ചില സ്ഥാനങ്ങളിൽ ചിലരെ ഇരുത്തിയത് പാർട്ടിക്ക് ഭാരമായിട്ടുണ്ട്; പിണറായി വിജയൻ നടത്തിയ ഒരു പരാമർശം വിരൽ ചൂണ്ടുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിലേക്കെനന്ന് രാഷ്ട്രീയ നിരീക്ഷകർ

വ്യാഴാഴ്ച എ.കെ.ജി സെന്ററിൽ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും ശില്പശാലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഒരു പരാമർശം വിരൽ ചൂണ്ടുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിലേക്കെനന്ന് രാഷ്ട്രീയ നിരീക്ഷകർ.
'ചില സ്ഥാനങ്ങളിൽ ചിലരെ ഇരുത്തിയത് പാർട്ടിക്ക് ഭാരമായിട്ടുണ്ട്. ഇത്തരം ഭാരം ഇറക്കിവയ്ക്കേണ്ടി വരുമെന്നുമാണ് തോന്നുന്നത്' എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം. മുഖ്യമന്ത്രിയുടെ പരാമർശത്തിന് തൊട്ടുപിന്നാലെ പത്മകുമാറിന്റെ രാജിവാർത്ത പരക്കുകയും ചെയ്തു. എന്നാൽ രാജിവാർത്ത നിഷേധിച്ച് പത്മകുമാർ രംഗത്ത് വന്നിരുന്നു. രാജിവച്ചതായി തനിക്കറിയില്ല എന്ന് എ.പത്മകുമാര്‍ വ്യക്തമാക്കി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം എ.പത്മകുമാര്‍ രാജി വച്ചതായി സൂചന എന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. ബോര്‍ഡംഗം കെ.പി ശങ്കര്‍ദാസിനാകും ഇനി പ്രസിഡന്റിന്റെ ചുമതല. സര്‍ക്കാര്‍ നിര്‍ബന്ധിച്ച് രാജി വാങ്ങിക്കുകയായിരുന്നുവെന്നു പറയപ്പെടുന്നു എന്നും എന്നാല്‍ മകരവിളക്കിനു ശേഷമേ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകൂ എന്ന തരത്തിലാണ് വാർത്തകൾ പുറത്ത് വന്നിരുന്നത്.
നവംബര്‍ 14 നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ പത്മകുമാറിന്റെ കാലാവധി അവസാനിക്കുന്നത്. കാലാവധി തീരുംവരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് സജീവമായിരിക്കും. മാധ്യമവാര്‍ത്തകള്‍ പ്രകാരമാണെങ്കില്‍ എത്രയോ തവണ പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചു കഴിഞ്ഞിരിക്കുന്നു എന്നും പത്മകുമാര്‍ പറഞ്ഞു.
തന്റെ വ്യാജരാജി വാര്‍ത്ത ചമച്ച പത്രത്തിന്നെതിരെ നിയമനടപടി സ്വീകരിക്കും എന്നും പത്മകുമാര്‍ വ്യക്തമാക്കി. അതിന്റെ ഭാഗമായി വക്കീല്‍ നോട്ടീസ് അയക്കുമെന്നും പത്മകുമാര്‍ പറഞ്ഞു. ശബരിമലയില്‍ വിവാദമുണ്ടാക്കാന്‍ ആസൂത്രിതമായ നിരന്തര ശ്രമങ്ങള്‍ നടക്കുകയാണ്. അതിന്റെ ഭാഗമായാണ് സ്ഥാനമേറ്റത് മുതല്‍ എന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാന്‍ നിരന്തര ശ്രമങ്ങള്‍ നടക്കുന്നത്. എന്റെ രാജിവാര്‍ത്തയും ഇതിന്റെ ഭാഗമായാണ്. ഇനി രാജിയിലേക്ക് വന്നാല്‍, എന്തിനാണ് രാജി വയ്ക്കുന്നത്. ഞാന്‍ രാജി വയ്ക്കേണ്ട എന്ത് പ്രശ്നമാണ് നിലവിലുള്ളത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയി സ്ഥാനമേറ്റത് മുതല്‍ കാര്യങ്ങള്‍ കുഴപ്പമില്ലാതെ നീക്കിയിട്ടുണ്ട്.
