ദിലീപിനെ തുണച്ച ജഡ്ജിയമ്മാവന്‍ വീണ്ടും... സുപ്രീംകോടതി കനിയാന്‍ ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ വഴിപാട്

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി ആകാംക്ഷയോടെയിരിക്കുകയാണ് മലയാളികള്‍. അതേസമയം ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടാകാന്‍ ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വഴിപാട് നടത്തി. ജഡ്ജിയമ്മാവന്‍ നടയില്‍ മകരവിളക്ക് ദിവസം നാരായണീയ പാരായണ യജ്ഞവും വഴിപാടും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതു വരെയാണ് പാരായണം. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി വരുന്നതു വരെയോ, കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തുന്നതു വരെയോ ശബരിമലയിലേക്കില്ല. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പ്രയാര്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളള ചെറുവളളിക്കാവുകളുടെ മൂലക്ഷേത്ര ദേവിയാണു പൊന്‍കുന്നം കാവിലമ്മ. മറ്റൊരിടത്തും ദര്‍ശിക്കാനാവാത്ത പ്രതിഷ്ഠയാണു ചെറുവളളി ദേവീക്ഷേത്ര സങ്കേതത്തിലുളള ജഡ്ജിയമ്മാവന്‍ പ്രതിഷ്ഠ. നിരപരാധികളായ ഭക്തരുടെ മാനവും മനശ്ശാന്തിയും നഷ്ടപ്പെടുത്തുന്ന കേസുകളില്‍ നിന്ന് അവരെ രക്ഷപ്പെടുത്തുന്ന സത്യത്തിനു സാക്ഷിയായ അദ്ഭുത വരദാനമേകുന്നതാണു ജഡ്ജിയമ്മാവന്‍ പ്രതിഷ്ഠ എന്നാണു വിശ്വാസം. കോട്ടയം പൊന്‍കുന്നത്തു നിന്ന് ഏഴു കിലോമീറ്റര്‍ അകലെയാണു ചെറുവളളി ഭഗവതി ക്ഷേത്രം. അവിടെ ചിറക്കടവ് പഞ്ചായത്തില്‍ പൊന്‍കുന്നം മണിമല റൂട്ടിലാണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ജഡ്ജിയമ്മാവനെ മനമുരുകി പ്രാര്‍ത്ഥിച്ചാല്‍ വ്യവഹാരത്തില്‍ വിജയം നേടുമെന്നാണ് വിശ്വാസം. ഇത്തരത്തില്‍ ദിലീപ് ജയിലിലായിരുന്ന സമയത്തും ഇവിടെ പ്രാര്‍ത്ഥന നടത്തിയിരുന്നു. ഒരിക്കലും ജാമ്യം കിട്ടില്ലെന്ന് കരുതിയ ദിലീപ് രക്ഷപ്പെട്ടത് ജഡ്ജിയമ്മാനന്റെ കരുണയാണെന്നാണ് പറയുന്നത്.
അമൃതസ്വരൂപികള്‍ക്കു വരപ്രസാദം ചൊരിയുന്ന ചെറുവളളിയമ്മയും സത്യത്തിനു സാക്ഷിയായ ജഡ്ജിയമ്മാവനും കേസുകളില്‍ നിന്നും മോചിപ്പിക്കുന്നുവെന്നാണ് സങ്കല്‍പം. അമൃതവരദായിനിയായ ചെറുവളളിയമ്മ കേരളക്കരയുടെ പ്രത്യക്ഷരൂപിണിയായ അമ്മ തന്നെയാണ്.
ആയിരത്തിലേറെ വര്‍ഷത്തിന്റെ പഴക്കം ഈ ക്ഷേത്രത്തിനുണ്ട്. ശ്രീശങ്കരാചാര്യരുടെ സിദ്ധി വൈഭവത്താല്‍ ദേവി ഗ്രാമത്തില്‍ ഉദ്ഭവിച്ചതായി കണക്കാക്കുന്നു. 1960 ല്‍ സര്‍ക്കാര്‍ ക്ഷേത്രം ഏറ്റെടുത്തു. പുരാതന കാലത്ത് വളരെ സമ്പല്‍ സമൃദ്ധിയായി കഴിഞ്ഞിരുന്ന ഈ ക്ഷേത്രം ജീര്‍ണാവസ്ഥ നേരിട്ട ഘട്ടത്തിലാണു ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലാക്കിയത്. ഇപ്പോള്‍ നിത്യവും അഞ്ചു പൂജയുളള മഹാക്ഷേത്രമായി മാറി. ചെറുവളളിയമ്മയെ കൂടാതെ ദുര്‍ഗ, മഹാദേവന്‍ കുടുംബസമേതമുളള അപൂര്‍വം ക്ഷേത്രങ്ങളിലൊന്നാണിത്. ശ്രീ മഹാവിഷ്ണു, സുബ്രഹ്മണ്യന്‍, ശാസ്താവ്, ഗണപതി, വീരഭദ്രന്‍, കൊടുകാളി, യക്ഷി, രക്ഷസ്സ്, സര്‍പ്പങ്ങള്‍ എന്നീ ഉപദേവന്മാരുമുണ്ട്. കൂടാതെ ജഡ്ജിയമ്മാവന്‍ എന്ന ഉപദേവപ്രതിഷ്ഠയുമുണ്ട്. ദേവി ചെറിയ വളളിയിലിരുന്ന് ഊഞ്ഞാലാടുന്നതായി ദര്‍ശനം നല്‍കിയതിനാലാണു ചെറുവള്ളി ദേവി എന്ന പേരു വന്നതെന്നു പറയുന്നു.
