യുവതീ പ്രവേശന കാര്യത്തിൽ സർക്കാർ നിലപാട് മയപ്പെടുത്താൻ സാധ്യത; മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ഫോൺ മുഖേന ചർച്ച നടത്തിയാതായി സൂചന

വെള്ളിയാഴ്ച വൈകിട്ട് മണ്ഡലകാല പൂജയ്ക്കായി ശബരിമല നട തുറക്കാനിരിക്കെ യുവതീ പ്രവേശന കാര്യത്തിൽ സർക്കാർ നിലപാട് മയപ്പെടുത്താൻ സാധ്യത. പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും ജനുവരി 22ന് തുറന്ന കോടതിയിൽ വാദം കേൾക്കാൻ ഇന്നലെ സുപ്രീംകോടതി തീരുമാനിച്ചതിനെ തുടർന്നാണിത്. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ഫോൺ മുഖേന ചർച്ച നടത്തിയാതായി സൂചന.
ശബരിമല യുവതി പ്രവേശന വിഷത്തില്‍ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരെത്തെ ആവശ്യപ്പെട്ടിരുന്നു. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന കോടതി വിധി അടിച്ചേല്‍പ്പിക്കാന്‍ എന്തിനാണ് സര്‍ക്കാര്‍ തയാറാകുന്നതെന്ന് അദ്ദേഹം ചോദിച്ചു. വിധിയുടെ പകര്‍പ്പ് ലഭിക്കുന്നതിനു മുന്‍പുതന്നെ അത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകുകയായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
അതേസമയം, നാളെ നടക്കുന്ന ചർച്ചയിൽ യു.ഡി.എഫ് നേതാക്കൾ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സർവകക്ഷി യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ളവരുടെ നിലപാട് തള്ളിയാണ് യു.ഡി.എഫ് തീരുമാനം.
ശബരിമല വിഷയം ചർച്ച ചെയ്യാൻ നാളെ സർക്കാർ സർവക്ഷി യോഗം വിളിച്ചുചേർത്തിട്ടുണ്ട്. നാളെ രാവിലെ 11നാണ് സർവകക്ഷിയോഗം. തന്ത്രി കുടുംബത്തെയും പന്തളം രാജകുടുംബത്തെയും സർക്കാർ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. സർവകക്ഷി യോഗം കഴിഞ്ഞ് വൈകിട്ട് മൂന്നിനാണ് ചർച്ച. സമവായ ശ്രമത്തിനാണ് സർക്കാർ ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് സൂചന. മണ്ഡല - മകരവിളക്ക് കാലമായ നവംബർ 16 മുതൽ ജനുവരി 22 വരെ ശബരിമലയിൽ വൻ സുരക്ഷ ഒരുക്കുന്നത് സർക്കാരിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്.
https://www.facebook.com/Malayalivartha
























