ശബരിമലയില്‍ വിട്ടുവീഴ്ച വേണമെന്ന പരസ്യനിലപാട് സ്വീകരിച്ച നിയമമന്ത്രി എ.കെ ബാലനെ സര്‍വകക്ഷി യോഗത്തില്‍ നിന്ന് ഒഴിവാക്കി

നിയമമന്ത്രി എ.കെ ബാലനെ സര്‍വകക്ഷി യോഗത്തില്‍ നിന്ന് ഒഴിവാക്കി. ശബരിമലയില്‍ വിട്ടുവീഴ്ച വേണമെന്ന പരസ്യനിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് പ്രധാനപ്പെട്ട മന്ത്രിമാരെയെല്ലാം യോഗത്തില്‍ ക്ഷണിച്ചപ്പോള്‍ എ.കെ ബാലനെ സര്‍വകക്ഷി യോഗത്തില്‍ നിന്ന് ഒഴിവാക്കിയത്.
മന്ത്രി ബാലൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും അദ്ദേഹത്തെ യോഗത്തിന് ക്ഷണിച്ചില്ല. നിയമവകുപ്പിനൊപ്പം പാര്‍ലമെന്ററി കാര്യവും എ.കെ ബാലന്റെ ചുമതലയാണെന്നിരിക്കെ നിർണായക യോഗത്തിൽ മന്ത്രിയെ ക്ഷണിക്കാത്തത് ഏറെ ശ്രദ്ധേയമാണ്.
അതേസമയം ശബരിമല വിഷയത്തില്‍ സമവായ സാധ്യത തേടി സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗം മുഖ്യമന്ത്രിയുടെ ചേംബറില്‍ പുരോഗമിക്കുന്നു. യോഗത്തില്‍ യു.ഡി.എഫും ബി.ജെ.പിയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും പങ്കെടുക്കുന്നു. സാവകാശം തേടി സര്‍ക്കാര്‍ കോടതിയെ സമീപിക്കണം എന്ന് യു.ഡി.എഫ് യോഗത്തില്‍ ആവശ്യപ്പെടും.
ശബരിമല പ്രശ്‌ന പരിഹാര സര്‍വ്വകക്ഷി യോഗത്തില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തിൽ ചൂണ്ടിക്കാട്ടി. ആമുഖ പ്രസംഗത്തിലാണ് കോടതി വിധി നടപ്പാക്കേണ്ട സാഹചര്യത്തെപ്പറ്റി മുഖ്യമന്ത്രി ഈ നിലപാട് വ്യക്തമാക്കിയത് .11 മണിയ്ക്കാണ് സര്‍വകക്ഷി യോഗം ആരംഭിച്ചത് . യുഡിഎഫ് യോഗത്തില്‍ വിധി നടപ്പാക്കാന്‍ സാവകാശം തേടി ഹര്‍ജി നല്‍കണമെന്ന് ആവശ്യപ്പെടും. വിധി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കൊണ്ടുവന്നതല്ല എന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha























