പിണറായിയ്‌ക്കൊപ്പം ഭക്തര്‍ക്കൊപ്പം... ദേവസ്വംബോര്‍ഡ് പ്രസിഡന്റ് രാജി വച്ചെന്ന വാര്‍ത്തകള്‍ക്കിടെ കൃത്യമായ മറുപടിയുമായി എ പത്മകുമാര്‍; വരികള്‍ക്കിടയിലൂടെ തികഞ്ഞ ഭക്തനായി സൗമ്യനായി പത്മകുമാര്‍

ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ രാജി വയ്ക്കുന്നു എന്ന വാര്‍ത്ത ഇന്നലെ വന്നിരുന്നു. അദ്ദേഹത്തിന്റെ പല നിലപാടുകളോടും പ്രസ്താവനകളോടുമുള്ള നീരസം മുഖ്യമന്ത്രിതന്നെ പലതവണ പരസ്യമാക്കിയതിന് പിന്നാലെയാണ് രാജി വാര്‍ത്ത വന്നത്. പ്രസിഡന്റ് രാജിവയ്ക്കുമെന്നും സര്‍ക്കാര്‍ അദ്ദേഹത്തെ നീക്കുമെന്നുമുള്ള അഭ്യൂഹങ്ങള്‍ പലകുറി ഉയര്‍ന്നു. മകരവിളക്കിനു ശേഷം സ്ഥാനമൊഴിയുമെന്നാണ് നിലവിലെ പ്രചാരണം. ഈ സാഹചര്യത്തില്‍ എ.പത്മകുമാര്‍ മനോരമ ന്യൂസ് നേരെ ചൊവ്വേയില്‍ നടത്തിയ പ്രതികരണം ഏറെ ശ്രദ്ധിക്കപ്പെട്ടു.
സൗമ്യതയോടെപരമഭക്തനായുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളില്‍ പലതും ഭക്തര്‍ക്കനുകൂലമായിരുന്നു. പിണറായിയെ പിണക്കാതെ തന്ത്രപൂര്‍വം ഭക്തര്‍ക്കനുകൂലമായാണ് പ്രതികരിച്ചത്.
ആരുടെയും സ്വപ്നത്തില്‍പോലും വരാത്ത കാര്യങ്ങളാണു കേട്ടുകൊണ്ടിരിക്കുന്നതെന്ന് പത്മകുമാര്‍ പറഞ്ഞു. സര്‍ക്കാരുമായും സിപിഎമ്മുമായും എല്‍ഡിഎഫുമായും ആലോചിച്ചാണ് ഞാന്‍ ഇതുവരെ നീങ്ങിയിട്ടുള്ളത്. അതിനാല്‍ത്തന്നെ, എന്നോട് ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള അപ്രീതിയോ നീരസമോ ഉണ്ടാകുമെന്നു കരുതുന്നില്ല.
മുഖ്യമന്ത്രിയാകുന്നതിനു മുന്‍പ് പാര്‍ട്ടി സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമൊക്കെയായിരുന്ന ഒരു പിണറായി വിജയനുണ്ട്. അന്ന് ഡിവൈഎഫ്‌ഐയുടെയും സിപിഎമ്മിന്റെയും പ്രവര്‍ത്തകനായിരുന്ന പത്മകുമാറുമുണ്ട്. ചിലര്‍ ഇപ്പോഴുള്ള മുഖ്യമന്ത്രിയെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും മാത്രമേ കാണുന്നുള്ളു. ശബരിമലയില്‍ ഞാന്‍! കാണാത്ത നിസ്സാരകാര്യങ്ങള്‍ പോലും മുഖ്യമന്ത്രി മനസ്സിലാക്കുന്നുണ്ട്. തെറ്റുപറ്റാത്ത ആളല്ല ഞാന്‍. എനിക്കു പിശകുകളുണ്ടെങ്കില്‍ അതു ചൂണ്ടിക്കാട്ടാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്.
തന്ത്രിസ്ഥാനം പരശുരാമനില്‍നിന്നു കിട്ടിയതാണെന്ന വാദഗതി ഒരു വിഭാഗത്തിനു വിശ്വസിക്കാന്‍ കഴിയുമായിരിക്കും. 1902 മുതലല്ലേ അവര്‍ക്കു താന്ത്രികാവകാശം ലഭിച്ചത്? എന്റെ കുടുംബത്തിനു ശബരിമലയുമായി 1907 മുതല്‍ ബന്ധമുണ്ട്. അവര്‍ നിലയ്ക്കലില്‍നിന്നു വന്നവരാണെന്നു പറയുന്നു. എന്നോടു പറഞ്ഞത് ആന്ധ്രയില്‍നിന്നു വന്നവരാണെന്നാണ്.
യഥാര്‍ഥ വിശ്വാസികളുടെ വികാരവിചാരങ്ങള്‍ മാനിക്കപ്പെടണമെന്ന് ഈ നിമിഷവും ഞാന്‍ ആവര്‍ത്തിക്കുന്നു. അവരെ വിശ്വാസത്തിലെടുത്ത് പരിഹാരമുണ്ടാക്കണം. പക്ഷേ, വിശ്വാസത്തിന്റെ പേരു പറഞ്ഞ് തെരുവിലിറങ്ങിയവരെ തിരിച്ചറിയണം. ഇന്നലെവരെ യുവതികളെ കയറ്റണമെന്നു പറഞ്ഞവര്‍ അതു നിഷേധിച്ചു കലാപം തുടങ്ങി. അതേസമയം, ആചാരസംരക്ഷണത്തിനായി ഇറങ്ങിയവരെല്ലാം ആര്‍എസ്എസുകാരാണെന്ന വിശ്വാസവുമില്ല. വിശ്വാസത്തിന്റെ പേരിലുള്ള രാഷ്ട്രീയ മുതലെടുപ്പിനു നിന്നുകൊടുക്കില്ല.
