ഇപ്പോഴത്തെ സാഹചര്യത്തിൽ ശബരിമല സന്നിധാനത്ത് സംഘർഷ സാധ്യതയില്ല; പ്രതിഷേധക്കാർ സന്നിധാനത്ത് ഉണ്ടെങ്കിലും പ്രകോപനപരമായ സംഭവങ്ങൾ നടക്കുന്നില്ല; നിരോധനാജ്ഞ പിൻവലിക്കാൻ നീക്കം

നിലവിൽ സംഘർഷാവസ്ഥയില്ലാത്ത സാഹചര്യത്തിൽ ശബരിമലയിൽ നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് റിപ്പോർട്ട്. റാന്നി, കോന്നി തഹസിൽദാർമാരാണ് പത്തനംതിട്ട കളക്‌ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. തിരുമുറ്റത്തെ ബാരിക്കേഡുകൾ മാറ്റാമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ശബരിമല സന്നിധാനത്ത് സംഘർഷ സാധ്യതയില്ല. അതിനാൽ സന്നിധാനത്ത് സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകൾ മുഴുവൻ നീക്കണം ചെയ്യണം. തീർഥാടകർക്ക് സുഗമമായി സഞ്ചരിക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കണം. പ്രതിഷേധക്കാർ സന്നിധാനത്ത് ഉണ്ടെങ്കിലും പ്രകോപനപരമായ സംഭവങ്ങൾ നടക്കുന്നില്ല. അതിനാൽ, നിരോധനാജ്ഞ തുടരേണ്ട ആവശ്യമില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലക്കലിൽ നിന്ന് പമ്പയിലേക്കുള്ള വാഹന നിയന്ത്രണം പൂർണമായി പിൻവലിക്കണം. പമ്പ-സന്നിധാന യാത്രക്കുള്ള സമയ നിയന്ത്രണം പൂർണമായി ഒഴിവാക്കണം. ഭക്തന്മാർക്ക് വിരി വെക്കുന്നതിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു. >തഹസിൽദാർമാർ നൽകിയ റിപ്പോർട്ടിൽ അന്തിമ തീരുമാനം കലക്ടർ സ്വീകരിക്കും.
യുവതീപ്രവേശന വിധിയെ തുടർന്ന് സംഘർഷാവസ്ഥ നിലനിന്ന ശബരിമല സന്നിധാനം ശാന്തമാവുന്നു. പോലീസിന്റെ കടുത്ത നിയന്ത്രണവും പ്രതിഷേധങ്ങൾക്ക് തീവ്രതയും കുറഞ്ഞതോടെ തീർഥാടകർക്ക് കൂടുതൽ സമയം ദർശനം നടത്താൻ കഴിയുന്നുണ്ട്. പൊതുവേ തീർഥാടകർ കുറവെന്ന് മാത്രം. ഇത് വരുമാനത്തെ ബാധിക്കുന്നു എന്നതാണ് പ്രധാന പ്രശ്നം. മണ്ഡലകാലം തുടങ്ങിയ ആദ്യനാളുകളിൽ പോലീസിന്റെ കടുത്ത നിയന്ത്രണങ്ങൾ നിലയ്ക്കൽ മുതൽ സന്നിധാനംവരെ കർശനമായി നടപ്പാക്കിയത് ഭക്തരുടെ വരവിനെ ബാധിച്ചു. സന്നിധാനത്ത് അക്രമസംഭവങ്ങൾ ഉണ്ടാവുന്നത് തടയുന്നതിന്റെ ഭാഗമായാണ് പോലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചതെങ്കിലും ഇത് ഫലത്തിൽ തീർഥാടകർക്ക് ബുദ്ധിമുട്ടായിരുന്നു. കഴിഞ്ഞ ദിവസം മുതൽ പോലീസിന്റെ ഭാഗത്തുനിന്നുള്ള നിയന്ത്രണങ്ങൾ ഒരുപരിധിവരെ നീക്കി.
https://www.facebook.com/Malayalivartha























