ഹർത്താൽ കേരളത്തെ അവഹേളിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമെന്ന് സി.പി.എം

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചറെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും ആഹ്വാനം ചെയ്ത ഹര്‍ത്താൽ വ്യക്തമായ സംഘപരിവാർ അജണ്ടയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് . യുവതീപ്രവേശനം ആകാമെന്ന സുപ്രീം കോടതി വിധി കാറ്റിൽ പരത്തുന്നവരാണ് ഇപ്പോൾ ഹർത്താലിന് പുറകിലുള്ളത്. ഇത് ശബരിമലയെ എന്നല്ല കേരളത്തെ കുറിച്ച് തന്നെ ലോക രാഷ്ട്രങ്ങൾക്കിടയിൽ താഴ്ത്തിക്കെട്ടാൻ ഉപകരിക്കൂ.
വിശ്വാസത്തിന്റെ പേരിൽ ശബരിമലയെ തകർക്കാനാണ് ഇപ്പോൾ സംഘപരിവാർ ശ്രമിക്കുന്നത് എന്നാണു സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിക്കുന്നത്
ശബരിമല അയ്യപ്പനിൽ വിശ്വസിക്കുന്നത് കേരളത്തിൽ ഉള്ളവർ മാത്രമല്ല. ഭക്തരിൽ ഒരു വലിയ പങ്ക് അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരാണ്. ശബരിമലയിൽ കുഴപ്പമാണെന്ന പ്രതീതി സൃഷ്ടിച്ച് തീർത്ഥാടകരെ അകറ്റിനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് ഹർത്താലിന് ആഹ്വനം ചെയ്തത്. ശബരിമല തീർത്ഥാടകരെ പോലും വെറുതെ വിട്ടില്ല. സാധാരണ ശബരിമല സീസണിൽ ഹർത്താൽ പ്രഖ്യാപിക്കുമ്പോൾ തീർത്ഥാടകരേയും പത്തനംതിട്ട ജില്ലയേയും ഒഴിവാക്കാറുണ്ട്. ഇക്കാര്യത്തിൽ വിശ്വാസികളോട് കാണിക്കേണ്ട സാമാന്യ മര്യാദയാണ് അത്.
ക്ഷേത്രങ്ങളിൽ കാണിക്ക ഇടരുത് എന്ന പ്രചരണം നടത്തി ശബരിമലയെ സാമ്പത്തികമായി തകർക്കാനുള്ള പ്രചരണം നടത്തുന്നതിന്റെ പുറമെയാണ് ഇത്തരം പ്രവൃത്തികൾ.
സന്നിധാനത്തിൽ രക്തമൊഴുക്കിയും മൂത്രമൊഴിച്ചും അശുദ്ധമാക്കാൻ തീരുമാനിച്ചവർ തന്നെയാണ് ഇപ്പോൾ ഇത്തരം നടപടികളുമായി മുന്നോട്ടുപോകുന്നത് .
തുലാമാസം നട തുറന്നപ്പോഴും ഹർത്താൽ നടത്തി ഭക്തജനങ്ങളെ ദുരിതത്തിലാഴ്ത്തിയവരാണ് ഇപ്പോൾ വീണ്ടും വൃശ്ചികം ഒന്നിന് ഹർത്താലുമായി രംഗത്തിറങ്ങിയത് എന്നതിൽ നിന്ന് തന്നെ ഇതിനു പിന്നിലെ ലക്‌ഷ്യം മനസ്സിലാക്കാം
കഴിഞ്ഞ പ്രളയകാലത്ത് ഒരേ മനസ്സോടെ കേരളം ഒറ്റക്കെട്ടായി നിന്നതാണ്. പുനർനിർമ്മാണത്തിന്റെ വഴികളിലൂടെ നീങ്ങുന്ന ഘട്ടത്തിലാണ് കേരളത്തിലാകമാനം സംഘർഷമുണ്ടാക്കി മുന്നോട്ടുപോകുന്നതിന് സംഘപരിവാർ ശ്രമിക്കുന്നത്. ഇത് സംസ്ഥാനത്തെ മതനിരപേക്ഷതയെ തകർക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമമമാണ് .ഇതിനെതിരെ ജനങ്ങൾ പ്രതികരിക്കണം, ജാഗ്രത പുലർത്തണം എന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
https://www.facebook.com/Malayalivartha
























