കരളലിയുന്ന കാക്കി ഹൃദയം... കോടതിയില്‍ ഹാജരാക്കുമ്പോള്‍ ആളുകള്‍ എന്നെ കല്ലെറിയും, താങ്ങാന്‍ വയ്യ...
സുഹൃത്ത് ബിനുവുമായി കല്ലമ്പലത്ത് പിരിയുമ്പോള്‍ ഡിവൈ.എസ്.പി ഹരികുമാര്‍ പറഞ്ഞ വാക്കുകള്‍ എല്ലാവരേയും ഇരുത്തി ചിന്തിപ്പിക്കുന്നു. കോടതിയില്‍ ഹാജരാക്കുമ്പോള്‍ ആളുകള്‍ എന്നെ കല്ലെറിയും, താങ്ങാന്‍ വയ്യെന്നാണ് ഹരികുമാര്‍ പറഞ്ഞത്. നെയ്യാറ്റിന്‍കര ജയിലില്‍ പോകുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെന്നും താന്‍ പിടികൂടിയ പ്രതികള്‍ ഉപദ്രവിക്കുമെന്നും ഹരികുമാര്‍ പറഞ്ഞതായും ബിനു മൊഴിനല്‍കിയെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. എന്നെന്നേക്കുമായി നാടുവിട്ട് പോകണമെന്നും സുകുമാരക്കുറുപ്പിനെപ്പോലെ ഒളിവുജീവിതം നയിക്കാമെന്നും ഹരികുമാര്‍ പറഞ്ഞതായും മൊഴിയുണ്ട്.
ജ്യേഷ്ഠനെയോ കുടുംബാംഗങ്ങളെയോ അറിയിക്കാതെയാണ് ഹരികുമാര്‍ തലസ്ഥാനത്ത് എത്തിയതെന്നും അദ്ദേഹം കടുത്ത മാനസിക പിരിമുറുക്കത്തിലായിരുന്നതായി സംശയിക്കണമെന്നും എസ്.പി കെ.എം. ആന്റണി പറഞ്ഞു. സഹായിക്കുമെന്ന് പ്രതീക്ഷിച്ചവരില്‍ നിന്ന് വേണ്ടത്ര പിന്തുണ കിട്ടാതിരുന്നത് അദ്ദേഹത്തെ ആശങ്കപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. കീഴടങ്ങാന്‍ അഭിഭാഷകനെ ഏര്‍പ്പാടാക്കാമെന്നും കാത്തിരിക്കാനും പറഞ്ഞാണ് ബിനുവുമായി പിരിഞ്ഞത്.
ഒളിവില്‍ പോകാനുപയോഗിച്ച സ്വിഫ്റ്റ് കാര്‍ ഡിവൈ.എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരം ബിനു, ഭാര്യാ സഹോദരന്‍ സുജിയുടെ പാറശാല ചായ്‌ക്കോട്ടുകോണത്തെ വീട്ടില്‍ തിങ്കളാഴ്ച രാത്രി 11ന് കൊണ്ടിട്ടു. ഡിവൈ.എസ്.പിയെ കല്ലമ്പലത്തെ വീട്ടില്‍ ഇറക്കിയ ശേഷമായിരുന്നു ഇത്. രാത്രി പതിനൊന്നരയോടെ ക്രൈംബ്രാഞ്ച് എത്തിയപ്പോഴേക്കും വെളുത്ത അംബാസിഡര്‍ കാറില്‍ ബിനു പോയിരുന്നു. രാത്രി മുഴുവന്‍ ബിനു ഈ കാറില്‍ കഴിച്ചുകൂട്ടി. കീഴടങ്ങാന്‍ ഡിവൈ.എസ്.പിയുടെ വിളിയും കാത്തിരുന്ന ബിനു അദ്ദേഹത്തിന്റെ മരണവാര്‍ത്തയാണ് അറിഞ്ഞതെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.
സനല്‍കുമാര്‍ മരിച്ചശേഷം തൃപ്പരപ്പില്‍ നിന്ന് കാര്‍ മാര്‍ഗം മധുര, മൈസൂര്‍ വഴി ധര്‍മ്മസ്ഥല്‍ വരെ ഡിവൈ.എസ്.പിയുമായി തുടര്‍ച്ചയായി യാത്ര ചെയ്തതായി ബിനു മൊഴി നല്‍കിയിട്ടുണ്ട്. ഹോട്ടല്‍ മുറിയെടുക്കാതെ കാറില്‍ കഴിച്ചു കൂട്ടുകയായിരുന്നു. മതിയായ ഉറക്കവും ഭക്ഷണവുമില്ലാതെ തുടര്‍ച്ചയായുള്ള യാത്രകളും പ്രമേഹ ബാധിതനായ ഹരികുമാറിനെ ശാരീരികമായി തളര്‍ത്തി. മംഗളൂരുവില്‍ നിന്ന് തെങ്കാശി വഴിയാണ് തലസ്ഥാനത്ത് എത്തിയത്. കല്ലമ്പലത്തെ വീടിന് സമീപത്തെ വിജനമായ ഇടവഴിയില്‍ ഹരികുമാര്‍ ഇറങ്ങിയെന്നും ബിനു മൊഴിനല്‍കി.
https://www.facebook.com/Malayalivartha