മണ്ഡല കാലത്തിന് ഇന്ന് തുടക്കം: ശബരിമലയില്‍ കോട്ട കെട്ടി പിണറായി പോലീസ്; സുരക്ഷക്കായി പ്രതിദിനം ചിലവിടുന്നത് കോടികള്‍

2018-19 വര്‍ഷത്തെ മണ്ഡലമകരവിളക്ക് മഹോത്സവത്തിന് ഇന്ന് തുടക്കം. പതിവില്‍ നിന്നും വിപരീതമായി ഭക്ത ലക്ഷങ്ങള്‍ ആശങ്കകളോടെ നോക്കികാണുന്ന ഒരു തീര്‍ത്ഥാടന മാസത്തിനാണ് ഇന്ന് തുടക്കമാകുന്നത്. എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണം എന്ന 2018 സെപ്തംബര്‍ 28ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കലുഷിതമായ അന്തരീക്ഷത്തിലാണ് ഇത്തവണത്തെ മണ്ഡല കാലത്തിന് തുടക്കമാകുന്നത്.
നവംബര്‍13ന് പുഃനപരിശോധനാ ഹര്‍ജികളും റിട്ട് പെറ്റീഷനുകളും ജനുവരി 22ലേക്ക് മാറ്റിയ വേളയില്‍, സെപ്തംബര്‍ 28ലെ വിധിക്ക് സ്‌റ്റേ ഇല്ല എന്ന തീരുമാനം വലിയ ഒരു കുരുക്കിലാണ് പിണറായി വിജയന്‍ സര്‍ക്കാറിനെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. തുലാമാസപൂജകള്‍ക്കായി നട തുറന്നപ്പോഴും പിന്നീട് ചിത്തിര ആട്ടവിളക്ക് മഹോത്സവത്തിന് ശബരിമല നട തുറന്നപ്പോഴും മുമ്പെങ്ങുമില്ലാത്തവിധം വന്‍ പ്രതിഷേധങ്ങള്‍ക്കാണ് ശബരിമല സാക്ഷ്യം വഹിച്ചത്. ഇതിനെ തുടര്‍ന്ന് മണ്ഡലമകരവിളക്ക് കാലത്ത് ശബരിമലയിലെ പ്രവേശനം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ബുക്കിങ്ങ് വഴിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
800ഓളം സ്ത്രീകളാണ് ഓണ്‍ലൈന്‍ ബൂക്കിംഗ് വഴി പ്രഴേശനത്തിനായി ഇതുവരെ അപേക്ഷിച്ചിരിക്കുന്നത്. മലകയറാന്‍ എത്തുന്ന സ്തികളെ എന്ത് വിലകൊടുത്തും തടയും എന്ന നിലപാടിലാണ് ബിജെപിയും കോണ്‍ഗ്രസ്സിലെ ഒരു വിഭാഗവും രാഹുല്‍ ഈശ്വര്‍ അടക്കമുള്ളവരും. എന്നാല്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ ഏത് വിധേനയും മല കയറ്റും എന്ന ഉറച്ച തിരുമാനത്തിലാണ് പിണറായി സര്‍ക്കാര്‍. ഇതിനായി കനത്ത പോലീസ് ബന്ധവസ്സാണ് ഈ തീര്‍ഥാടന കാലത്തേക്കായി സര്‍ക്കാര്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എന്തൊക്കെ സുരക്ഷാ ക്രമീകരണങ്ങള്‍?
സന്നിധാനം, പമ്പ, ഇലവുങ്കല്‍, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നവംബര്‍ 15 വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നവംബര്‍ 22 വ്യാഴാഴ്ച വരെയാണ് ഇപ്പോള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ഇത് ദീര്‍ഘിപ്പിച്ചേക്കും.
