തനിക്കും ഭർത്താവിനും കൗൺസിലിംഗ് വേണമെന്ന ആവശ്യവുമായി കനക ദുർഗ ; വീട്ടിൽ കയറാനും കുട്ടികളെ കാണാനും അനുവദിക്കണമെന്ന കനക ദുർഗയുടെ അപേക്ഷ പുലാമന്തോൾ ഗ്രാമ ന്യായാലയം അടുത്ത മാസത്തേക്ക് മാറ്റി

തനിക്കും ഭർത്താവിനും കൗൺസിലിംഗ് വേണമെന്ന ആവശ്യവുമായി കനകദുർഗ്ഗ. വീട്ടിൽ കയറ്റില്ലെന്ന് ഭർത്താവും സഹോദരനും നിലപാടെടുത്തതിനെ തുടർന്ന് കനക ദുർഗയെ സർക്കാർ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റി പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഭർത്താവിനെയും സഹോദരനെയും വിളിച്ചുവരുത്തി പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.
അതേസമയം വീട്ടിൽ കയറാനും കുട്ടികളെ കാണാനും അനുവദിക്കണമെന്ന കനക ദുർഗയുടെ അപേക്ഷ പുലാമന്തോൾ ഗ്രാമ ന്യായാലയം അടുത്ത മാസത്തേക്ക് മാറ്റി. ചില കാര്യങ്ങൾ പറയാനുണ്ടെന്നും കോടതി വിധി വന്ന ശേഷം പത്ര സമ്മേളനം നടത്തുമെന്നും കനക ദുർഗ്ഗ അറിയിച്ചു. അടുത്ത മാസം നാലാം തിയ്യതിയാണ് കേസ് വീണ്ടും പരിഗണിക്കുക.
അതേസമയമ് ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ അടക്കമുള്ള എല്ലാ ഹർജികളും പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. മല കയറുന്നതിന് പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് നാല് യുവതികൾ നൽകിയ ഹർജിയും ചിത്തിര ആട്ട വിശേഷത്തിനിടെ മർദ്ദിച്ചെന്നാരോപിച്ച് തൃശൂർ സ്വദേശിനി നൽകിയ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്.
കനകദുർഗയും ബിന്ദുവും ശബരിമലദർശനം നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് സമർപ്പിച്ച റിപ്പോർട്ടും കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്. യുവതികൾക്ക് നാല് മഫ്തിയിലുള്ള പൊലീസുകാർ അകമ്പടി പോയി എന്നും വിഐപി ഗേറ്റുവഴി യുവതികൾ മല കയറിയത് സുരക്ഷ മുൻനിർത്തി ആണെന്നുമാണ് പൊലീസ് റിപ്പോർട്ട്. ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അന്തിമ റിപ്പോർട്ടും കോടതിയുടെ മുന്നിലുണ്ട്. സുപ്രീംകോടതി നിർദ്ദേശപ്രകാരം സ്ത്രീപ്രവേശനം സാധ്യമാകണമെങ്കിൽ ഇനിയും ഒരു വർഷം കൂടി എങ്കിലും സമയം വേണ്ടിവരും എന്നുമാണ് റിപ്പോർട്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇതിന് കാരണമായി നിരീക്ഷക സമിതി ചൂണ്ടിക്കാട്ടുന്നത്.
സുപ്രീംകോടതി വിധി വന്നശേഷം ആദ്യമായി ശബരിമല ദര്‍ശനം നടത്തി ചരിത്രത്തില്‍ ഇടംനേടിയവരാണ് ബിന്ദുവും കനകദുര്‍ഗയും. ആദ്യശ്രമം പരാജയപ്പെട്ടെങ്കിലും വീണ്ടുമെത്തുമെന്ന് അന്നേ ഇരുവരും ഉറപ്പ് പറഞ്ഞിരുന്നു. ഒടുവില്‍ ആ വാക്ക് പാലിച്ചു. പൊലീസ് സംരക്ഷണയോടെ മലകയറി ദര്‍ശനം നടത്തി ഇരുവരും ചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു. അയ്യപ്പ ദർശനം കഴിഞ്ഞ് കനകദുര്‍ഗ പെരിന്തല്‍മണ്ണയിലെ വീട്ടിലെത്തിയപ്പോയായിരുന്നു അമ്മായിയമ്മയുടെ മര്‍ദനം. പുലര്‍ച്ചെ വീട്ടിലെത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നു. മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പെരിന്തൽമണ്ണയിൽ എത്തിയ കനകദുർഗയെ വീട്ടിലേക്ക് കൊണ്ടുപോകാൻ ഭർത്താവ് വിസമ്മതിക്കുകയായിരുന്നു. അതിനെ തുടർന്നാണ് അങ്ങാടിപ്പുറത്തെ ഭർതൃഗൃഹത്തിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കനകദുര്‍ഗ കോടതിയെ സമീപിച്ചു.കനകദുർഗയെ (38) വീട്ടിലേക്ക് കൊണ്ടുപോകാൻ ഭർത്താവ് വിസമ്മതിച്ചതോടെ കനക ദുർഗയെ പെരിന്തൽമണ്ണയിലെ ‘വൺ സ്റ്റോപ് സെന്ററിൽ’ പൊലീസ് പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസാണ് ഇവരെ ഇവിേടക്ക് മാറ്റിയത്. സെൻററിന് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, കനകദുര്‍ഗയെ വീട്ടില്‍ കയറാന്‍ അനുവദിക്കുന്നതിനെതിരെ ഭർതൃമാതാവ് സുമതിയമ്മ ