ബാങ്ക് ആക്രമണക്കാര്‍ സംരക്ഷണത്തില്‍.... ശബരിമലയില്‍ ശരണം വിളിച്ച് പ്രതിഷേധം നടത്തിയ ജീവനക്കാരെ സസ്‌പെന്റ് ചെയ്തപ്പോള്‍ ബാങ്ക് ആക്രമിച്ച് ക്രിമിനല്‍ കേസില്‍ ജാമ്യം കിട്ടാതെ വന്ന നേതാക്കള്‍ക്ക് നോ സസ്‌പെന്‍ഷന്‍

ശബരിമല നടപ്പന്തലില്‍ ശരണം വിളിച്ചതിന് മലയാറ്റൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ ഫാര്‍മസിസ്റ്റ് ആര്‍. രാജേഷ്, ദേവസ്വം ബോര്‍ഡ് ജീവനക്കാരനും തൃക്കാരിയൂര്‍ ഗ്രൂപ്പിലെ അറേക്കാട് ക്ഷേത്രത്തിലെ വാച്ചറുമായ പുഷ്പരാജന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത് ഏറെ വിവാദമായിരുന്നു. അതേസമയം തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ എസ്ബിഐ ജില്ലാ ട്രഷറി ബാങ്ക് അടിച്ചു തകര്‍ത്ത ക്രിമിനല്‍ കേസിലെ പ്രതികളെ സസ്‌പെന്റ് ചെയ്തിട്ടില്ല.
എന്‍ ജി ഒ യൂണിയന്‍ ഏര്യാ സെക്രട്ടറിയും ജില്ലാ ട്രഷറി ഓഫീസിലെ ക്ലര്‍ക്കുമായ അശോകന്‍, എന്‍ ജി ഒ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടട്രറ്റ് അറ്റന്‍ഡര്‍ ഹരിലാല്‍ എന്നിവരെയാണ് പൊലീസിന്റെ ആവശ്യം അംഗീകരിച്ച് മജിസ്‌ട്രേട്ട് 24 വരെ ജില്ലാ ജയിലിലേക്ക് റിമാന്റ് ചെയ്തത്. എന്നാല്‍ ഇവരെ സസ്‌പെന്റ് ചെയ്തിട്ടില്ല. ഇനി അറസ്റ്റിലാകുന്ന എന്‍ജിഒ യൂണിയന്‍ അംഗങ്ങള്‍ക്കും ഇതു തന്നെ ബാധകമാക്കേണ്ടേ എന്നാണ് കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ശരണം വിളിച്ചതിന് സസ്‌പെന്‍ഷനും ക്രിമിനല്‍ കുറ്റത്തിന് ചുവപ്പ് പരവതാനിയുമാണോയെന്നും അവര്‍ ചോദിക്കുന്നു.
അതേസമയം നേതാക്കളെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളായ ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിക്കുമെന്ന് റിമാന്റ് റിപ്പോര്‍ട്ടുണ്ട് .പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ ഒളിവില്‍ കഴിയുന്ന മറ്റു പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് വിഘ്‌നം സംഭവിക്കും. സാക്ഷികളെ ഭീഷണിപ്പെടുത്തി തിരിച്ചറിയാനുള്ള മറ്റു പ്രതികളെ തിരിച്ചറിയാതാക്കും.
ഒളിവില്‍ കഴിയുന്ന മറ്റു പ്രതികളോടൊപ്പം ഒളിവില്‍ പോകാന്‍ സാദ്ധ്യതയുണ്ട്. അന്വേഷണത്തിന്റെ സുഗമമായ നടത്തിപ്പിനെ അത് പ്രതികൂലമായി ബാധിക്കുമെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പൊലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച 2 പ്രതികളുടെ റിമാന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കന്റോണ്‍മെന്റ് പൊലീസ് വ്യക്തമാക്കിയത്.
ദേശീയ പണിമുടക്കിനെ തുടര്‍ന്ന് തലസ്ഥാനത്തെ ട്രഷറി ബ്രാഞ്ച് ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത്.
സെക്രട്ടറിയേറ്റിന് സമീപത്തെ എസ്ബിഐ ബ്രാഞ്ചിലാണ് ആക്രമണം ഉണ്ടായത്. മാനേജരുടെ മുറിയിലെ കംപ്യൂട്ടറും ഫോണും ചില്ലുകളും സമരക്കാര്‍ അടിച്ചുതകര്‍ത്തു. ബാങ്കിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് അക്രമികളെ തിരിച്ചറിഞ്ഞത്. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനടക്കം ബാങ്കിനെതിരായ ആക്രമണത്തിനെ അപലപിച്ച് രംഗത്ത് വന്നിരുന്നു.
ശബരിമല സന്നിധാനത്തെ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചതിന് നവംബര്‍ 20ന് രാത്രി പോലീസ് അറസ്റ്റുചെയ്ത രാജേഷ് ഉള്‍പ്പെടെ രണ്ടുപേരെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. രാജേഷ് ഞായറാഴ്ച സന്നിധാനത്ത് പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച് ജനങ്ങളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. നടയടച്ചാല്‍ സന്നിധാനത്തു നില്‍ക്കരുതെന്ന നിയമമാണ് ഇവര്‍ ലംഘിച്ചതെന്ന് കണ്ടെത്തിയത്. അറസ്റ്റിലായ ഇവരെ ഇരുമുടിക്കെട്ടു സഹിതം പൂജപ്പുര ജയിലില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
തൊടുപുഴ സ്വദേശിയായ രാജേഷ് പെരുമ്പാവൂരില്‍നിന്ന് വിവാഹം കഴിച്ച് വര്‍ഷങ്ങളായി അവിടെ താമസിക്കുകയാണ്. സേവാഭാരതിയുടെ സജീവപ്രവര്‍ത്തകനായിരുന്നു.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പുഷ്പരാജന്‍ ദേവസ്വം എംപ്ലോയീസ് സംഘ് പ്രവര്‍ത്തകനാണ്. പറവൂര്‍ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസില്‍നിന്നു ശബരിമല ഡ്യൂട്ടിക്കായി റിലീവ് ചെയ്ത ഇയാള്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha



