ശബരിമലയില്‍ സാധാരണ മണ്ഡലമകരവിളക്ക് ഉത്സവ ദിനങ്ങളില്‍ ഏര്‍പ്പെടുത്തുന്നതിനേക്കാള്‍ ഇരട്ടിയിലധികം സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 63 ദിവസം നീണ്ടുനില്‍ക്കുന്ന തിര്‍ത്ഥാടന കാലത്ത് ശബരിമല പ്രവേശനത്തിനായി സ്ത്രീകള്‍ ആരെങ്കിലും എത്തിയാല്‍ പമ്പ മുതല്‍ സന്നിധാനം വരെയുള്ള നാലര കിലേമീറ്റര്‍ ദൂരം പ്രത്യേക സുരക്ഷാ ഇടനാഴി തിര്‍ക്കാനാണ് പോലീസ് പദ്ധതിയിട്ടിട്ടുള്ളത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മരക്കൂട്ടത്ത് നിന്ന് ചന്ദ്രാനന്ദന്‍ റോഡില്‍ യുവതികള്‍ക്കായി പ്രത്യേക പാതയെരുക്കി വനിതാ പോലീസ് ബറ്റാലിയന്‍ അംഗങ്ങളെയും പ്രത്യേക കമാന്‍ഡോകളെയും വിന്ന്യസിക്കും.
കാനന പാതക്ക് തുടക്കമാകുന്ന ഇടത്ത് തന്നെ പോലീസ് ചെക്ക്‌പോസ്റ്റ് ഉണ്ടാകും. കാനന പാത പൂര്‍ണ്ണമായും സായുധ പോലീസിന്റെ നിയന്ത്രണത്തില്‍ ആയിരിക്കും. ബേസ്‌ക്യാമ്പായ നിലയ്ക്കല്‍ മുതല്‍ സന്നിധാനംവരെ ഫേസ്ഡിറ്റക്ഷന്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ സോഫ്ട്!വെയറില്‍ മുന്‍പ് അക്രമമുണ്ടാക്കിയ 3000പേരുടെ ചിത്രങ്ങള്‍ ഉണ്ട്. ഇവരുടെ മുഖംപതിഞ്ഞാല്‍ പോലീസ് ഇവരെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കും. നിലയ്ക്കല്‍, മരക്കൂട്ടം, സന്നിധാനം, പമ്പ,വടശേരിക്കര, എരുമേലി എന്നിവിടങ്ങളില്‍ പൊലീസ് കണ്‍ട്രോള്‍ റൂമുകളുണ്ട്. സന്നിധാനത്ത് പ്രശ്‌നമുണ്ടാക്കുന്നവരെ കസ്റ്റഡിയിലെടുക്കും. ഇവരെ പാര്‍പ്പിക്കാന്‍ സന്നിധാനത്തെ ചില കെട്ടിടങ്ങള്‍ താത്കാലിക ലോക്കപ്പുകളാക്കിയിട്ടുണ്ട്. അടിയന്തരഘട്ടത്തില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ പരിമിതപ്പെടുത്തും.
നവംബര്‍ 15 മുതല്‍ 30 വരെയുളള ഒന്നാം ഘട്ടത്തില്‍ 3,450 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഇവരില്‍ 230 പേര്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്‌ഐ തലത്തില്‍ 349 പേരും സിഐ തലത്തില്‍ 82 പേരും ഡിവൈഎസ്പി തലത്തില്‍ 24 പേരും ഡ്യൂട്ടിയിലുണ്ടാകും.
ഒരു സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ 20 അംഗങ്ങളുളള കേരള പൊലീസ് കമാന്‍ഡോ സംഘത്തെ സന്നിധാനത്ത് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 20 അംഗങ്ങളുളള മറ്റൊരു കമാന്‍ഡോ സംഘം പമ്പയിലുണ്ടാകും. കൂടാതെ ഏതു സാഹചര്യവും നേരിടുന്നതിനായി തണ്ടര്‍ ബോള്‍ട്ടിന്റെ ഒരു പ്ലറ്റൂണിനെ മണിയാറില്‍ സജ്ജമാക്കിയിട്ടുണ്ട്. ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്ന കേരള പൊലീസിന്റെ 234 പേരടങ്ങുന്ന പ്രത്യേക സംഘത്തെയും പമ്പയിലും സന്നിധാനത്തും വിന്യസിച്ചു.
റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ രണ്ടു കമ്പനി ശബരിമലയിലും പരിസരത്തുമായി വിന്യസിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ രണ്ടു സംഘങ്ങളും ഡ്യൂട്ടിയിലുണ്ടാകും. ഒരു വനിതാ ഇന്‍സ്‌പെക്ടറും രണ്ടു വനിതാ സബ് ഇന്‍സ്‌പെക്ടര്‍മാരും 30 വനിതാ സിവില്‍ പൊലീസ് ഓഫിസര്‍മാരും അടങ്ങുന്ന കര്‍ണാടക പൊലീസിന്റെ സംഘവും ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്.
