ഹരികുമാറിന്റെ ആത്മഹത്യയോടെ കാര്യങ്ങള്‍ തിരിഞ്ഞു മറിയുന്നു... നാട്ടുകാരുടെ ഹരിഅണ്ണനെ കുടുംബത്തിലെ ഹരിയേട്ടനെ കൊടും ക്രിമിനലായി ചിത്രീകരിക്കാന്‍ മനസ്സില്ലാത്തവരുടെ അഭിപ്രായമിങ്ങനെ

ഓവര്‍ സെന്‍സേഷണലിസം. സാമൂഹിക മാധ്യമങ്ങളുമായുള്ള മത്സരത്തിനിടയില്‍ പത്രങ്ങള്‍ക്കും, ചാനലുകള്‍ക്കുമൊക്കെ പാളം തെറ്റുന്നു. ഹരികുമാര്‍ ഒരു പാഠമാണ്. നമ്പി നാരായണനില്‍ തുടങ്ങി പലരെയും വീഴിച്ച മാധ്യമ വേട്ട തുടരുന്നു. ഇവിടെ ഹരികുമാര്‍ നിരപരാധിയല്ല എന്നു മാത്രം.
സനല്‍ കുമാറിന്റെ മരണം കൊലപാതകം തന്നെയാണ്. മനപൂര്‍വ്വമാണോ എന്നത് അന്വേഷണത്തിലൂടെയും, പരിശോധനകളിലൂടെയും തെളിയേണ്ടതുണ്ട്. ഞങ്ങളുള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരെ ഹരികുമാറിന്റെ കല്ലമ്പലത്തെ വീട്ടില്‍ നിന്നും നാട്ടുകാര്‍ വിരട്ടിയോടിക്കുമ്പോള്‍ സ്വയം വിലയിരുത്തലുകള്‍ അനിവാര്യമാണ്. നാട്ടുകാരുടെ ഹരിയണ്ണനെ കുടുംബത്തിലെ ഹരിയേട്ടനെ കൊടും ക്രിമിനലായി ചിത്രീകരിക്കാന്‍ മനസ്സില്ലാത്തവരുടെ നല്ല മനസ്സുകള്‍ നമുക്കു ചില ശരികള്‍ പറഞ്ഞു തരും
സര്‍വ്വീസില്‍ ഒരു സസ്‌പെന്‍ഷനെങ്കിലും കിട്ടാത്തതായി എത്ര പോലീസുകാരുണ്ട്? കൈക്കൂലി മേടിക്കാത്ത എത്ര പോലീസുണ്ട് നാട്ടുകാരുടെ നിഷ്‌കളങ്ക ചോദ്യങ്ങള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കാനെ ഇന്നലത്തെ പകലില്‍ കല്ലമ്പലത്തുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കു കഴിഞ്ഞുള്ളൂ.
അവര്‍ പറയുന്നു. നിങ്ങള്‍ ഹരികുമാര്‍ എന്ന മനുഷ്യനെ അടുത്തറിയണം. തെറ്റു ചെയ്ത ആ പോലീസ് ഓഫീസറെ മഹത്വവത്ക്കരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നില്ല. മരണപ്പെട്ടവനുവേണ്ടി സംസാരിക്കുവാന്‍,മറുപടി പറയാന്‍ മാത്രമുള്ള ശ്രമമായി കരുതിയാല്‍ മതി. തെറ്റിന് ദൈവം നല്‍കിയ ശിക്ഷയായി ഈ ആത്മഹത്യയെ കാണുന്നവരും കൂടുതല്‍ ശരിയിലേക്കു തന്നെയെന്ന് വിശ്വസിച്ചു കൊണ്ട് ഒരന്വേഷണം.
ഹരികുമാര്‍ എന്ന പോലീസുകാരന്‍ ഭാര്യ സാക്ഷ്യപ്പെടുത്തുന്നതുപോലെ നല്ല ഭര്‍ത്താവും സഹോദരന്‍ പറയുന്നതുപോലെ നല്ല കൂടെപ്പിറപ്പും, ഇളയ മകന്റെ കണ്ണീരിനു മുന്നില്‍ നല്ല അച്ഛനുമായിരുന്നു
സുഹൃത്തുക്കള്‍ക്ക് ഹരിയണ്ണന്‍ ഏറെ പ്രിയപ്പെട്ടവന്‍ നാട്ടിലെ ഏതാവശ്യത്തിനും ഓടിയെത്തും.
മൂത്തമകന്റെ കുഴിമാടത്തിലെത്തി ജമന്തിപ്പൂവച്ച് പ്രാര്‍ത്ഥിച്ച് മരണത്തിലേക്ക് നടന്നു പോയി ഹരികുമാര്‍. ആ മകന്റെ തലച്ചോറില്‍ വന്ന കാന്‍സറും തുടര്‍ ചികിത്സയും ഏറെ വേട്ടയാടിയിരുന്നു ഹരികുമാറിനെ. ഒടുവില്‍ മകന്റെ മരണത്തില്‍ സമനില തെറ്റി. മാനസികമായി തകര്‍ന്നു. ഒരുപാടു പണം ചിലവാക്കിയുള്ള ചികിത്സ ഹരികുമാറിനെ കടക്കാരനാക്കി. അക്കാലഘട്ടത്തിലാണ് ഫോര്‍ട്ട് സിഐ ആയിരിക്കെ മുപ്പത്തിഅയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലാകുന്നത്. അന്നാണ് ഹരികുമാര്‍ ആദ്യമായി അഴിമതിക്കാരനാകുന്നത്. മാധ്യമങ്ങളുടെ ഭാഷയില്‍ അഴിമതിയുടെ ആള്‍രൂപമാകുന്നത്.
