ശബരി മലയിൽ മൂക്കുകുത്തി ദേവസ്വം ബോർഡ്; മണ്ഡല കാലം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വ്യാപാര സ്ഥാപനങ്ങളുടെ ലേലത്തിൽ ദേവസ്വം ബോർഡിന് കോടികളുടെ നഷ്ടം

മണ്ഡല കാലം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വ്യാപാര സ്ഥാപനങ്ങളുടെ ലേലത്തിൽ ദേവസ്വം ബോർഡിന് കോടികളുടെ നഷ്ടം. എന്നിട്ടും ദേവസ്വം ബോർഡിന്റെ ഭാഗത്ത് സർക്കാർ നിൽക്കാത്തതിനാൽ ദേവസ്വം ബോർഡും സർക്കാരും തുറന്ന പേരിലേക്ക് നീങ്ങുന്നു.
സുപ്രീം കോടതി ഉത്തരവിൽ സാവകാശം അനുവദിക്കമെന്ന് ദേവസ്വം ബോർഡും അത്തരമൊരു ഹർജി നൽകേണ്ടതില്ലെന്ന് സർക്കാരും തീരുമാനിച്ചതോടെയാണ് ബോർഡും സർക്കാരും രണ്ടു തട്ടിലായത്. ദേവസ്വം ബോർഡിന്റെ യഥാർത്ഥ അവസ്ഥ സർക്കാർ മനസിലാക്കുന്നാണ് ബോർഡിന്റെ പരാതി.
ദേവസ്വം ബോർഡിന്റെ പൊതുതീരുമാനമാണ് സുപ്രീം കോടതി ഉത്തരവിൽ സാവകാശ ഹർജി നൽകണമെന്നത്. ബോർഡ് പ്രസിഡന്റും അംഗങ്ങളും ഇക്കാര്യത്തിൽ ഒറ്റകെട്ടാണ്. കോടി കണക്കിന് രൂപയുടെ ലേലം നടന്നിരുന്ന സന്നിധാനത്ത് ലക്ഷങ്ങൾ പോലും കിട്ടിയില്ല. വാണിജ്യ സ്ഥാപനങ്ങളുടെ ക്വട്ടേഷൻ എടുത്തിരുന്നവർ പിൻമാറി. ശബരിമലയിൽ ഇത്തരത്തിലൊരു വരുമാന നഷ്ടം ഒരിക്കലും ബോർഡ് പ്രതീക്ഷിച്ചില്ല. വരുമാന നഷ്ടത്തിന്റെ യഥാർത്ഥ കണക്കുകൾ വരാനിരിക്കുന്നതേയുള്ളു . ബോർഡ് പ്രസിഡന്റ് പത്മകുമാർ തുടക്കം മുതൽ സ്വീകരിച്ച സമാധാന നിലപാടിന് പിന്നിലെ കാരണവും ഇതായിരുന്നു. അന്ന് അംഗങ്ങൾ മറുപക്ഷത്തായിരുന്നു . പിന്നീട് അംഗങ്ങൾക്കും പ്രസിഡന്റിന്റെ നിപോട് മനസിലായി .
ഭരണഘാനാ ബഞ്ചിന്റെ വിധി തുറന്ന കോടതിയിൽ പരിഗണിക്കാൻ തീരുമാനിച്ചപ്പോൾ ഏറ്റവുമധികം സന്തോഷിച്ചത് ദേവസ്വം ബോർഡാണ്. എന്നാൽ ദേവസ്വം മന്ത്രിയിൽ നിന്നു പോലും ബോർഡിന് പിന്തുണ ലഭിച്ചില്ല. ശബരിമലയിലെ വ്യാപാര സ്ഥാപനങ്ങളുടെ ലേലത്തിന്റെ കാര്യം നന്നായി അറിയുന്നയാളാണ് ദേവസ്വം മന്ത്രി . മുഖ്യമന്ത്രിയുടെ തീരുമാനത്തിന് വിരുദ്ധമായി തനിക്ക് നീങ്ങാനാവില്ലെന്നാണ് ദേവസ്വം മന്ത്രിയുടെ നിലപാട്. ഇതും ദേവസ്വം ബോർഡിനെ കുഴക്കുന്നു.
ശബരി മലയിൽ ഇക്കുറി ആവശ്യത്തിന് പോലും വ്യാപാര സ്ഥാപനങ്ങൾ ഉണ്ടാവുകയില്ല. ഇത് ഭക്തരെ കൂടുതൽ പ്രതിസന്ധിയിലാക്കും.ആവശ്യാനുസരണം ഭക്ഷണം പോലും ലഭിക്കാത്ത സാഹചര്യം വന്നു ചേരും. ലേലത്തിൽ കുറവു വന്നതാണ് ഇത്തരമൊരു ദുരവസ്ഥക്ക് കാരണം. വ്യാപാര സ്ഥാപനങ്ങൾ യഥേഷ്ടം ഉണ്ടായിരുന്നാൽ മാത്രമേ ശബരിമലയിൽ നിന്നും ബോർഡിന് നേട്ടങ്ങൾ കരസ്ഥമാക്കാൻ കഴിയുകയുള്ളു. ശബരിമലയിൽ സമാധാനന്തരീക്ഷം ഉണ്ടെങ്കിൽ മാത്രമേ ബിസിനസ് നടക്കുകയുള്ളു. സംഘർഷത്തിന്റെ മുൾമുനയിൽ നിൽക്കുന്ന സന്നിധാനത്ത് കച്ചവടം നടത്തി ലാഭമുണ്ടാക്കാൻ കഴിയില്ലെന്നാണ് കച്ചവടക്കാരുടെ നിലപാട്.
ദേവസ്വം ബോർഡിന്റെ വരുമാനത്തിൽ ഭക്തരുടെ ഭാഗത്ത് നിന്ന് പിൻമാറ്റമുണ്ടാകുമോ എന്ന ആശങ്കയും ബോർഡിനുണ്ട്. ഹൈന്ദവ സംഘടനകൾ ബോർഡിന് വരുമാനമുണ്ടാക്കി നൽകാതിരിക്കാൻ നീക്കങ്ങൾ നടത്തുന്നുണ്ട്. ഭക്തർ അപ്പവും അരവണയും വാങ്ങാതിരുന്നാൽ ബോർഡ് ബുദ്ധിമുട്ടിലാകും.
https://www.facebook.com/Malayalivartha























