ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയുമായി ‘വി ദി പീപ്പിൾ നാളെ തലസ്ഥാനത്ത് . ജാതി, മത, വർഗീയ ചിന്തകൾ ഉയർത്തി സമൂഹത്തെ പിന്നോട്ട‌് വലിക്കുന്ന സങ്കുചിത ചിന്താഗതികൾക്കെതിരെയാണ് ഈ കൂട്ടായ്മ എന്ന് അവകാശപ്പെടുന്നു. എഴുത്തുകാരൻ വിനു എബ്രഹാം, സിനിമാറ്റോഗ്രാഫർ സണ്ണി ജോസഫ് ,തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ്, കെ പി ജയചന്ദ്രൻ തുടങ്ങി സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രഗത്ഭരെല്ലാം ഇവിടെ ഒന്നിക്കുമെന്നു അറിയുന്നു. ഭരണഘടനാ ധാർമ്മികത ഉയർത്തിപ്പിടിക്കാൻ we the people കൂട്ടായ്മയ്ക്ക് ഒപ്പം ചേരുക ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ് എന്ന് ഓർമ്മപ്പെടുത്തലാണ് ഈ കൂട്ടായ്മ. നാമജപ ഘോഷയാത്ര ഉൾപ്പടെയുള്ള പരിപാടികൾ കേരളത്തെ പുറകോട്ട് വലിക്കുന്നതാണ് എന്നാണ് ഈ കൂട്ടായ്മ പറയുന്നത് . നവോഥാന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുക എന്നതാണ് ലക്‌ഷ്യം. ഒരു രാഷ്ട്രീയ ,സാമൂഹിക സംഘടനകളുടെയും പിൻബലം ഈ കൂട്ടായ്മക്കില്ല. നവസാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇങ്ങനെ ഒരു ഒത്തുചേരലിനു അരങ്ങ് ഒരുക്കിയിരിക്കുന്നത് .അവരുടെ പോസ്റ്റുകൾ ഇങ്ങനെയാണ് ...മൗലികാവകാശങ്ങൾ പോലും കയേറ്റം കൊണ്ട് വെല്ലുവിളിക്കുന്നവരാണോ അതോ ഭരണഘടയ്കൊപ്പം നിൽക്കുന്നവരാണോ കേരളത്തിൽ കൂടുതലുള്ളത്? ഒരു ഭാഗത്ത് ആളുകൾ നിരത്തിലറങ്ങി ആക്രോശിക്കുന്നു. ഇതിന് മറുപടി നൽകാൻ, ഒരേ സമയം, ഒരു ദിവസം ഒരുമിച്ച് പ്രത്യക്ഷമായി നിൽക്കാൻ എത്ര പേർ തയ്യാറുണ്ട് എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് we the people സംഗമം ഉദ്ദേശിക്കുന്നത്. പൗരൻ എന്ന നിലയിൽ, ഒരു സംഘടനയുടെയും കൊടിയുടെ തണലിലല്ലാതെ നടക്കുന്ന ഈ പൗരസംഗമം കേരളത്തിന്റെ മതേതരശബ്ദമായി മാറും. കേരളത്തിൽ ഇതുവരെ ഇക്കാര്യത്തിൽ നിശബ്ദമായിറുന്ന വലിയ വിഭാഗം പേരും ഈ സംഗമത്തിൽ എത്തിച്ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ നടക്കുന്ന കലാപ അന്തരീക്ഷത്തെ സമാധാനമുഖത്തേക്ക് തിരിച്ചു കൊണ്ടുവരുവാനും കേരളം `ദൈവത്തിന്റെ സ്വന്തം നാടെന്ന' സുന്ദരദൃശ്യത്തെ ഇതരസംസ്ഥാനങ്ങളിലുള്ളവർക്ക് വീണ്ടും ബോധ്യപ്പെടുത്തുവാനും എല്ലാവരും ഇതിൽ പങ്കെടുത്തേ മതിയാവൂ.തിരുവനന്തപുരത്ത്ന സെക്രട്ടേറിയേറ്റിന് പിന്നിലെ സെൻട്രൽ സ്റ്റേഡിയമാണ് വേദി. നവംബർ 13 ന് രാവിലെ 10. 