ശനിയാഴ്ച സന്നിധാനം കാത്തിരിക്കുന്നത് പിണറായി മാജിക്; ജനുവരി 22 ന് ശബരിമല കേസ് സുപ്രീം കോടതി പരിഗണിക്കുന്നത് വരെ യുവതീ പ്രവേശന വിഷയത്തിൽ ആരെയും പിണക്കരുതെന്ന് സർക്കാരിന് സി പി എമ്മിന്റെ നിർദ്ദേശം

ജനുവരി 22 ന് ശബരിമല കേസ് സുപ്രീം കോടതി പരിഗണിക്കുന്നത് വരെ യുവതീ പ്രവേശന വിഷയത്തിൽ ആരെയും പിണക്കരുതെന്ന് സർക്കാരിന് സി പി എമ്മിന്റെ നിർദ്ദേശം. ഇന്നത്തെ സർവകക്ഷിയോഗത്തിൽ അയഞ്ഞ നിലപാടെടുക്കണമെന്ന് സി പി എം സർക്കാരിന് ഉപദേശം നൽകിയതായി അറിയുന്നു. കോടതി വിധി നടപ്പാക്കുമെന്നും ആരെയും വ്രണപ്പെടുത്താൻ പാർട്ടിയില്ലെന്നും കോടിയേരി പറഞ്ഞത് അതുകൊണ്ടാണ്. ചുരുക്കത്തിൽ വിശ്വാസികളെ പിണക്കില്ല. കോടതിയെയും പിണക്കില്ല.
സർക്കാർ നിലപാട് മയപ്പെടുത്തുമോ എന്നാണ് കണ്ടറിയേണ്ടത്. സർക്കാർ എന്നാൽ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ തീരുമാനമാണ് നിർണായകം. കോടിയേരി ഇതിനകം മുഖ്യമന്ത്രിയുമായി പാർട്ടി നിലപാട് ചർച്ച ചെയ്തു കഴിഞ്ഞു. എന്നാൽ കടുംപിടുത്തം തുടരുന്ന മുഖ്യമന്ത്രിയെ പാർട്ടി നോവിക്കില്ല. അദ്ദേഹത്തിന്റെ നിലപാടുകൾ പാർട്ടി അംഗീകരിക്കും. എന്നാൽ സർക്കാർ അത്തരമൊരു നിലപാട തുടർന്നാൽ അത് പാർട്ടി തളരാനും ബി ജെ പി വളരാനും മാത്രമേ സഹായിക്കുകയുള്ളുവെന്ന വിവരം പാർട്ടി അറിയിച്ചിട്ടുണ്ട്.
പിണറായി വിജയന് ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ പ്രത്യേക താത്പര്യമുണ്ട്. കോടതി ഉത്തരവ് അനുസരിക്കാതിക്കാൻ സർക്കാരിന് കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം . ഇരു ചക്രവാഹനങ്ങൾക്ക് പിൻസീറ്റിൽ ഇരിക്കുന്നവർ ഹെൽമറ്റ് വയ്ക്കണമെന്ന് പറഞ്ഞതും കോടതിയാണ് . സിഗററ്റ് പൊതു സ്ഥലത്ത് നിരോധിച്ചതും പാതയോരത്ത് പ്രകടനങ്ങൾ നിരോധിച്ചതും കോടതിയാണ്. എന്നിട്ടും പാതയോരത്തെ പ്രകടനങ്ങൾക്കും പൊതുസ്ഥലങ്ങളിലെ സിഗററ്റ് വലിക്കും ഒരു കുറവുമില്ല. അതേ സമയം ഇത്തരം പെറ്റികേസുകൾ സർക്കാർ കാലാകാലങ്ങളിൽ രജിസ്റ്റർ ചെയ്യുകയും പെറ്റി ഈടാക്കുകയും ചെയ്യും. ഹെൽമറ്റിന് പെട്ടിയടിക്കുമ്പോൾ അത് പിൻസീറ്റ് ഹെൽമറ്റ് പെറ്റി എന്ന് എഴുതിവയ്ക്കും. ഇതാണ് നാട്ടുനടപ്പ്. ഓരോ സ്റ്റേഷനിലും സിഗററ്റ് വലിക്കും കേസെടുക്കാറുണ്ട്.