പ്രശ്നങ്ങള്‍ ഒട്ടുവളരെ വന്നെങ്കിലും അതിനെയെല്ലാം എതിരിട്ട്, നേരിട്ട് മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടുണ്ട്. ശബരിമലയിലെ കാര്യത്തില്‍ വ്യക്തിപരമായി താത്പര്യമുള്ള വ്യക്തികൂടിയാണ് ഞാന്‍. ശബരിമലയും ഞാനും തമ്മിലുള്ള ബന്ധം എല്ലാവര്ക്കും അറിയാം. ആ താത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍, വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയിലെ എല്ലാ കാര്യങ്ങളും മുന്നോട്ടു നീക്കിയത്. എന്റെ കാലാവധി കഴിയുന്നത് വരെ ഈ കാര്യങ്ങള്‍ എല്ലാം നിലവിലെ രീതിയില്‍ തന്നെ മുന്നോട്ടു പോകും. ശബരിമലയ്ക്ക് എതിരായി ഒട്ടേറെ വിവാദങ്ങള്‍ നിരന്തരം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
ആ കൂട്ടത്തില്‍ എന്നെ മനഃപൂര്‍വം വാര്‍ത്തയിലേക്ക് വലിച്ചിഴയ്ക്കാനാണ് ശ്രമം നടക്കുന്നത്. അങ്ങിനെ കുഴപ്പങ്ങള്‍ ഉണ്ട് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇപ്പോള്‍ പലപ്രാവശ്യം ഞാന്‍ രാജിവെച്ച് കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ ഫോണ്‍ വിളിക്കുന്ന ഈ സമയത്ത് ഞാന്‍ എരുമേലി പേട്ടതുള്ളലിനു പോയിക്കൊണ്ടിരിക്കുകയാണ്. നാളെ തിരുവാഭരണഘോഷയാത്രയ്ക്ക് ഒപ്പം ചേരും. എന്നെ ചുമതലപ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ കൃത്യമായി, ഭംഗിയായി നിര്‍വഹിക്കുകയാണ് ചെയ്യുന്നത്. ഇതെല്ലാം അതിന്റെ തെളിവാണ്. ഈ ബോര്‍ഡിന്റെ കാലാവധി തീരും വരെ ഞാന്‍ തുടരുക തന്നെ ചെയ്യും എന്നും പത്മകുമാര്‍ വ്യക്തമാക്കി.
അതേസമയം, ശബരിമലയിലെ ശുദ്ധിക്രിയ വിവാദത്തിൽ തന്ത്രിയോട് വിശദീകരണം തേടി തടിയൂരിയെങ്കിലും തിരുവിതാംകൂർ ദേവസ്വം ബോർഡിൽ അസ്വസ്ഥത പുകയുന്നു. 22നുള്ളിലാണ് തന്ത്രി വിശദീകരണം നൽകേണ്ടത്. എന്നാൽ ശുദ്ധിക്രിയയുടെ ഉത്തരവാദിത്വം തന്ത്രിയുടെ തലയിൽ കെട്ടിവച്ച് ഒഴിയാൻ കഴിയില്ലെന്നതാണ് ബോർഡിനെ ആശങ്കയിലാഴ്ത്തുന്നത്.
ശുദ്ധിക്രിയ നടത്തും മുമ്പ് ബോർഡ് പ്രസിഡന്റ് അടക്കം ഉത്തരവാദപ്പെട്ടവരെ അറിയിച്ചതായാണ് തന്ത്രി വെളിപ്പെടുത്തിയത്. പക്ഷേ, ഇക്കാര്യം തന്നെ അറിയിച്ചില്ലെന്ന് ബോർഡ് അംഗം കെ.പി.ശങ്കരദാസ് വ്യക്തമാക്കി. മാത്രമല്ല തന്ത്രിക്കെതിരെ നടപടി വേണമെന്ന് ശക്തമായി ആവശ്യപ്പെട്ടതു ശങ്കരദാസും ദേവസ്വം കമ്മിഷണറുമാണ്. ശുദ്ധിക്രിയ നടത്തിയാൽ അത് കോടതി അലക്ഷ്യമാവുമെന്ന് തന്ത്രിക്ക് ദേവസ്വം കമ്മിഷണർ മുന്നറിയിപ്പ് നൽകിയിരുന്നതായാണ് അറിയുന്നത്.
https://www.facebook.com/Malayalivartha



























