മണ്ഡലകാലത്തോടനുബന്ധിച്ച് ശബരിമലയില്‍ സര്‍ക്കാര്‍ ഒരുക്കുന്നത് പഴുതടച്ച സുരക്ഷ;ആദ്യ മൂന്നു ഘട്ടങ്ങളില്‍ 4500 പോലീസുകാർ;ഇതര സംസ്ഥാനങ്ങളിൽ നിന്നുമടക്കം എത്തുന്ന വനിതാ പൊലീസുകാരെ സന്നിധാനത്ത് വിന്യസിക്കും;ഭക്തർക്ക് പ്രവേശനം വെള്ളിയാഴ്ച മുതൽ

ശബരിമല വിഷയത്തിൽ പ്രതിഷേധങ്ങളെ മുന്നിൽ കണ്ട് മണ്ഡല മകരവിളക്ക് മഹോത്സവത്തിന്
സന്നിധാനത്ത് സർക്കാർ ഒരുക്കുന്നത് പഴുതടച്ച സുരക്ഷ. തുലാമാസ പൂജാ സമയത്തും ചിത്തിര ആട്ട വിശേഷത്തിനുമായി ശബരിമലയിൽ നട തുറന്നപ്പോൾ പൊലീസിന് കാര്യങ്ങൾ നിയന്ത്രിക്കാൻ ആയിരുന്നില്ലെന്ന് വൻ വിമർശനം ഉയർന്നിരുന്നു.ആര്‍.എസ്.എസുകാരെ നിയന്ത്രിക്കാനായി വത്സന്‍ തില്ലങ്കേരിയ്ക്ക് മെഗാഫോണ്‍ നല്‍കിയ പൊലീസ് നടപടിയും വിമര്‍ശിക്കപ്പെട്ടിരുന്നു. ഇത്തരത്തില്‍ ഗുരുതരമായ സുരക്ഷാ പിഴവ് ഉണ്ടാകാതിരിക്കുവാനാണ് പഴുതടച്ച സുരക്ഷാ സംവിധാനങ്ങൾ സന്നിധാനത്ത് ഏർപ്പെടുത്തുന്നത്.
നട തുറക്കുമ്പോള്‍ ഒരേസമയം 5200 പൊലീസുകാരെ ശബരിമലയിൽ വിന്യസിക്കാനാണ് തീരുമാനം.
ആവശ്യമെങ്കിൽ മാത്രം ഇതര സംസ്ഥാനങ്ങളിൽ നിന്നുമടക്കം എത്തുന്ന വനിതാ പൊലീസുകാരെ സന്നിധാനത്ത് വിന്യസിക്കും. ഇല്ലെങ്കിൽ ചിത്തിര ആട്ടവിശേഷ സമയത്തേത് പോലെ അമ്പത് വയസ് കഴിഞ്ഞ വനിതാ പൊലീസുകാരെയാകും സന്നിധാനത്ത് വിന്യസിപ്പിക്കുക .
വിശദമായി പൊലീസ് പദ്ധതിയാണ് ശബരിമല മണ്ഡലകാലത്തിനായി സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. നാലു ഘട്ടങ്ങളായിട്ടായിരിക്കും പൊലീസ് വിന്യാസം. ആദ്യ മൂന്നു ഘട്ടങ്ങളില്‍ 4500 വീതം പൊലീസുകാരെ ശബരിമലയില്‍ നിലനിര്‍ത്തും.
പമ്പ മുതല്‍ നിലയ്ക്കൽ വരെ 200 വനിതാ പൊലീസുകാരെ നിയോഗിക്കും. പൊലീസ് വിന്യാസത്തിൽ വനിത ബറ്റാലിയനെയും ഉൾപ്പെടുത്തി. 1500 വനിത പൊലീസുകാരെ മണ്ഡല, മകര വിളക് കാലത്ത് ശബരിമലയില്‍ വിന്യസിക്കും.
രണ്ട് ഐ.ജിമാരുടെ മേൽനോട്ടത്തിലായിരിക്കും സന്നിധാനത്തെയും പമ്പയിലെയും സുരക്ഷാക്രമീകരണങ്ങൾ നിയന്ത്രിക്കുക.
ഐ.ജി വിജയ് സാക്കറെയ്ക്കാണ് സന്നിധാനത്തെ ചുമതല. ഐ.ജി അശോക് യാദവിന് പമ്പയിലും ചുമതല നല്‍കി.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ രണ്ട് എസ്.പിമാർ വീതമുണ്ടാകും. ക്രമസമാധാനവും തിരക്കും വെവ്വേറെ നിയന്ത്രിക്കാനാണ് രണ്ട് എസ്.പിമാരെ നിയോഗിക്കുക. മാദ്ധ്യമ പ്രവർത്തകരെ നാളെ രാത്രി എട്ട് മണിക്ക് ശേഷമായിരിക്കും പ്രവേശിപ്പിക്കുക. ഭക്തന്മാർക്ക് പ്രവേശനം മറ്റന്നാൾ രാവിലെ 10 മണിക്ക് ശേഷമായിരിക്കും. കാൽനടയായി എത്തുന്ന ഭക്തന്മാരെയാകും ആദ്യം പ്രവേശിപ്പിക്കുക.
https://www.facebook.com/Malayalivartha
























