ശബരിമലയിൽ ഇന്നു മുതൽ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ ; ശബരിമലയിൽ പോലീസ് ഒരുക്കിയിരിക്കുന്നത് പഴുതടച്ച സുരക്ഷ

ശബരിമലയിൽ ഇന്നു മുതൽ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ ഏർപ്പെടുത്തി. ഇന്നു മുതൽ 22ന് രാത്രി വരെയാണ് നിരോധനാജ്ഞ. ഇലവുങ്കൽ മുതൽ സന്നിധാനം വരെയാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി നാളെ നട തുറക്കാൻ ഇരിക്കെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നപ്പോഴും ഈ സ്ഥലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
ശബരിമലയിലും പരിസരങ്ങളിലും വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ആകെ 15,259 പോലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിട്ടുളളത്. ഡിഐജി മുതല്‍ അഡീഷണല്‍ ഡിജിപി വരെയുളള ഉന്നത ഉദ്യോഗസ്ഥര്‍ കൂടാതെയാണിത്.
നാല് ഘട്ടങ്ങളുളള ഈ സീസണില്‍ എസ്പി, എഎസ്പി തലത്തില്‍ ആകെ 55 ഉദ്യോഗസ്ഥര്‍ സുരക്ഷാചുമതലകള്‍ക്കായി ഉണ്ടാകും. ഡിവൈഎസ്പി തലത്തില്‍ 113 പേരും ഇന്‍സ്പെക്ടര്‍ തലത്തില്‍ 359 പേരും എസ്‌ഐ തലത്തില്‍ 1,450 പേരുമാണ് ഇക്കാലയളവില്‍ ഡ്യൂട്ടിയില്‍ ഉണ്ടാകുന്നത്. 12,562 സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, സിവില്‍ പോലീസ് ഓഫീസര്‍ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ വനിത സിഐ, എസ്‌ഐ തലത്തിലുളള 60 പേരും 860 വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍/ സിവില്‍ പോലീസ് ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
ഒരു സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ 20 അംഗങ്ങളുളള കേരള പോലീസ് കമാന്‍ഡോ സംഘത്തെ സന്നിധാനത്ത് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 20 അംഗങ്ങളുളള മറ്റൊരു കമാന്‍ഡോ സംഘം പന്പയിലുണ്ടാകും. കൂടാതെ ഏത് സാഹചര്യവും നേരിടുന്നതിനായി തണ്ടര്‍ ബോള്‍ട്ടിന്‍റെ ഒരു പ്ലറ്റൂണിനെ മണിയാറില്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.
ഒരു വനിതാ ഇന്‍സ്പെക്ടറും രണ്ട് വനിതാ സബ് ഇന്‍സ്പെക്ടര്‍മാരും 30 വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരും അടങ്ങുന്ന കര്‍ണാടക പോലീസിന്‍റെ സംഘവും ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്.
തീർത്ഥാടകരെ നാളെ ഉച്ചയ്ക്കു ശേഷം മാത്രമായിരിക്കും കടത്തി വിടുന്നത്. മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രം നാളെയാണ് തുറക്കുക. ശബരിമല - മാളികപ്പുറം പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങും നാളെ നടക്കും
https://www.facebook.com/Malayalivartha