ആചാരപരമായ കാര്യങ്ങളുടെ തീര്‍പ്പ് തന്ത്രിക്കു തന്നെയാണ്. ശബരിമലയില്‍ തന്ത്രിക്ക് അധികാരമില്ലെന്ന വാദത്തോടു യോജിപ്പില്ല.തന്ത്രിക്കും ബോര്‍ഡിനും സര്‍ക്കാരിനും കോടതിക്കും തങ്ങളുടേതായ അധികാരസീമയുണ്ട്. ക്ഷേത്ര നടത്തിപ്പിനെപ്പറ്റി ദേവസ്വം മാനുവലില്‍ കൃത്യമായി പറഞ്ഞിരിക്കുന്നു. ഇക്കാര്യത്തില്‍ മുന്‍പുള്ള കോടതിവിധികളുമുണ്ട്. തന്ത്രിയുടെ വിശദീകരണം കിട്ടിയാല്‍ എല്ലാവശവും പരിശോധിച്ചു നടപടിയെടുക്കും. വികാരപരമായല്ല, വിചാരപരമായാണു പ്രശ്‌നത്തെ സമീപിക്കേണ്ടത്. പുനഃപരിശോധനാ ഹര്‍!ജി സമര്‍പ്പിച്ചാലും പ്രയോജനമുണ്ടാവില്ല എന്നു നിയമോപദേശം ലഭിച്ചതിനാലാണ് ബോര്‍ഡ് അതില്‍നിന്നു പിന്തിരിഞ്ഞത്.
കഷ്ടം, ആ പാവത്തെപ്പറ്റിയാണല്ലോ ഈ കഥകള്‍ മുഴുവനും ഇറങ്ങുന്നത്. യുവതികള്‍ മല കയറിയതു ബോര്‍ഡുമായി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. അക്കാര്യം സര്‍ക്കാരും പൊലീസും നോക്കട്ടെ. രണ്ടു സ്ത്രീകള്‍ അവിടെ കയറിയതിന്റെ സാഹചര്യം പൂര്‍ണമായി അറിയില്ല. ഞങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നു വരുത്താന്‍ ബോധപൂര്‍വമായ നീക്കമുണ്ട്. ക്ഷേത്രങ്ങളെയും ജീവനക്കാരുടെ കുടുംബങ്ങളെയും അപകടപ്പെടുത്താനും ശ്രമം നടക്കുന്നു.
സിപിഎം നേതാക്കളില്‍നിന്ന് ഈ സ്ഥാനത്തെത്തുന്ന ആദ്യയാളാണു ഞാന്‍. ഇതുവരെയുള്ള പ്രസിഡന്റുമാരില്‍ ഏറ്റവുമേറെ പഴി കേള്‍ക്കേണ്ടി വന്നതും പ്രതിസന്ധികള്‍ നേരിടേണ്ടി വന്നതും എനിക്കാണ്. അയ്യപ്പന്‍ കോപിച്ച് ഇങ്ങനെ പ്രവര്‍ത്തിച്ചേക്കാം എന്നൊക്കെ പറയുന്നവരുണ്ട്.
ശബരിമല ആചാര സംരക്ഷണത്തിനിറങ്ങിയത് ആര്‍എസ്എസുകാര്‍ മാത്രമല്ല. അത്തരം തെറ്റിധാരണ തനിക്കോ ബോര്‍ഡിനോ ഇല്ല.
വനിതാമതിലുമായി ബന്ധപ്പെട്ടു വഞ്ചിക്കപ്പെട്ടുവെന്ന എസ്എന്‍ഡിപി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്റെ വാദത്തില്‍ കഴമ്പില്ല. വനിതാമതിലിന് പോകുന്നതിനുമുന്‍പ് നന്നായി ആലോചിക്കണമായിരുന്നു. എന്തെങ്കിലും ആഗ്രഹിച്ചിട്ടു കിട്ടാതെ വരുമ്പോള്‍ വഞ്ചന എന്നുപറഞ്ഞിട്ടു കാര്യമില്ല.
യുവതീപ്രവേശ വിഷയത്തില്‍ യഥാര്‍ഥ വിശ്വാസികളുടെ വിചാരവികാരങ്ങള്‍ മനസ്സിലാക്കണമെന്നാണു തന്റെ നിലപാട്. വിശ്വാസത്തിന്റെ പേരുപറഞ്ഞിറങ്ങിയവരില്‍ കപട വിശ്വാസികളുമുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് അംഗീകരിക്കാനാവില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു ബോര്‍ഡ് പുനഃപരിശോധനാഹര്‍ജി നല്‍കാതിരുന്നത്.
ശബരിമലയില്‍ തന്ത്രിക്കു യാതൊരു അധികാരവുമില്ലെന്ന വാദത്തോടു യോജിപ്പില്ല. തന്ത്രിക്കും ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും അവരവരുടേതായ അധികാരങ്ങളും അവകാശങ്ങളുമുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























