ശബരിമല സാവകാശ ഹർജിയിൽ മന്ത്രിയും ദേവസ്വം കമ്മിഷണറും രണ്ട് തട്ടിൽ; സുപ്രീം കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് സാവകാശ ഹർജി നൽകുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് ദേവസ്വം കമ്മിഷണർ എൻ. വാസു

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് സാവകാശ ഹർജി നൽകുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് ദേവസ്വം കമ്മിഷണർ എൻ. വാസു . യുവതി പ്രവേശന വിഷയത്തിൽ കൂടുതൽ നിയമോപദേശം തേടണമെന്നും വ്യക്തമായി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടന ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി അറിയിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.
അതേസമയം, സാവകാശ ഹർജി നൽകാൻ സർക്കാരിന് കഴിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ഇന്ന് നടക്കുന്ന സർവ്വകക്ഷി യോഗത്തിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സർവകക്ഷിയോഗം മുഖ്യമന്ത്രി വിളിച്ചതും സർക്കാർ സംഘർഷം ആഗ്രഹിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചതും ഒത്തുതീർപ്പുനീക്കങ്ങൾക്കു പ്രാധാന്യം നൽകുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞതും സർക്കാർ അയയുന്നതിന്റെ സൂചനയാണ്. സമീപനത്തിൽ അയവില്ലെങ്കിൽ പ്രതിപക്ഷം സർവകക്ഷിയോഗം ബഹിഷ്കരിക്കാനുള്ള സാധ്യതയുമുണ്ട്.
വിധി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിനാൽ പിറകോട്ട് പോക്ക് നിയമപരമായും രാഷ്ട്രീയമായും സർക്കാരിന് സാദ്ധ്യമാവില്ല. കോടതിയലക്ഷ്യ സാദ്ധ്യതയും നിലനിൽക്കുകയാണ്.
അതേസമയം ശബരിമല വിഷയത്തിൽ യു.ഡി.എഫും ബി.ജെ.പിയും നിലപാട് തിരുത്താതെ നിൽക്കുന്നത് പ്രതിസന്ധിയുമാണ്. കോടതി എന്ത് പറഞ്ഞാലും ഒരു യുവതിയെയും കടത്തില്ലെന്നാണ് ബി.ജെ.പി നേതാക്കളുടെ ഇന്നലത്തെ പ്രതികരണം. ശബരിമലയെ സംഘർഷഭൂമിയാക്കാതെ സർവകക്ഷിയോഗം എല്ലാ വശങ്ങളും തുറന്ന മനസോടെ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് നേതാക്കളും പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ശബരിമലവിഷയത്തെ സജീവമാക്കി നിറുത്താനാണ് ബി.ജെ.പി നീക്കം.
https://www.facebook.com/Malayalivartha























