ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച സർവകക്ഷി യോഗം ഇന്ന് ; തന്ത്രികുടുംബം, പന്തളം കൊട്ടാരം പ്രതിനിധികൾ എന്നിവരുമായും മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തുന്നു

ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച സർവകക്ഷി യോഗം ഇന്നു 11നു മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ . സുപ്രീംകോടതി വിധിക്ക് പിന്നാലെ യുവതീ പ്രവേശനം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആവശ്യം മുഖവിലക്കെടുത്താതെ സർക്കാർ യുവതീ പ്രവേശനവുമായി മുന്നോട്ടു പോവുകയായിരുന്നു. തന്ത്രികുടുംബം, പന്തളം കൊട്ടാരം പ്രതിനിധികൾ എന്നിവരുമായും മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തുന്നു എന്നതും പ്രസക്തമാണ്. സർക്കാർ മുൻപ് ശ്രമിച്ചിട്ടും നടക്കാതെ പോയ നിർണായക കൂടിക്കാഴ്ചയാണ് ഇന്നു വൈകിട്ട് 3നു മുഖ്യമന്ത്രിയുടെ ചേംബറിൽ നടക്കുന്നത്.
സർവകക്ഷിയോഗം മുഖ്യമന്ത്രി വിളിച്ചതും സർക്കാർ സംഘർഷം ആഗ്രഹിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചതും ഒത്തുതീർപ്പുനീക്കങ്ങൾക്കു പ്രാധാന്യം നൽകുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞതും സർക്കാർ അയയുന്നതിന്റെ സൂചനയാണ്. സമീപനത്തിൽ അയവില്ലെങ്കിൽ പ്രതിപക്ഷം സർവകക്ഷിയോഗം ബഹിഷ്കരിക്കാനുള്ള സാധ്യതയുമുണ്ട്.
പുനഃപരിശോധനാ ഹർജികൾ ജനുവരി 22ന് പരിഗണിക്കുന്ന സാഹചര്യത്തിൽ, യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീം കോടതി വിധി നടപ്പാക്കാൻ സാവകാശം തേടിയുള്ള ഹർജി നൽകാൻ ദേവസ്വം ബോർഡിനെ അനുവദിക്കുക എന്ന പരിഹാരമാർഗമാണ് ശക്തമായി ഉയരുന്നത്. കടുംപിടിത്തം വേണ്ടെന്ന അഭിപ്രായം മന്ത്രിസഭയിൽ തന്നെയുണ്ട്. ഭരണഘടനാ ബെഞ്ചിന്റെ വിധിക്കു സ്റ്റേ ഇല്ലാത്ത സാഹചര്യത്തിൽ യുവതീപ്രവേശം അനുവദിക്കണമെന്നാണു സർക്കാരിനു ലഭിച്ച നിയമോപദേശം.
ശബരിമല വിഷയം ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ സർവകക്ഷിയോഗം വിളിച്ചതിൽ സന്തോഷമുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാർ പറഞ്ഞു. വിഷയത്തിൽ പിടിവാശിയില്ലെന്ന് സർക്കാറും മുഖ്യമന്ത്രിയും വ്യക്തമാക്കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല കേസിൽ ദേവസ്വം ബോർഡിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുന്നതിൽ നിന്ന് മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം പിന്മാറിയതിന് പിന്നിൽ ചില സംഘടനകൾക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ടെന്ന് പത്മകുമാർ വ്യക്തമാക്കി. ബോർഡിന് വേണ്ടി മുതിർന്ന അഭിഭാഷകൻ തന്നെ ഹാജരാകും. പുനഃപരിശോധനാ ഹരജിയിലെ വിധി അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ ശബരിമലയിൽ വിഷയങ്ങൾ ഉണ്ടാകില്ല. മറിച്ചാണെങ്കിൽ സർവകക്ഷിയോഗം വിളിച്ച് രമ്യതയിൽ പരിഹാരം കാണും. അയ്യപ്പൻ അവിടെയുണ്ടെന്നും എല്ലാം ശരിയാകുമെന്നും പത്മകുമാർ പറഞ്ഞു.
https://www.facebook.com/Malayalivartha