സസ്‌പെന്‍ഷനിലായ ഹരികുമാര്‍ നിലനില്‍പ്പിനായി പഴയ ചങ്ങാതി ബിനുവിനെ കൂടെ കൂട്ടി. വിവിധ കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ സബ് കോണ്‍ട്രാക്ടറായി തൊഴിലെടുത്തു. പോലീസുകാരനായിരുന്ന ബിനുവുമായി തുടങ്ങിയ ആത്മബന്ധമാണ് ഹരി തുടര്‍ന്നത്. പിന്നീട് ബിനു പോലീസില്‍ നിന്ന് രാജിവച്ചു.
കുഴിയില്‍ വീണവന്റെ നേര്‍ക്ക് മണ്ണെറിഞ്ഞ പോകാനാണെളുപ്പം. ഐപിഎസ് കേഡറിലുള്ള ഉദ്യോഗസ്ഥരും അല്ലാത്തവരും ഇന്നലെ പോലീസ് സേനയില്‍ ഹരികുമാറിന്റെ പേരില്‍ പൊരിഞ്ഞ പോരിലായി. മാധ്യമ വാര്‍ത്തകളുടെ പേരില്‍ ഹരികുമാറിനെ വേട്ടയാടിയത് കിരാതമായി ആയിരുന്നുവെന്ന് ഒരു വിഭാഗം.
ഇന്നലെ മരണവീട്ടിലെത്തിയ പോലീസിലെ സഹ പ്രവര്‍ത്തകര്‍ക്ക് ആ രംഗം സഹിക്കാനായില്ല. വാവിട്ടു കരയുകയായിരുന്നു അവര്‍. ഹരിക്ക് കൈയ്യബദ്ധം പറ്റിയതാ. മനപൂര്‍വ്വമായിരുന്നില്ല അവരുറപ്പിച്ചു പറയുന്നു. നോണ്‍ കേഡര്‍ പോലീസ് ഓഫീസര്‍മാര്‍ ഐപിഎസ് ഓഫീസേഴ്‌സിനോട് ചോദിക്കുന്നത് മനപൂര്‍വ്വമല്ലാത്ത നരഹത്യയായിരുന്നിട്ടുകൂടി 302 എന്ന വകുപ്പുപയോഗിച്ച് അകത്തിടാന്‍ എന്തായിരുന്നു എത്ര വ്യഗ്രത. ഇടവഴിയിലുള്ള റോഡിലൂടെ അമിത വേഗതയിലെത്തിയ കാര്‍ ഡ്രൈവറെ കുറിച്ച് എന്തുകൊണ്ട് കൃത്യമായ അന്വേഷണമുണ്ടായില്ല?
പോലീസിലെ തന്നെ തലപ്പത്തുള്ളവരില്‍ ചിലര്‍ ഹരികുമാറിനോട് വ്യക്തി വൈരാഗ്യം പുലര്‍ത്തിയിരുന്നവരാണ്. ആര്‍എസ്എസ്, സിപിഎം സംഘര്‍ഷങ്ങളില്‍ പെട്ട ചില പ്രതികളും മറ്റു ചില ക്രിമിനലുകളും നെയ്യാറ്റിന്‍കര സബ് ജയിലിലുണ്ട്. ഹരികുമാര്‍ തന്നെ നെയ്യാറ്റിന്‍കര ജയിലിലിടാതിരുന്നാല്‍ കീഴടങ്ങാമെന്ന വ്യവസ്ഥ വച്ചത് ചില പോലീസ് ഏമാന്മാര്‍ക്ക് രസിച്ചില്ല. മരണം തെരഞ്ഞെടുക്കാന്‍ അതും കാരണമായെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. മാധ്യമങ്ങള്‍ വിളമ്പിയ ഒരുപാടു കഥകള്‍ അതിശയോക്തിപരമായിരുന്നു എന്നതാണ് വസ്തുത.
