പൊലീസ് ഇരിക്കേണ്ടത് ബാരക്കിലാണ് നടപ്പന്തലിലല്ല, അവിടം ഭക്തര്‍ക്ക് വിശ്രമിക്കാനുള്ളതാണ്, പൊലീസിന്റെ അമിത നിയന്ത്രണം അനുവദിക്കാനാവില്ല, സന്നിധാനത്ത് ഭക്തര്‍ കയറരുതെന്ന് പറയാന്‍ പൊലീസിന് എന്ത് അധികാരമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച്
സന്നിധാനത്തും നിലയ്ക്കലിലും പമ്പയിലും ഭക്തര്‍ക്ക് പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. അഡ്വക്കേറ്റ് ജനറല്‍ നേരിട്ട് ഹാജരായി കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് ആവശ്വപ്പെട്ടു. സന്നിധാനത്ത് കയറരുതെന്ന് ഭക്തരോട് പറയാന്‍ പൊലീസിന് എന്ത് അധികാരമെന്നും കോടതി ചോദിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടക്കം മര്‍ദ്ദനമേറ്റെന്നും കോടതി ചൂണ്ടിക്കാണിച്ചു. സുരക്ഷയ്ക്കായി നിയോഗിച്ച പൊലീസുകാരുടെ വിവരങ്ങള്‍ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
പൊലീസിന്റെ ഇടപെടല്‍ കൂടുതലാണെന്നും അനിയന്ത്രിതമായ പൊലീസ് നിയന്ത്രണം അനുവദിക്കാനാവില്ല. കോടതി ഉത്തരവ് നടപ്പാക്കണം എന്നാല്‍ അതിന്റെ മറവില്‍ അമിതമായ കൈകടത്തില്‍ പൊലീസ് നടത്തുന്നത് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടകര്‍ക്ക് പ്രയാസമുണ്ടാക്കുന്നു. ശൗചാലയങ്ങളും കുടിവെള്ളവും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം. യഥാര്‍ഥ വിശ്വാസികള്‍ക്ക് സ്വതന്ത്രമായി ദര്‍ശനം നടത്താനുള്ള സാഹചര്യമുണ്ടാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സന്നിധാനത്തും പരിസരപ്രദേശത്തും ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് ജനങ്ങളെ നിയന്ത്രിച്ചു മുന്‍പരിചയമുണ്ടോ എന്ന് കോടതി ചോദിച്ചു. സന്നിധാനത്ത് വെള്ളം ഒഴുക്കാന്‍ പൊലീസിന് ആരാണ് അധികാരം നല്‍കിയത്. ബേസ് ക്യാമ്പായ നിലയ്ക്കലിന് ശേഷം കടകളും മറ്റു സ്ഥാപനങ്ങളുമില്ല. ഇത് തീര്‍ത്ഥാടകരെ വലയ്ക്കുകയാണ്. ദൂരെ നിന്നെത്തുന്ന ഭക്തര്‍ക്ക് രാത്രിയില്‍ സന്നിധാനത്ത് മതിയായ രീതിയില്‍ വിതിവയ്ക്കാന്‍ സ്ഥലമില്ല. വലിയനടപ്പന്തല്‍ പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാണ്. അവിടേക്ക് ഭക്തരെ കടത്തിവിടുന്നില്ല. ഇതിനെതിരെ ഭക്തര്‍ പ്രതിഷേധം നടത്തിയിരുന്നു.
സുപ്രീംകോടതി ഉത്തരവിന്റെ മറവില്‍ ഹരാസ്‌മെന്റ് നടത്താനാവില്ല. പൊലീസിന്റെ സ്ഥലം ബാരക്കിലാണെന്നും നടപ്പന്തല്‍ ഭക്തര്‍ക്ക് വിശ്രമിക്കാനുള്ളതാണെന്നും കോടതി വിമര്‍ശിച്ചു. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പരിശോധിച്ച ശേഷമായിരുന്നു വിമര്‍ശനം.നിലയ്ക്കല്‍ - പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസിക്ക് അനുവദിച്ച കുത്തക പിന്‍വലിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha