കട്ടച്ചിറയിലെ സഭാതര്‍ക്കത്തെ തുടര്‍ന്ന് പത്തു ദിവസമായി മൊബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന വയോധികന്റെ ശരീരം സംസ്‌കരിച്ചു

സഭാ തര്‍ക്കത്തിന്റെ പേരില്‍ ശവസംസ്‌കാരം നിഷേധിക്കപ്പെട്ട വയോധികനു കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍തന്നെ ഒടുവില്‍ അന്ത്യവിശ്രമം. വീട്ടില്‍ മൊബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കട്ടച്ചിറ പള്ളിക്കലേത്ത് വര്‍ഗീസ് മാത്യു(93)വിന്റെ മൃതദേഹം ഇന്നലെ യാക്കോബായ സഭാ ആചാരപ്രകാരം സംസ്‌കരിച്ചു. മരണമുണ്ടായി പത്താം ദിവസമാണു ജില്ലാ ഭരണകൂടത്തിന്റെ കര്‍ശന നടപടിയെത്തുടര്‍ന്നു കട്ടച്ചിറ പള്ളിയില്‍ സംസ്‌കാരം നടന്നത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ സംസ്‌കാരത്തിനായി മൃതദേഹവുമായി യാക്കോബായ സഭാ വൈദികരെത്തിയപ്പോള്‍ സെമിത്തേരിയില്‍ കയറാന്‍ പാടില്ലെന്ന് എ.ഡി.എമ്മിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, പരേതന്റെ ചെറുമകന്‍ ഫാ. ജോര്‍ജി ജോണിനെ സെമിത്തേരിയില്‍ കയറാന്‍ അനുവദിക്കണമെന്നു യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു.
വൈദികന്റെ സഭാവസ്ത്രം ധരിക്കാതെ കയറാന്‍ അനുവദിക്കാമെന്ന അധികൃതരുടെ നിര്‍ദേശം യാക്കോബായ വിഭാഗം അംഗീകരിച്ചില്ല. മൃതദേഹം കെ.പി. റോഡരികില്‍വച്ച് അവര്‍ പ്രാര്‍ഥന നടത്തി. കര്‍ശനനടപടി സ്വീകരിക്കുമെന്നു രാത്രി ഏഴിന് അധികൃതര്‍ പറഞ്ഞതോടെ മൃതദേഹം മൊബൈല്‍ മോര്‍ച്ചറിയില്‍ വീട്ടിലേക്കു മാറ്റി.
മുഖ്യമന്ത്രി, ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്കു ബന്ധുക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഇന്നലെ മൃതദേഹം സംസ്‌കരിക്കാന്‍ ജില്ലാ ഭരണകൂടം കര്‍ശന നിര്‍ദേശം നല്‍കിയത്.
അതിനിടെ സഭയെയും തന്റെ പൗരോഹിത്യ അവകാശത്തെയും ആക്ഷേപിക്കും വിധം പെരുമാറിയ എ.ഡി.എമ്മിനെതിരേ നടപടി സ്വീകരിക്കണമെന്നു യാക്കോബായ സുറിയാനി സഭാ ഭദ്രാസന സെക്രട്ടറി ഫാ. ജോര്‍ജി ജോണ്‍ ആവശ്യപ്പെട്ടു.
കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ കട്ടച്ചിറ പള്ളിക്കലേത്ത് വര്‍ഗീസ് മാത്യുവിന്റെ സംസ്‌കാരച്ചടങ്ങില്‍ ചെറുമകനായ ഇദ്ദേഹം മറ്റു വൈദികരോടൊപ്പം പ്രവേശിക്കുന്നത് എ.ഡി.എം. എതിര്‍ത്തിരുന്നു. എന്നാല്‍, മറ്റു വൈദികര്‍ പ്രവേശിക്കില്ലെന്നും തന്നെ പ്രവേശിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ സഭാ വസ്ത്രം മാറ്റി സാധാരണവേഷത്തില്‍ കയറാമെന്നാണ് എ.ഡി.എം. പറഞ്ഞത്. ഇതു തങ്ങളുടെ വൈദിക അവകാശത്തെ ആക്ഷേപിക്കുന്നതാണെന്നും ഇതിനെതിരേ അധികൃതരെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























