പല കേസുകളിലായി ഞാൻ പിടികൂടിയ പ്രതികളാണ് നെയ്യാറ്റിന്‍കര ജയിലില്‍ കഴിയുന്നത്... അവര്‍ എന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കും; അതിനെക്കാള്‍ നല്ലത് സുകുമാരക്കുറിപ്പിനെപ്പോലെ എന്നെന്നേക്കും ഒളിവില്‍ പോകുന്നതാണ്... ക്യാമറകണ്ണുകളിൽ പോലും പിടികൊടുക്കാതെ അഭിഭാഷകന്റെ വാക്ക് വിശ്വസിച്ച് തന്ത്രപരമായ ഒളിവ് ജീവിതം; ഇനി രക്ഷയില്ല!! കുടുങ്ങുമെന്ന് ഉറപ്പായതോടെ മറ്റൊന്നും ചിന്തിക്കാതെ അറ്റകൈപ്രയോഗം

സനല്‍കുമാര്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് സംഘം അരിച്ചുപെറുക്കിയ ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ ഇന്നലെയാണ് ആത്മഹത്യ നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം കല്ലമ്ബലത്തെ വീടിന്റെ ചായ്പില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം ഡിവൈഎസ്പി ഹരികുമാറിന് നെയ്യാറ്റിന്‍ കര കോടതിയില്‍ കീഴടങ്ങാന്‍ ഭയമായിരുന്നെന്ന് സുഹൃത്ത് ബിനു ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.
പല കേസുകളിലായി താന്‍ പിടികൂടിയ പ്രതികളാണ് നെയ്യാറ്റിന്‍കര ജയിലില്‍ കഴിയുന്നത്. അവര്‍ തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുമെന്നും പീഡിപ്പിക്കുമെന്നും അതിനെക്കാള്‍ നല്ലത് സുകുമാരക്കുറിപ്പിനെപ്പോലെ എന്നെന്നേക്കും ഒളിവില്‍ പോകുന്നതാണെന്നും ഹരികുമാര്‍ ഒളിവില്‍ കഴിയുന്നതിനിടെ പറഞ്ഞതായി ബിനു മൊഴി നല്‍കി. തമിഴ്നാട്ടിലും കർണാടകത്തിലുമായാണ് ഡിവൈ.എസ്.പി. ബി. ഹരികുമാറും സുഹൃത്ത് ബിനുവും ഡ്രൈവർ രമേശും ദിവസങ്ങളായി ഒളിവിൽക്കഴിഞ്ഞത്. സനൽകുമാറിന്റെ കാർ പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവശേഷം സ്ഥലത്തുനിന്ന് ഹരികുമാറിനെ കാറിൽ കൊണ്ടുപോയത് ബിനുവായിരുന്നു.
ഹരികുമാറിന്റെ കല്ലമ്പലത്തെ വീട്ടിലെത്തിയ ശേഷമാണ് ഹരിയും ബിനുവും തൃപ്പരപ്പിലേക്ക് രക്ഷപ്പെട്ടത്. തൃപ്പരപ്പിൽ ബിനുവിന്റെയും ഹരിയുടെയും സുഹൃത്തായ സതീഷ് കുമാർ നടത്തുന്ന അക്ഷയ ടൂറിസ്റ്റ് ഹോമിലായിരുന്നു താമസം. പോലീസ് ഇവിടെയെത്തുമെന്ന് ഉറപ്പായപ്പോൾ ഇവർ സതീഷ് കുമാറിന്റെ ഡ്രൈവർ രമേശിന്റെ സഹായത്തോടെ ബിനുവിന്റെ ബന്ധുവിന്റെ കാറിൽ രക്ഷപ്പെട്ടു.ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ ഹരികുമാർ ഒന്നാം പ്രതിയും ബിനു രണ്ടാംപ്രതിയും രമേശ് അഞ്ചാംപ്രതിയുമാണ്. കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് സംഘം പിടികൂടിയ ബിനുവിന്റെ മകൻ അനൂപ് കൃഷ്ണയും തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോം ഉടമ സതീഷും മൂന്നും നാലും പ്രതികളാണ്. സംഭവം നടന്നശേഷം ഒരാഴ്ച കാറില്‍ തന്നെയാണ് കഴിച്ചു കൂട്ടിയത്. സിസിടിവിയുള്ള ചെക്ക് പോസ്റ്റുകളിലും മറ്റും മുഖം ക്യാമറകളില്‍ പതിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നു.
കൊടങ്ങാവിളയിലെ സംഭവത്തിനുശേഷം ആരും അഭിഭാഷകനെ കണ്ട് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തിയിരുന്നു. മുന്‍കൂര്‍ ജാമ്യം നേടിക്കൊടുക്കാമെന്ന അഭിഭാഷകന്റെ ഉറപ്പിന്‍മേലാണ് ഒളിവില്‍ പോയത്. എന്നാല്‍ മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായതോടെ മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചു. പോലീസുദ്യോഗസ്ഥന്‍ ആയതിനാല്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്നും കീഴടങ്ങുന്നതാണ് ഉത്തമമെന്നും ഹൈക്കോടതിയിലെ അഭിഭാഷകനും അഭിപ്രായപ്പെട്ടു. തമിഴ് നാട്ടില്‍ നിന്ന് മൈസൂര്‍ വഴി മൂകാംബികയിലെത്തി. അവിടെ നിന്ന് മംഗളരൂവില്‍ വന്ന് സത്യമംഗലം കാട്ടിലൂടെ വീണ്ടും തമിഴ്‌നാട്ടിലെത്തി. തുടര്‍ന്ന് ചെങ്കോട്ട തെന്‍മല വഴിയാണ് കല്ലമ്പലത്തെത്തിയത്.
വഴി നീളെയുള്ള ചെക്ക് പോസ്റ്റുകളില്‍ ജീവനക്കാര്‍ കാണാതെ കുനിഞ്ഞിരുന്നാണ് ഹരികുമാര്‍ വന്നത്. കല്ലമ്പലത്ത് വീടിനു സമീപത്തെ ഇടവഴിയില്‍ രാത്രി ഡിവൈഎസ്പിയെ ഇറക്കി വിട്ടു. പിറ്റേ ദിവസം രാവിലെ കീഴടങ്ങാം എന്ന ധാരണയിലാണ് പിരിഞ്ഞത്. ഹരികുമാറിന്റെ മരണ വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ബിനു പറഞ്ഞു. 20 ദിവസം ഒളിവില്‍ കഴിയാനുള്ള പണവും സാധനങ്ങളുമായാണ് പോയത്. ഒരിക്കല്‍ പോലും ഹോട്ടലുകളില്‍ മുറിയെടുക്കാനോ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാനോ ശ്രമിച്ചിട്ടില്ല.
https://www.facebook.com/Malayalivartha























