കേന്ദ്രസർക്കാർ മന്ത്രിമാരായ പൊൻ രാധാകൃഷ‌്ണനും അൽഫോൻസ‌് കണ്ണന്താനവും ശബരിമലയിൽ എത്തിയത‌് രാഷ്ട്രീയലക്ഷ്യത്തോടെ... ഇവർ സംസ്ഥാന സർക്കാരിന്റെ അധികാരങ്ങളിൽ കൈകടത്താൻ നടത്തിയ നീക്കങ്ങളും വിവാദത്തിലേക്ക്; ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുന്നതുമായി മാറി മന്ത്രിമാരുടെ പ്രവർത്തനങ്ങൾ

പ്രളയത്തിൽ തകർന്ന റോഡും പമ്പയിൽ പാർക്കിങ‌് സൗകര്യമില്ലാത്തതും കാരണമാണ‌് ഇത്തരം ഒരു നിയന്ത്രണം ഏർപ്പെടുത്തിയത‌്. എന്നാൽ ,സ്വകാര്യവാഹനങ്ങളൈയാകെ കടത്തിവിടണമെന്ന‌് മന്ത്രി ശഠിച്ചു. സംസ്ഥാന സർക്കാർ എടുത്ത നയപരമായ ഒരു തീരുമാനം അട്ടിമറിക്കണമെന്നാണ‌് കേന്ദ്രമന്ത്രി പരസ്യമായി ആവശ്യപ്പെട്ടത‌്.
ഇത‌് ചൂണ്ടിക്കാട്ടിയ എസ‌്പിക്കെതിരെയായി അടുത്ത നുണയും പരാതിയും. വ്യാഴാഴ‌്ച പുലർച്ചെ തിരിച്ചുപോകുമ്പോൾ മന്ത്രിയുടെ കാർ തടഞ്ഞുവെന്ന‌് വ്യാപകമായി പ്രചരിപ്പിച്ചു. എന്നാൽ, സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ അതും പൊളിഞ്ഞുവെങ്കിലും നുണ തുടർന്നു. പ്രശ‌്നം ആളിക്കത്തിക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപി കന്യാകുമാരി ജില്ലയിൽ വെള്ളിയാഴ‌്ച ഹർത്താൽ പ്രഖ്യാപിച്ചു. അയൽസംസ്ഥാനവുമായുള്ള ബന്ധം വഷളാക്കുകയെന്ന‌് മാത്രമല്ല, തമിഴ‌്നാട്ടിൽനിന്നുള്ള അയ്യപ്പഭക്തർ വരുന്നത‌് തടയാനുള്ള ഗൂഢനീക്കവുമാണ‌് സംഘപരിവാർ നടത്തുന്നത‌്.
സമരനാടകത്തിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാണ‌് കേന്ദ്രമന്ത്രിമാർ പിന്തുണ നൽകുന്നതും സംസ്ഥാനത്തിന്റെ അധികാരത്തിൽ കൈകടത്തുന്നതും. ശബരിമലയിൽ കുറ്റംപറയാന്‍ മറ്റൊന്നും കാണാനില്ലാതായപ്പോൾ മന്ത്രി അൽഫോൻസ‌് കണ്ണന്താനം "കക്കൂസ‌് ശരിയല്ലെന്നു'പറഞ്ഞ‌് ദേവസ്വം ബോർഡ‌് ജീവനക്കാരുടെ മേക്കിട്ട‌് കയറി. അൽഫോൺസ‌് സന്ദർശിച്ചതിന്റെ അടുത്തദിവസം വി മുരളീധരൻ എംപിയും മറ്റുമെത്തി കുഴപ്പത്തിന‌് ശ്രമിച്ചുവെങ്കിലും അതും ഏശിയില്ല. തുടർന്നാണ‌് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ‌്ണൻ എത്തിയത‌്.
ഇദ്ദേഹമാകട്ടെ സമരത്തിന‌് എരിവ‌് പകരാൻ ശ്രമിച്ചതിന‌് പുറമെ മന്ത്രിയെ തടഞ്ഞെന്ന വ്യാജ കഥകളുമുണ്ടാക്കി. ബുധനാഴ‌്ച ശബരിമലയിലേക്ക‌് പുറപ്പെട്ട മന്ത്രിക്ക‌് പൊലീസ‌് എല്ലാ സുരക്ഷയും ഏർപ്പെടുത്തി. എന്നാൽ, മന്ത്രി ആവശ്യപ്പെട്ടത‌് നിലയ‌്ക്കലിൽനിന്ന‌് പമ്പയിലേക്ക‌് സ്വകാര്യവാഹനങ്ങൾ അനുവദിക്കണമെന്നായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ കേന്ദ്രമന്ത്രിമാരെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ‌് ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ള വ്യാഴാഴ‌്ച ഡൽഹിയിൽ എത്തിയത‌്. സുപ്രീംകോടതി വിധി നടപ്പാക്കുന്നത‌് തടയാൻ ആർഎസ‌്എസും ബിജെപിയും നേതൃത്വം നൽകുന്ന ഭരണഘടനാവിരുദ്ധ സമരത്തിന‌് പിന്തുണയുമായെത്തുന്ന കേന്ദ്രമന്ത്രിമാർ നടത്തുന്നത‌് സത്യപ്രതിജ്ഞാലംഘനം.
വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരിനെപ്പോലെ ബാധ്യസ്ഥരായ കേന്ദ്രസർക്കാർ പ്രതിനിധികളായ മന്ത്രിമാരായ പൊൻ രാധാകൃഷ‌്ണനും അൽഫോൻസ‌് കണ്ണന്താനവുമാണ‌് ശബരിമലയിൽ എത്തിയത‌്. രാഷ്ട്രീയലക്ഷ്യത്തോടെ എത്തിയ ഇവർ സംസ്ഥാന സർക്കാരിന്റെ അധികാരങ്ങളിൽ കൈകടത്താൻ നടത്തിയ നീക്കങ്ങളും വിവാദമാകുകയാണ‌്. ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുന്നതുമായി മാറി മന്ത്രിമാരുടെ പ്രവർത്തനങ്ങൾ.
ശബരിമലയില്‍ പൊലീസും ദേവസ്വം ബോർഡും ഏർപ്പെടുത്തിയ സുരക്ഷാക്രമീകരണങ്ങളെ യഥാർഥ ഭക്തർ സ്വാഗതംചെയ്യുകയാണ‌്.ക്രിമിനലുകൾക്ക‌് അഴിഞ്ഞാടാൻ അവസരമില്ലാതായി. കേന്ദ്രസർക്കാർ കൂടി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ‌് സുരക്ഷ ശക്തമാക്കിയതും നിരോധനാജ്ഞ പ്രഖ്യാപിച്ചതും. ക്രമീകരണം പിൻവലിക്കണമെന്നാണ‌് സംഘപരിവാർ ആവശ്യം. ചുരുക്കത്തിൽ ഇത് വിധി നടപ്പാക്കുന്നതിനും കേന്ദ്രസർക്കാർ സംസ്ഥാനത്ത‌് നൽകിയ നിർദേശങ്ങൾ പാലിക്കുന്നതിനുമെതിരായ നീക്കമാണ്.
https://www.facebook.com/Malayalivartha






