ആകാശസുരക്ഷ
സി.സി.ടി.വി, അനലൈസര്‍ കാമറകള്‍ എന്നിവക്ക് പുറമെ സാധാ സമയവും ഡ്രോണ്‍ ക്യാമറകളുടെ നിരീക്ഷണം ഉണ്ടാകും. 200 മീറ്റര്‍ ഉയരത്തില്‍ പറക്കുന്ന ഡ്രോണുകള്‍ വനമേഖലകളുടെ ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലേക്കയക്കും. വ്യോമ, നാവിക സേനകളുടെ വ്യോമനിരീക്ഷണവും ഇതോടൊപ്പം ഉറപ്പ് വരുത്തിയിട്ടുണ്ട്. ഹെലികോപ്ടറുകളും ഡോണിയര്‍ വിമാനങ്ങളും കൊച്ചി നാവിക ആസ്ഥാനത്ത് സജ്ജമാണ്. അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ നിയല്ക്കലില്‍ താല്‍ക്കാലിക ഹെലിപ്പാഡ് സജ്ജമാക്കിയിട്ടുണ്ട്.
ദക്ഷിണമേഖലാ എ.ഡി.ജി.പി. അനില്‍കാന്തിനെ ചീഫ് കോഓര്‍ഡിനേറ്ററായും പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി. എസ്. ആനന്ദകൃഷ്ണനെ കോചീഫ് കോര്‍ഡിനേറ്ററായും നിയമിച്ചു. തിരുവനന്തപുരം റേഞ്ച് ഐ.ജി. മനോജ് എബ്രഹാം ജോയന്റ് ചീഫ് കോഓര്‍ഡിനേറ്ററാണ്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി. നാരായണനെ സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറായി നിയോഗിച്ചു.
സുരക്ഷാ ചിലവ്
തുലാമാസ പൂജകള്‍ക്കും തുടര്‍ന്ന് ആട്ട ചിത്തിരവിളക്കിനും നട തുറന്നപ്പോള്‍ 2800 പോലീസുകാരെയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നിയോഗിച്ചിരുന്നത്. ദിനംപ്രതി കോടികള്‍ ചെലവഴിച്ചാണ് അന്ന് ശബരിമലയില്‍ സുരക്ഷാ ഒരുക്കിയത്. ഇപ്പോള്‍ മണ്ഡലമകരവിളക്ക് ഉത്സവത്തിനായി നട തുറക്കുമ്പോള്‍ ഇരട്ടിയിലധികം സേനാ വിന്യാസമാണ് പോലീസ് നടത്തുന്നത്. പ്രതിദിനം പോലീസിന്റെ സുരക്ഷാ ചെലവുകള്‍ക്ക് മാത്രമായി ഏതാണ്ട് 5 കോടിയിലധികം രൂപ പ്രതിദിനം വേണ്ടി വരും എന്നാണ് അനൗദ്യോഗികമായി കണക്കാക്കപ്പെടുന്നത്. 63 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവകാലത്ത് ശബരിമലയിലെ സുരക്ഷക്ക് മാത്രമായി സര്‍ക്കാര്‍ കോടികള്‍ പൊടിച്ചുകളയേണ്ടിവരും എന്ന കാര്യം ഏതാണ്ട് ഉറപ്പാണ്.
ഇതിനു പുറമെ തീര്‍ത്ഥാടനകാലത്ത് സര്‍ക്കാരിന്റെ മുഴുവന്‍ ശ്രദ്ധയും ശബരിമലയിലേക്ക് മാറ്റിവെക്കേണ്ടിവരും. ഇതോടെ പ്രളയാനന്തര നവകേരള നിര്‍മ്മിതിയില്‍ അടക്കം വലിയ പ്രതിസന്ധികള്‍ സംഭവിച്ചേക്കും. ശബരിമല വിഷയം വലിയ ഒരു ക്രമസമാധാന പ്രശ്‌നം ആയി ഉയര്‍ന്നു വരുന്നതോടെ ഭരണ സ്തംഭനം വരെ സംഭവിച്ചേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha
























