തൃപ്തി ദേശായിയോ... ആരാണ് അവര്‍ ; ശബരിമല പ്രവേശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് ആക്ടിവിസ്റ്റുകളായ ചിലര്‍ കത്തയച്ചിരുന്നോ എന്ന ചോദ്യത്തിന് തമാശരൂപത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
ശബരിമല പ്രവേശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് ആക്ടിവിസ്റ്റുകളായ ചിലര്‍ കത്തയച്ചിരുന്നോ എന്ന ചോദ്യത്തിന് തമാശരൂപത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല പ്രവേശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് ആക്ടിവിസ്റ്റുകളായ ചിലര്‍ കത്തയച്ചിരുന്നോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ആരാണ് അവര്‍ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. തൃപ്തി ദേശായി എന്ന് മാധ്യമപ്രവര്‍ത്തകര്‍ മറുപടി പറഞ്ഞപ്പോള്‍ ‘ആരാണ് അവര്‍, അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചീനോ’ എന്നായിരുന്നു പിണറായിയുടെ മറു ചോദ്യം.
കൂടാതെ നിങ്ങളല്ലേ അതൊക്കെ അന്വേഷിക്കേണ്ടത് അന്വേഷിക്കൂ.. എന്ന് മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി പറഞ്ഞു. ‘സി.എമ്മിനോട് സംരക്ഷണം ആവശ്യപ്പെട്ട് കത്തയച്ചു എന്നാണ് അവര്‍ പറയുന്നത്’ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അതൊക്കെ സാധാരണ നിലയ്ക്ക് ആവശ്യമായ നടപടിയെടുക്കുമല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം സര്‍വകക്ഷിയോഗം പരാജയപെട്ടു. സര്‍ക്കാരും പ്രതിപക്ഷവും ബിജെപിയും അവരവരുടെ നിലപാടുകളില്‍ ഉറച്ചുനിന്നതോടെ യോഗം പരാജയപ്പെടുകയായിരുന്നു. ചര്‍ച്ചയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. കോടതി വിധി സ്‌റ്റേ ചെയ്യാത്തിടത്തോളം കാലം അത് നടപ്പാക്കുക മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ള പോംവഴിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം പിരിഞ്ഞ ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിശ്വാസമാണ് വലുത് മൗലികാവകാശവും ഭരണഘടനയുമല്ല എന്നൊരു നിലപാട് സര്‍ക്കാരിന് എടുക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ മുന്‍വിധിയോടെയല്ല പെരുമാറുന്നതെന്ന് മുഖ്യമന്ത്രി വീണ്ടും വ്യക്തമാക്കി. നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യത്ത് സുപ്രീംകോടതിയുടെ വിധി നടപ്പാക്കുക എന്നത് മാത്രമാണ് ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയുക. നാളെ ഒരവസരത്തില്‍ യുവതികള്‍ പ്രവേശിക്കേണ്ട എന്ന കോടതി ഉത്തരവിട്ടാല്‍ ആ വിധിയാകും സര്‍ക്കാര്‍ നടപ്പാക്കുക എന്നും ഇതില്‍ ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha