ആട്ടച്ചിത്തിരയ്ക്ക് നടവരവ് കൂടിയെന്ന് ദേവസ്വം ബോര്‍ഡ്, സംഘപരിവാറും സുരേഷ് ഗോപിയും കാണിക്ക ഇടരുതെന്ന് പറഞ്ഞ ആഹ്വാനം യഥാര്‍ത്ഥ വിശ്വാസികള്‍ മുഖവിലയ്‌ക്കെടുത്തില്ല, സുരേഷ്‌ഗോപിയുടെ നിലപാടിനെ ശ്രീധരന്‍പിള്ള പരസ്യമായി തള്ളിയിരുന്നു

ശബരിമലയില്‍ കാണിക്കയിടരുതെന്ന സംഘപരിവാറിന്റെയും സുരേഷ്‌ഗോപി എം.പിയുടെയും ആഹ്വാനം യഥാര്‍ത്ഥ വിശ്വാസികള്‍ മുഖവിലയ്‌ക്കെടുത്തില്ല. ചിത്തിര ആട്ട വിശേഷത്തിന് നടതുറന്നപ്പോള്‍ 2016ലെ ആട്ടച്ചിത്തിരയ്ക്ക് ലഭിച്ചതിനേക്കാള്‍ ഒരു ലക്ഷത്തി മുപ്പത്തേഴായിരം രൂപയാണ് ലഭിച്ചതെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഈ വര്‍ഷത്തെ ആട്ടച്ചിത്തിരയ്ക്ക് 28,22,674 രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം തുലാമാസ പൂജാ ദിവസത്തിനിടെയായിരുന്നു ആട്ടച്ചിത്തിര. അതിനാല്‍ ആ ദിവസത്തെ മാത്രം കണക്ക് എടുത്തിട്ടില്ല. അഞ്ച് ദിവസത്തെ മൊത്തം വരവാണ് എടുത്തത്. അത് 91,63,355 രൂപയായിരുന്നു.
ശബരിമല ഉള്‍പ്പെടെയുള്ള ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്ന സംഘപരിവാറിന്റെ ആഹ്വാനത്തെ തുടര്‍ന്ന്, തുലാമാസ പൂജകള്‍ക്ക് നടതുറന്നപ്പോള്‍ അവരുടെ പ്രവര്‍ത്തകര്‍ സ്വാമിശരണം എന്ന് പേപ്പറില്‍ എഴുതി കാണിക്കവഞ്ചിയില്‍ നിക്ഷേപിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് തുലാമാസ പൂജകള്‍ക്ക് അഞ്ച് ദിവസം നടതുറന്നപ്പോള്‍ വരവ് കുറഞ്ഞിരുന്നു. ഇതോടെ യാതൊരു കാരണവശാലും കാണിക്ക ഇടരുതെന്ന് സുരേഷ് ഗോപി വീണ്ടും പരസ്യമായി ആവശ്യപ്പെട്ടു. അതിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള രംഗത്തെത്തി.
പ്രളയത്തെ തുടര്‍ന്ന് ചിങ്ങമാസപൂജയ്ക്കും ഓണനാളുകളിലും ലഭിക്കേണ്ട വരുമാനം പൂര്‍ണമായും ലഭിച്ചിരുന്നില്ല. സെപ്തംബറിലും (കന്നിമാസ പൂജ) ഈ മാസവും (തുലാമാസ പൂജ) വലിയ കുറവാണുണ്ടായത്. 2017 ആഗസ്റ്റ്, സെപ്തംബറിലെയും ഒക്ടോബറിലെയും വരുമാനത്തെക്കാള്‍ 10 കോടിയോളം കുറവാണുണ്ടായത്. സ്വകാര്യ വാഹനങ്ങളുടെ പ്രവേശനം നിലയ്ക്കല്‍ വരെയായി ചുരുക്കിയതും ഇതര സംസ്ഥാന തീര്‍ത്ഥാടകരുടെ വരവിനെ ബാധിച്ചു.
സംസ്ഥാന സര്‍ക്കാരിനെ ക്ഷേത്രങ്ങളിലേക്ക് ആകര്‍ഷിക്കുന്നത് വരുമാനം മാത്രമാണെന്നാണ് സുരേഷ് ഗോപി എംപി ആരോപിച്ചത്. ഭക്തര്‍ നിക്ഷേപിക്കുന്ന കാണിക്കയായ പണം ഉപയോഗിച്ച് അവരെ തന്നെ സര്‍ക്കാര്‍ തല്ലിച്ചതയ്ക്കുകയാണെന്നും ആക്ഷേപിച്ചിരുന്നു. അതുകൊണ്ട് ഭക്തര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നയാ പൈസ പോലും കാണിക്കയായി സമര്‍പ്പിക്കരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