സത്യസാക്ഷിയായി ജഡ്ജിയമ്മാവന്‍ പ്രതിഷ്ഠ
മറ്റൊരിടത്തും ദര്‍ശിക്കാനാവാത്ത പ്രതിഷ്ഠയാണു ചെറുവളളി ദേവീക്ഷേത്ര സങ്കേതത്തിലുളള ജഡ്ജിയമ്മാവന്‍ പ്രതിഷ്ഠ. നിരപരാധികളായ ഭക്തരുടെ മാനവും മനശ്ശാന്തിയും നഷ്ടപ്പെടുത്തുന്ന കേസുകളില്‍ നിന്ന് അവരെ രക്ഷപ്പെടുത്തുന്ന സത്യത്തിനു സാക്ഷിയായ അദ്ഭുത വരദാനമേകുന്നതാണു ജഡ്ജിയമ്മാവന്‍ പ്രതിഷ്ഠ എന്നാണു വിശ്വാസം. ഏതു സങ്കീര്‍ണമായ പ്രശ്‌നങ്ങളിലും ഒത്തുതീര്‍പ്പുണ്ടക്കുന്ന ജഡ്ജിയമ്മാവന്‍ അദ്ഭുതം തന്നെയാണ്. അതിനാല്‍ പ്രശ്‌നങ്ങളിലകപ്പെടുന്ന നാനാതുറയിലുളള ആള്‍ക്കാരുടെയും എല്ലാവിധ ദുരിതങ്ങള്‍ക്കും ജാതിമതഭേദമെന്യേ ഇവിടെ ദര്‍ശനം നടത്തി പ്രാര്‍ഥിച്ചു വഴിപാടു നടത്താറുണ്ട്. കേസുകളില്‍ അനുകൂല വിധിയുമുണ്ടാകുമെന്നാണ് അനുഭവം. ജഡ്ജിയമ്മാവന്റെ പേരിലാണു ക്ഷേത്രം പ്രസിദ്ധമായിരിക്കുന്നത്. എല്ലാ നടകളും അത്താഴപൂജ കഴിഞ്ഞ് അടച്ച ശേഷമേ ജഡ്ജിയമ്മാവന്റെ നട തുറക്കൂ. രാത്രി എട്ടുമണിയോടെ നടതുറക്കും. 8.45 വരെ മാത്രം നടതുറന്നിരിക്കുകയും ചെയ്യും. അപ്പോഴാണ് തൊഴുത് അനുഗ്രഹം വാങ്ങേണ്ടത്.
ശ്രീ കാര്‍ത്തിക തിരുനാള്‍ വേണാട് ഭരിച്ചിരുന്ന കാലത്താണു ജഡ്ജിയമ്മാവന്റെ ചരിത്രസംഭവം നടന്നത്. ചികിത്സാ വിധികളില്‍ പ്രഗല്ഭനായിരുന്ന കൊട്ടാരം വൈദ്യന്‍ ഗോവിന്ദന്‍ മേനോന്‍ ചെമ്പകരാമനോടു വേണാട് അരചനു പ്രത്യേക കമ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അനന്തരവരിലൊരാളായ ഗോവിന്ദപ്പിളളയെ ജഡ്ജിയായി നിയമിച്ചു. സത്യസന്ധമായും നീതിനിഷ്ഠയോടെയും കര്‍ത്തവ്യം നിറവേറ്റിയിരുന്നു.