സർക്കാരിനും ഇതെല്ലാം അറിയാം. അതുകൊണ്ടാണ് അവർ സന്നിധാനത്തേക്ക് അൻപത് കഴിഞ്ഞ വനിതാ പോലീസിനെ അയച്ചത്. എന്നാൽ ഇടതുപക്ഷ സർക്കാരിന് ആദർശവും പുരോഗമനവും പറഞ്ഞേ തീരൂ. കേരള പിറവിയുടെ 60 വർഷം ആഘോഷിക്കുന്ന സർക്കാരിന് ശബരി മലയിലെ സ്ത്രീപക്ഷ നിലപാട് തുടർന്നേ തീരൂ. ഐ.ജി, എം. ആർ. അജിത്കുമാർ വത്സൻ തില്ലങ്കേരിക്ക് പതിനെട്ടാം പടിയിൽ മെഗാഫോൺ നൽകിയത് സർക്കാരിന്റെ അറിവോടെ തന്നെയാണ്. ഇല്ലെങ്കിൽ ശബരിമലയിൽ കലാപമുണ്ടാകുമായിരുന്നു. ആക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചു വിടാൻ പോലീസിന് ലാത്തി വീശാൻ പറ്റിയ സ്ഥലമല്ല ശബരിമല.അപ്പോൾ കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിക്കണം. അതായിരുന്നു വൽസൻ തില്ലങ്കേരി. വൽസൻ അന്ന് ഇടപെട്ടില്ലായിരുന്നെങ്കിൽ ശബരിമലയിൽ അനിഷ്ട സംഭവങ്ങളുണ്ടാകുമായിരുന്നു.
സർക്കാരിനെ സംബന്ധിച്ചടത്തോളം വിവാദങ്ങൾ പാടേ ഒഴിവാക്കിയ ഒരു മണ്ഡല കാലമാണ് വേണ്ടത്. പമ്പയിലും സന്നിധാനത്തും പ്രളയത്തെ തുടർന്നുണ്ടായ അസൗകര്യങ്ങൾ ഒഴിവാക്കാൻ സാധിച്ചിട്ടില്ല. സാധാരണ ശബരിമലയിലെ മണ്ഡലകാലത്തിന് മുമ്പ് മുഖ്യമന്ത്രി ഒരു യോഗം വിളിക്കുമായിരുന്നു. അത് ഇത്തവണ നടന്നില്ല. വിവിധ സർക്കാർ വകുപ്പുകൾ ശബരിമലയിൽ നടത്തേണ്ട പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ല. പമ്പയിൽ ഒരു ആശുപത്രി പോലും പ്രവർത്തിക്കുന്നില്ല. സന്നിധാനത്തിന്റെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം.
സ്ത്രീ പ്രവേശന വിഷയമാണ് സൗകര്യങ്ങൾ ഒരുക്കുന്നതിൽ നിന്നും സർക്കാരിനെ പിന്നോട്ടടിച്ചത്. വിവാദം കത്തുന്നതിനിടയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ സർക്കാർ മറന്നതാണ് . അത് വലിയൊരു പാതകമായി സർക്കാരിന്റെ മുന്നിലുണ്ട്. ഇതര സംസ്ഥാന തീർത്ഥാടകർ സംസ്ഥാനത്തെത്തുമ്പോൾ അവർക്ക് മുന്നിൽ മുണ്ടിട്ട് നിൽക്കേണ്ട അവസ്ഥയിലാണ് സർക്കാർ.
സർവകക്ഷിയോഗത്തിന്റെ തലയിൽ ചാരി ശബരി മല വിഷയത്തിൽ നിന്നും പിൻമാറാനാണ് സർക്കാർ നീക്കം. സർവകക്ഷി യോഗത്തിന്റെ തീരുമാനം സർക്കാർ അംഗീകരിക്കും. യുവതി പ്രവേശനം അനുവദിക്കരുതെന്നാണ് സി പി എം ഒഴികെയുള്ള എല്ലാ കക്ഷികളുടെയും ആവശ്യം. എന്നാൽ നിയമ പ്രകാരം അത് സാധ്യമല്ല. അതിനാൽ പ്രവേശനം ചോദിച്ചെത്തുന്നവരോട് സംരക്ഷണം നൽകാൻ സാധ്യമല്ലെന്ന് സർക്കാർ പറയാനാണ് സാധ്യത . സ്വന്തം താൽപര്യ പ്രകാരം മലയിൽ എത്തണമെന്ന് വാശിയുള്ളവർക്ക് സർക്കാർ എതിര് നിൽക്കുകയുമില്ല. തൃപ്തി ദേശായിയുടെ കത്ത് കിട്ടിയില്ലെന്ന് സർക്കാർ പറഞ്ഞത് അതുകൊണ്ടാണ്.
https://www.facebook.com/Malayalivartha























