നിലയ്ക്കലിൽ നിന്നും അറസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ റിമാൻഡിൽ;കൊട്ടാരക്കര സബ് ജയിലിലേക്ക്;വൈദ്യപരിശോധനയിൽ സുരേന്ദ്രന് കാര്യമായ കുഴപ്പങ്ങളില്ലെന്ന് വ്യക്തം

ശബരിമലയിലേക്ക് പോകവേ നിലയ്ക്കലിൽ നിന്ന് അറസ്റ്റ് ചെയ്ത ബി ജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ റിമാൻഡ് ചെയ്തു . 14 ദിവസത്തേക്കാണ് പത്തനംതിട്ട ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത് .സുരേന്ദ്രനെ കൊട്ടാരക്കര ജയിലിലേക്ക് മാറ്റും. വൈദ്യപരിശോധന ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കിയാണ് സുരേന്ദ്രനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. രാവിലെ ഏഴുമണിയോടെ സുരേന്ദ്രനെ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കിയിരുന്നു. കോടതി നടപടികൾ അര മണിക്കൂറോളം നീണ്ടു.
ശനിയാഴ്ച രാത്രിയാണ് സുരേന്ദ്രനെയും കൂടെയുണ്ടായിരുന്ന രണ്ടുപേരെയും നിലയ്ക്കലിൽ നിന്ന് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി സ്പെഷ്യല്‍ പോലീസ് ഓഫീസര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അന്യായമായി സംഘം ചേരുക, പൊലീസിെൻറ കൃത്യനിർവഹണം തടസപ്പെടുത്തുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് .
അജി എരുമേലി, സന്തോഷ് മടുക്കോലി എന്നിവരാണ് സുരേന്ദ്രനൊപ്പം അറസ്റ്റിലായ മറ്റ് രണ്ടുപേർ .കസ്റ്റഡിയിൽ വെച്ച് തനിക്ക് കുടിക്കാൻ വെള്ളം പോലും തന്നില്ലെന്നും പൊലീസ് മർദ്ദിച്ചുവെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. എന്നാൽ, വൈദ്യപരിശോധനയിൽ സുരേന്ദ്രന് കാര്യമായ കുഴപ്പങ്ങളില്ലെന്ന് വ്യക്തമായി. അതേസമയം, സുരേന്ദ്രൻ ജാമ്യാപേക്ഷ കൊടുത്തിട്ടുണ്ട്. അടുത്ത കോടതി ദിവസം മാത്രമേ
അത് പരിഗണിക്കുകയുള്ളൂ.
നേരം പുലരുന്നതോടെ പ്രതിഷേധം കനക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പുലര്‍ച്ചെ അറസ്റ്റ് രേഖപ്പെടുത്തി ആറ് മണിയോടെ തന്നെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കാന്‍ തീരുമാനിച്ചത്. കെ.സുരേന്ദ്രനെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ ശനിയാഴ്ച രാത്രി സെക്രട്ടേറിയറ്റിനു മുന്നിലേക്കു നടത്തിയ പ്രകടനത്തിൽ നേരിയ സംഘർഷം .പൊലീസ് ലാത്തിവീശി. ജലപീരങ്കി പ്രയോഗിച്ചു.
സംഘർഷത്തിൽ ഒരു ബിജെപി പ്രവർത്തകന് പരുക്കേറ്റു. ബിജെപി ഞായറാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രാവിലെ ദേശീയപാത ഉപരോധിക്കും.
https://www.facebook.com/Malayalivartha
