30 ന് എല്ലാവരും എത്തിച്ചേർന്ന്, ഭരണഘടനയിലെ നമ്മുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്ന പ്രതിജ്ഞ ചൊല്ലും. തുടർന്ന് പങ്കെടുക്കുന്നവർ ചേർന്ന് 20000 ഓളം മജെന്റാ ബലൂണുകൾ ഒരുമിച്ച് ആകാശത്തേക്ക് പറത്തും. ഭരണഘടനയിലൂടെ നമുക്ക് ലഭിക്കുന്ന മൗലിക അവകാശങ്ങളുടെ സ്വാതന്ത്ര്യത്തെ ഇത് പ്രതീകവൽക്കരിക്കുന്നു. തുടർന്ന് ഇതിൽ പങ്കേടുക്കുന്ന സാമൂഹ്യ സാംസ്കാരികരംഗത്തെ മുഖ്യവ്യക്തികൾ അവരുടെ സന്ദേശം പങ്കുവെങ്ക്കും. ഒപ്പം സംഗീതം, നാടകം, നാടൻ പാട്ടുകൾ, കവിത, കഥ, ചിത്രമെഴുത്ത് എന്നിവയും ഇടവിട്ട് വേദിയിൽ അരങ്ങേറും. വൈകുന്നേരത്തോടെ ഒരു മ്യൂസിക് ബാന്റും മെഴുകുതിരി തെളിക്കലും ചെയ്ത് പൗരസംഗമം സമാപിക്കും.പങ്കെടുക്കുന്നവർ എന്തെല്ലാം തയ്യാറെടുപ്പുകൾ നടത്തണം?കുടിവെള്ളവും ഇ- ടോയലെറ്റ് സൗകര്യവും ലഭ്യമാക്കും. ഒരു സംഘടയുടെയും പിൻബലം ഇല്ലാത്തത് കൊണ്ട് തന്നെ എത്തിച്ചേരുന്ന പതിനായരക്കണക്കിന് ആളുകൾക്കുള്ള താമസ- ഭക്ഷണ സൗകര്യം അവരവർ തന്നെ ഏറ്റെടുക്കേണ്ടതാണ്. മജെന്റാ നിറത്തിലൂള്ള റിബൺ, പ്ലക്കാഡുകൾ, ബാനറുകൾ, പോസ്റ്ററുകൾ എന്നിവ സാധ്യമെങ്കിൽ എല്ലാവരും കരുതണം. ഭരണഘടനാ വാചകങ്ങളോ, മൗലികാവകാശവുമായി ബന്ധപ്പെട്ട വാചകങ്ങളോ ഇവയിൽ എഴുതുന്നതായിരിക്കും അഭികാമ്യം. ഏതെങ്കിലും സംഘടയിൽ പ്രവർത്തിക്കുന്നവർ അവരുടെ സംഘടനയുടെ അടയാളങ്ങളോ, കൊടിയോ ഉപയോഗിക്കുന്നത് അനുയോജ്യമല്ല. അയ്യായിരത്തോളം മജെന്റാ ടീ ഷർട്ടുകൾ അന്ന് തുച്ഛമായ വിലയ്ക് ലഭ്യമാക്കുന്നുണ്ട്. ഇത് കൂടാതെ, അവരവരുടെ തരത്തിലുള്ള മജെന്റാ നിറത്തിലെ വസ്ത്രങ്ങൾ ധരിക്കുന്നത് ഈ സംഗമത്തെ കൂടുതൽ ആകർഷകമാക്കും. ആരെയും അധിക്ഷേപിക്കുകയോ പ്രകോപിക്കുന്ന തരത്തിലോ ഉള്ള മുദ്രാവാക്യങ്ങൾ ഈ സമ്മേളനത്തിന്റെ ലക്ഷ്യമല്ല. അതിനാൽ പാട്ടുകൾ പാടുകയോ സംഗീതം അവതരിപ്പിക്കുകയോ ചെയ്ത് സെക്രട്ടേറിയേറ്റിന്റെ മുന്നിൽ എത്തിച്ചേരുകയും അതിന് പിന്നിലെ സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിലേക്ക് പോവുകയും ചെയ്യാം. കൃത്യം 10. 30 ന് തന്നെ എല്ലാവരും എത്തിച്ചേരുകയും കേരളത്തിലെ മതേതരശബ്ദം ഒരുമിച്ച് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്യും. സമാനചിന്താഗതിയുള്ള ഒരാൾ പോലും ഇതിൽ നിന്നും ചെറിയ അസൗകര്യങ്ങൾ കാരണം വിട്ടുനിൽക്കാതിരിക്കണം. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും എല്ലാവരും എത്തുമെന്നത് മാത്രമാണ് ഓരോരുത്തരുടെയും പ്രതീക്ഷ. കേരളത്തിന്റെ സൗഹാർദ്ദം പുനസ്ഥാപിക്കുന്നതിന്റെ ഒരു കാരണക്കാരൻ ഞാൻ കൂടിയാണെന്ന് നമുക്കോരോരുത്തർക്കും അഭിമാനിക്കാവുന്ന ഒന്നായിത്തീരും ഇത്. വരൂ.. നമ്മുടെ സാന്നിധ്യം കൊണ്ട് ഇത് ഒരു വസന്തമാക്കിത്തീർക്കാം.