അന്നത്തെ കാലത്ത് അതതു സ്ഥലത്തു വച്ചാണു കേസുകള്‍ നടത്തിയിരുന്നത്. ആലപ്പുഴ ജില്ലയിലെ രാമപുരത്തു മഠമായിരുന്നു സ്വന്തം തറവാട്. നാട്ടിലെത്തുമ്പോള്‍ സ്വന്തം പഠിപ്പുരയില്‍ വച്ചും കേസുകള്‍ കേട്ടിരുന്നു. ജഡ്ജി ഗോവിന്ദപ്പിളളയുടെ പ്രിയപ്പെട്ട അനന്തരവനായിരുന്നു പത്മനാഭപ്പിളള. അമ്മാവന് അഹിതമായതൊന്നും അനന്തരവന്‍! ചെയ്യില്ല. അത്രയധികം ഭക്തിയാദരവായിരുന്നു അമ്മാവനോട്. ഇതിനിടയില്‍ പത്മനാഭപ്പിളള ഒരു പ്രേമത്തിലകപ്പെട്ടു. കുടുംബശാഖയിലെ തന്നെ ദേവകിയായിരുന്നു കാമുകി. ഇരുവീട്ടുകാരും തമ്മില്‍ ശത്രുതയിലായിരുന്നു. സ്‌നേഹിച്ച പെണ്ണിനെ കൈവിടാന്‍ പത്മനാഭപ്പിളള തയാറല്ലായിരുന്നു. വീട്ടുകാരെ തമ്മില്‍ യോജിപ്പിച്ചു വിവാഹം നടത്തണമെന്നു പത്മനാഭപിളള ആഗ്രഹിച്ചു. ഇതിനു പറ്റിയ ആള്‍ ജഡ്ജി ഗോവിന്ദപ്പിളളയാണെന്നു മനസ്സില്‍ കണ്ടു. ജഡ്ജിയുടെ നേരെ നിന്നു സംസാരിക്കാന്‍ പത്മനാഭപ്പിളളയ്ക്കു ധൈര്യമില്ലായിരുന്നു. പകരം ജഡ്ജിയുടെ ഭാര്യയായ ജാനകിയമ്മയെയാണ് അതിനു കണ്ടെത്തിയത്. ഒടുവിലൊരു ദിവസം വിവരങ്ങള്‍ അമ്മായിയെ ധരിപ്പിക്കാന്‍ പത്മനാഭപ്പിളള അവിടെ ചെന്നു. കേസുകള്‍ പഠിക്കുന്ന തിരക്കിലായിരുന്ന ഗോവിന്ദപ്പിള്ള. രാത്രി കുറെ ഇരുട്ടിയിരുന്ന സമയം. പുറത്തുവന്നപ്പോള്‍ അറപ്പുര വാതിലിലിരുന്ന് പത്മനാഭപ്പിളള തന്റെ പ്രണയത്തിലെ ധര്‍മസങ്കടം ജഡ്ജിയുടെ ഭാര്യയായ ജാനകിയമ്മയോടു വിവരിച്ചു. അവരുടെ മനസ്സലിഞ്ഞു. അവനോട് അവര്‍ക്കു വല്ലാത്ത സഹതാപം തോന്നി. ആശ്വസിപ്പിക്കാനായി അവര്‍ പത്മനാഭപ്പിളളയുടെ തലയില്‍ അരുമയോടെ തലോടി. ഔദ്യോഗികമുറിയില്‍ നിന്നു പുറത്തേക്കിറങ്ങിയ ഗോവിന്ദപ്പിളള ഈ രംഗം കണ്ടു കോപിഷ്ഠനായി. ഭാര്യയും അനന്തരവനും തമ്മില്‍ അരുതാത്ത ബന്ധമുണ്ടെന്നു മനസ്സിലുറപ്പിച്ചു. ജഡ്ജിയുടെ തീക്ഷ്ണനോട്ടം കണ്ട് ജാനകിയമ്മ ഭീതിയോടെ പുറകോട്ടു മാറി. ഭയം കൊണ്ട് അന ങ്ങാന്‍ പോലും സാധിക്കാത്ത പത്മനാഭപ്പിളള ഭയാശങ്കയാല്‍ സ്തംഭിച്ചു മരവിച്ചു നിന്നു. വരും വരായ്കകളെക്കുറിച്ചു ചിന്തിക്കാതെ ജഡ്ജി അറപ്പുരഭിത്തിയില്‍ തൂക്കിയിരുന്ന വാളൂരി പത്മനാഭപ്പിളളയുടെ നേര്‍ക്കു വീശി ആ ക്ഷണത്തില്‍ പിളളയുടെ തലയും ഉടലും വേര്‍പെട്ടു വീണു. ഈ സമയം ആ ക്രൂരകൃത്യം കണ്ട് ജാനകിയമ്മ അലറി വിളിച്ചു. എല്ലാവരും ഓടിക്കൂടി. ജാനകിയമ്മ കരഞ്ഞു വിളിച്ചുകൊണ്ട് നടന്ന കാര്യങ്ങളെല്ലാം വിവരിച്ചു.