സസ്‌പെന്‍ഷനുശേഷം അങ്കമാലിയിലും തുടര്‍ന്ന് കടയ്ക്കലിലും സര്‍വ്വീസിലിരുന്നു ഹരികുമാര്‍ . നെയ്യാറ്റിന്‍കരയില്‍ തിരിച്ചെത്തിയ ഹരികുമാര്‍ പഴയ ചങ്ങാതി ബിനുവുമായി ഗാഢബന്ധം പുലര്‍ത്തി. നെയ്യാറ്റിന്‍കരയിലെ സഹായിയായിരുന്നു ബിനു, ബിനുവിന്റെ മകന്റെ ജന്മദിനാഘോഷങ്ങള്‍ക്കാണ് അന്ന് ആ വീട്ടിലെത്തിയത്. ബിനുവിന്റെ മകന് കേക്കും മിഠായിയും കൊടുത്ത് തിരക്കുണ്ട് എന്ന് പറഞ്ഞ് പെട്ടെന്ന് വീട്ടില്‍ നിന്നിറങ്ങി. പക്ഷേ ബിനുവിന്റെ മകന്‍ ഓടി വന്ന് അങ്കിള്‍ ഭക്ഷണം കഴിച്ചിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു. പിന്നെ തിരിച്ചു കയറി. പുറത്തിറങ്ങിയപ്പോഴാണ് ഈ ദാരുണ സംഭവം. മുന്‍കോപിയായ ഹരികുമാറിന് മാനസിക പിരിമുറുക്കം വരുമ്പോള്‍ സമചിത്തത നഷ്ടമാകാറുണ്ടെന്് സഹ പ്രവര്‍ത്തകര്‍ പറയുന്നു. ഹരികുമാറിനെ കുറിച്ച് വന്ന പെണ്‍ വിഷയങ്ങളൊക്കെ നിറം പിടിപ്പിച്ച കഥകളാണെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. സുഹൃത്തുക്കളോട് ഗാഢബന്ധം പുലര്‍ത്തുക ഹരികുമാറിന്റെ ശീലമായിരുന്നു. അതു കൊണ്ടു തന്നെ പതിവായി ബിനുവിന്റെ വീട്ടിലെത്തും. കൈക്കൂലി പിരിവൊക്കെ ബിനു വഴിയാണ് നടത്തിയിരുന്നത് എന്നതും ശരിയായിരിക്കാം.
ഇത്തരം വസ്തുതകളന്വേഷിക്കേണ്ടതും കണ്ടെത്തേണ്ടതും പോലീസിന്റെ ചുമതലയാണ്. ഹരികുമാര്‍ പോലീസിനെതിരെയും, സര്‍ക്കാരിനെതിരെയും, സിപി എമ്മിനെതിരെയും പോര്‍മുഖമൊരുക്കാന്‍ ശത്രുതകള്‍ക്ക് കിട്ടിയ ആയുധമായിരുന്നു. കൊലപാതകവും പോലീസ് സേനാ മേധാവി വേഷവും, രാഷ്ട്രീയ ബന്ധങ്ങളും, ക്രിമിനല്‍ കൂട്ടുകെട്ടും, മേമ്പൊടിക്കു പെണ്ണും ചേര്‍ന്ന തട്ടുപൊളിപ്പന്‍ മസാല. പക്ഷേ അവിടെയില്ലാതാക്കിയത് ഒരു കുടുംബത്തിന്റെ നാഥനെയാണ്. തിരിച്ചു മറ്റൊരു കുടുംബം ഇല്ലാതാക്കിയതിന് ദൈവത്തിന്റെ നീതി എന്നു നമ്മള്‍ പറയും. പക്ഷേ ആ നീതി ജനാധിപത്യത്തില്‍ അന്വേഷിച്ചറിയേണ്ട നിയമത്തിനും കോടതിക്കും മുന്നില്‍ ആ മനുഷ്യനെ നമുക്കെത്തിക്കാന്‍ കഴിഞ്ഞില്ല. ഹരിയുടെ മരണത്തിന്റെ ഒരു തരി രക്തത്തിന്റെ വിലയെങ്കിലും കൈപ്പറ്റിയ മാധ്യമങ്ങളും ഏറെ തിരിച്ചറിവുകളിലേക്ക് കടക്കേണ്ട സമയമാണ്. ഓവര്‍ സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്കുവേണ്ടി മത്സരിക്കുന്ന ചാനലുകളും, സാമൂഹിക മാധ്യമങ്ങളും സ്വയം തിരുത്തലുകള്‍ക്കു തയ്യാറാകണം. ഹരികുമാറിനെ മഹത്വവത്ക്കരിക്കാനോ, നിരപരാധിയാണെന്ന് പ്രഖ്യാപിക്കാനോ അല്ല ഈ ശ്രമം. മറിച്ച് ഏതൊരു കുറ്റവാളിക്കും നിയമം നല്‍കുന്ന പരിരക്ഷയുണ്ട്. അവര്‍ക്കും മൗലികാവകാശങ്ങളുണ്ട്. ഒരു വേട്ടയാടലും കിരാതമാകരുത്. തിരുത്താനാവാത്ത തെറ്റുകളാകരുത്. തിരിച്ചറിയാനാവാത്ത ശരി തെറ്റുകള്‍ക്കിടയില്‍ നിറം പിടിപ്പിച്ച് ലാഭകൊയ്ത്ത് നടത്തരുത്. അതു തുടര്‍ന്നാല്‍ ഇനിയും ഒരുപാട് ജീവനുകള്‍ ഇവിടെ പൊഴിയും.
https://www.facebook.com/Malayalivartha
























