ശബരിമലയിലെ അമിത നിയന്ത്രണം; പോലീസിൽ പൊട്ടിത്തെറി; ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഇലവുങ്കലും 7 ദിവസമായി ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ 26ന് അർധരാത്രി വരെ നീട്ടി

സന്നിധാനത്തും പമ്പയിലും നിലയ്‌ക്കലിലും പോലീസ് ഏർപ്പെടുത്തുന്ന അമിത നിയന്ത്രണത്തിനെതിരേ പോലീസില്‍ തന്നെ പൊട്ടിത്തെറി. ഭക്‌തരോട് അമിത നിയന്ത്രണം കാട്ടേണ്ടി വരുന്നതിനോട് പോലീസുകാര്‍ മുതല്‍ ഡിവൈ.എസ്.പിവരെയുള്ളവരിൽ അമര്‍ഷത്തിന് കാരണമാകുന്നു.
ശബരിമല ഡ്യൂട്ടിക്കായി വ്രതം നോറ്റ് വരുന്നവരാണ് അധികവും. പലപ്പോഴും യാത്രാബത്ത പോലും വാങ്ങാതെ സേവന മനോഭാവത്തിലാണ് പലരും ജോലി നോക്കുന്നത്. പരസ്‌പരം സ്വാമി എന്ന് വിളിക്കുന്ന ഈ പോലീസുകാർ തന്നെയാണ് അയ്യപ്പ ഭക്‌തരെ ഉറക്കത്തില്‍ നിന്ന് പിടിച്ചെഴുന്നേല്‍പിച്ച് വിടുന്നത് അടക്കമുള്ള ജോലികൾ ചെയ്യുന്നത്. അയ്യപ്പ ഭക്‌തരെ ശത്രുക്കളെ പോലെ കാണേണ്ടി വന്നതിലുള്ള അമര്‍ഷം ഉദ്യോഗസ്‌ഥരില്‍ അടക്കം പുകയുകയാണ്.
നാലുമണിക്കൂര്‍ ഡ്യൂട്ടി എങ്ങനെയും തീര്‍ത്താല്‍ മതിയെന്നാ നിലയിലാണ് പോലീസുകാര്‍. സന്നിധാനത്ത് ഭജനയും വിരി വയ്‌ക്കുന്നതു വിലക്കിയതിലും അതൃപ്‌തിയുണ്ട്. ഇക്കാര്യം പോലീസ് വാട്‌സാപ്പ് ഗ്രൂപ്പുകളിലടക്കം ചര്‍ച്ചയായിട്ടുണ്ട്. ശബരിമല ഡ്യൂട്ടിക്ക് നല്‍കേണ്ട മുന്‍കൂര്‍ യാത്രാബത്തയും 75 ശതമാനം പേര്‍ക്കും ലഭിച്ചിട്ടില്ല. സാധാരണ ഡ്യൂട്ടിക്ക് ജോയിന്‍ ചെയ്യുന്ന ദിവസം തന്നെ ഇത് അക്കൗണ്ടില്‍ എത്തുന്നതാണ്. ഒരാഴ്‌ച കഴിഞ്ഞിട്ടും ഈതുക നല്‍കിയിട്ടില്ല.
അതേസമയം ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഇലവുങ്കലും 7 ദിവസമായി ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ 26ന് അർധരാത്രി വരെ നീട്ടി. എന്നാൽ, തീർഥാടകർക്ക് ഒറ്റയ്ക്കോ സംഘമായോ ദർശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ തടസ്സമുണ്ടാകില്ല. സന്നിധാനത്തെ നിരോധനാജ്ഞയ്ക്കെതിരെയുള്ള ഹർജികളിൽ ഹൈക്കോടതിയുടെ തീർപ്പ് ഇന്നു വരാനിരിക്കുകയാണ്.
ഈ മാസം 16ന് നട തുറന്നതിന് മുന്നോടിയായി 15ന് അർധരാത്രി മുതൽ 7 ദിവസത്തേക്ക് ഏർപ്പെടുത്തിയ നിരോധനാജ്ഞ ഇന്നലെ അവസാനിക്കേണ്ടതായിരുന്നു. ഹൈക്കോടതിയുടെ വിമർശനവും ഗവർണറുടെ ഇടപെടലും ഉണ്ടായതിനാൽ നിരോധനാജ്ഞ നീട്ടില്ലെന്ന പ്രതീക്ഷയായിരുന്നു പൊതുവെ ഉണ്ടായിരുന്നത്. എന്നാൽ, മണ്ഡലകാലം അവസാനിക്കുന്ന ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്ന റിപ്പോർട്ടാണ് ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ ഇന്നലെ കലക്ടർ പി.ബി. നൂഹിന് കൈമാറിയത്. സംഘർഷാവസ്ഥ നിലനിൽക്കുന്നുവെന്നും പ്രതിഷേധക്കാർ സംഘമായി എത്തുന്നുവെന്നുമാണു പൊലീസ് വിശദീകരണം.
https://www.facebook.com/Malayalivartha






