സത്യമറിഞ്ഞ് ജഡ്ജി അമ്പരന്നു പോയി. ഹൃദയം പൊട്ടി കേണ സഹോദരി പാര്‍വതി പിളളയെ സമാധാനിപ്പിക്കാന്‍ പോലും അദ്ദേഹത്തിനായില്ല. സത്യം മനസ്സിലാക്കാതെ ജീവിതത്തിലാദ്യമായി സംഭവിച്ച തെറ്റാണു ജഡ്ജി നടപ്പിലാക്കിയ ആദ്യ ശിക്ഷാവിധി. പിറ്റേ ദിവസം പത്മനാഭപിളളയുടെ കാമുകിയായ ദേവകിയെ കണ്ട് വിവരങ്ങളാരാഞ്ഞു. അവള്‍ എല്ലാം തുറന്നു സമ്മതിച്ചു. തന്റെ പ്രിയപ്പെട്ടവന്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത അവളെ തളര്‍ത്തി. അഴിച്ചിട്ട മുടിയുമായി പമ്പാനദിയില്‍ ചാടി ദേവകി ജീവനുപേക്ഷിച്ചു. നീതിനിഷ്ഠനും സത്യസന്ധനുമായ ജ!ഡ്ജി തന്റെ നിരപരാധിത്വം മഹാരാജാവിന്റെ മുമ്പില്‍ അവതരിപ്പിച്ചു. തനിക്കുളള ശിക്ഷ വിധിക്കാന്‍ പറഞ്ഞു. അറിയാതെ ചെയ്ത തെറ്റല്ലേ അതിനു ശിക്ഷയില്ല, നാം ക്ഷമിച്ചിരിക്കുന്നു എന്ന് ആശ്വസിപ്പിച്ചു. ഇനി പ്രത്യേകമായി ശിക്ഷ വേണ്ട എന്നും പറഞ്ഞു. പാടില്ലെന്നു ജഡ്ജിയും പറഞ്ഞു. കൊലക്കുറ്റം ചെയ്ത എനിക്ക് ശിക്ഷ കിട്ടിയാലേ മതിയാകൂ എങ്കില്‍ നിങ്ങള്‍ സ്വയം ശിക്ഷ വിധിക്കാന്‍ രാജാവും പറഞ്ഞു. നീതി ശാസ്ത്രത്തിന്റെ കലവറയായ താങ്കള്‍ക്ക് എന്തായാലും നടത്തിത്തരാമെന്ന് രാജാവും പറഞ്ഞു. എന്നെ മരിക്കും വരെ തൂക്കിലിടണമെന്നു ജഡ്ജി പറഞ്ഞു. അതിനു മുന്‍പു കാലുകള്‍ മുറിച്ചുമാറ്റണം. ജഡം മൂന്നു ദിവസം തൂക്കിലിട്ട ശേഷം സംസ്‌കരിച്ചാല്‍ മതി. എന്റെ ദേശമായ തലവടിയിലെ കിഴക്കേ അതിര്‍ത്തിയിലെ മുകളടി പുരയിടത്തില്‍ വച്ച് ശിക്ഷ നടപ്പിലാക്കണം.
ദുര്‍മരണം നടന്ന ജഡ്ജിയുടെ ആത്മാവ് മോക്ഷം ലഭിക്കാതെ അലയുകയും അനര്‍ഥങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. പിന്നീട് ദേവപ്രശ്‌നവിധി പ്രകാരം കുടുംബ ദേവതയായ ചെറുവളളിയമ്മയുടെ സന്നിധിയില്‍ കുടിയിരുത്തി. അങ്ങനെയാണ് ഇപ്പോള്‍ ചെറുവളളിയില്‍ കാണുന്ന ജഡ്ജിയമ്മാന്റെ പ്രതിഷ്ഠ ഉണ്ടായത് എന്നാണ് ഐതിഹ്യം.
പ്രമുഖ വ്യക്തികള്‍ പലരും അന്നു മുതല്‍ ക്ഷേത്രത്തിലെത്തി തന്നോടു സത്യം പറയുന്ന വാദിയോ പ്രതിയോ ആരുമായിക്കൊളളട്ടെ സത്യന്മാരുടെ വശത്താണെന്നു മനസ്സിലായാല്‍ ജഡ്ജിയമ്മാവന്‍ സഹായിക്കും എന്നാണു വിശ്വാസം. ആദ്യം കരിക്കഭിഷേകവും പിന്നെ അട നിവേദ്യവും അതാണു പ്രധാന വഴിപാട്. ഈ അട ഭക്തര്‍ക്കു തന്നെ പ്രസാദമായി തിരികെ നല്‍കും.
"
https://www.facebook.com/Malayalivartha



























