എന്തുകൊണ്ട് ബിജെപിയില്‍ ചേര്‍ന്നു എന്ന ചോദ്യത്തിന് ഹാദിയയുടെ അച്ഛന്‍ അശോകന്റെ മറുപടി ഇങ്ങനെ
കോളിളക്കം സൃഷ്ടിച്ച മതപരിവർത്തനക്കേസിലെ മുഖ്യ കഥാപാത്രമായ വൈക്കം സ്വദേശിനി ഹാദിയയുടെ അച്ഛൻ അശോകൻ ബിജെപിയിൽ ചേർന്നു. വൈക്കത്ത് നടന്ന ശബരിമല സംരക്ഷണ സദസ്സിൽ വച്ചാണ് അശോകൻ ബിജെപിയിൽ ചേർന്നത്. പാർട്ടി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനാണു അശോകന് പാർട്ടി അംഗത്വം നൽകിയത് .
കമ്യൂണിസ്റ്റ് കാരനായിരുന്ന അശോകൻ തികഞ്ഞ നിരീശ്വര വാദിയായിരുന്നു. മകൾ മതപരിവർത്തനത്തിനിരയായതിനെ തുടർന്നാണ് ഇദ്ദേഹം പാർട്ടിയോട് അകലുന്നത്. താൻ അവിശ്വാസിയാണെന്നു വച്ച് മകളെ മനുഷ്യ ബോംബാക്കുന്നതും ഐ എസിന്റെ ലൈംഗിക അടിമയാക്കുന്നതും കണ്ടു നിൽക്കാനാവില്ലെന്നും അന്ന് അശോകൻ പറഞ്ഞിരുന്നു.
വളരെയേറെ വിവാദങ്ങൾക്ക് ശേഷം സുപ്രീം കോടതി ഹാദിയയുടെ വിവാഹത്തിന് നിയമ സാധുത നൽകുകയായിരുന്നു. വിമുക്ത ഭടനായ അശോകന്റെയും പൊന്നമ്മയുടെയും ഏകമകളാണ് അഖില എന്ന ഹാദിയ. ഹാദിയയുടേത് നിർബന്ധിത മതംമാറ്റമാണ് എന്നും ലൌ ജിഹാദ് ആണെന്നുമാണ് ആരോപണം ഉയർന്നിരുന്നത് . അഖിലയെ നിർബന്ധിച്ചും, ബ്രെയിൻ വാഷ് നടത്തിയുമാണ് ഇസ്ലാം മതം സ്വീകരിപ്പിച്ചത് എന്നും സിറിയയിലേക്ക് കടത്താൻ വരെ ശ്രമം നടത്തി എന്നുമാണ് അച്ഛൻ അശോകൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നത്
എന്നാൽ ലൌ ജിഹാദിനോ നിർബന്ധിത മതംമാറ്റത്തിനോ ഒരു തെളിവും കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസിക്ക് സാധിച്ചില്ല. ഹാദിയയുടേയും ഷെഫിൻ ജഹാന്റെയും വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി വിവാഹം അംഗീകരിക്കുകയായിരുന്നു.ലൌ ജിഹാദിന്റെ പേരിൽ വർഗീയ പ്രചാരണം നടത്തുന്നത് സംഘപരിവരാണെന്നും ആരോപണം ഉയർന്നിരുന്നു.
ഇപ്പോൾഅശോകൻ കമ്യൂണിസ്റ്റ് പാർട്ടിയെ ഉപേക്ഷിച്ചു ബി ജെ പിയിൽ ചേർന്നിരിക്കുകയാണ് . തനിക്ക് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാനും സ്വാതന്ത്ര്യമുണ്ടെന്നും നിലവില്‍ ഭാരതത്തിലെ ഏറ്റവും നല്ല രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്നും അതുകൊണ്ടാണ് ബി ജെ പിയിൽ അംഗമായതെന്നും ആണ് അശോകന്‍ പറയുന്നത്
ഞാന്‍ ഒരു പട്ടാളക്കാരനായിരുന്നത് കൊണ്ടാവും, എനിക്ക് തോന്നുന്നു ഭാരതത്തിന്‍റെ നിലനില്‍പ്പിന് ബിജെപി അനിവാര്യമാണ് എന്ന് . ഹിന്ദു സംസ്കാരം സംരക്ഷിക്കുന്ന ഏക പാര്‍ട്ടി ബിജെപിയാണ്. കോണ്‍ഗ്രസ് ഒരു പരിധിവരെ അങ്ങനെയാണെങ്കിലും അവരുടെ നിലപാടും പൂര്‍ണമല്ല. അതേസമയം ചൈനയ്ക്ക് 'കീ ജയ് 'വിളിക്കുന്ന ടീമാണ് കമ്യൂണിസ്റ്റുകാര്‍, അവരോട് യാതൊരു താല്‍പര്യവുമില്ല- അശോകന്‍ പറഞ്ഞു.
ശബരിമലയില്‍ വിശ്വാസമില്ലാത്തവന്‍ ഇല്ലാത്തവന്‍റെ വഴിക്ക് പോണം. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണം. വിശ്വാസമില്ലാത്തവന്‍ ഉള്ളവര്‍ക്കെതിരെ പോകരുത്. അവരെ ബഹുമാനിക്കാന്‍ അവര്‍ക്ക് കഴിയണം. വിശ്വാസികളെ നിര്‍ബന്ധിച്ച് അവിശ്വാസിയാക്കാന്‍ ശ്രമിക്കുന്ന രീതി ശരിയല്ല. ഭക്തര്‍ക്കൊപ്പമാണ് ഞാന്‍ എന്നാണു അശോകന്റെ നിലപാട്
മതം മാറി ഇഷ്ട്ടമുള്ള പുരുഷനെ വിവാഹം കഴിച്ചു എന്നതുകൊണ്ട്
ഹാദിയയോട് ഒരു പരിഭവവും ഇല്ല. മാത്രമല്ല ഇടക്കൊക്കെ വിളിക്കാറുണ്ട് സംസാരിക്കാറുണ്ട് എന്നും അശോകൻ പറഞ്ഞു . ബിജെപിയില്‍ ചേര്‍ന്നതിന് വീട്ടില്‍ യാതൊരു എതിര്‍പ്പുമില്ല എന്ന് മാത്രമല്ല കുടുംബത്തിൽ നിന്ന് നിരവധി പേര്‍ ബിജെപിയിലേക്ക് വന്നു കഴിഞ്ഞു എന്നും അദ്ദേഹം പറയുന്നു.
ബിജെപിയില്‍ ചേരുന്ന കാര്യം മകളുമായി ചര്‍ച്ച ചെയ്തിട്ടില്ല. എന്‍റെ രാഷ്ട്രീയം തീരുമാനിക്കുന്നത് ഞാനാണല്ലോ? അത് മകളുമായി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. പ്രാദേശിക നേതൃത്വവുമായി ബന്ധപ്പെട്ടാണ് ബിജെപിയില്‍ മെമ്പര്‍ഷിപ്പ് എടുത്തതെന്നും അശോകന്‍ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
https://www.facebook.com/Malayalivartha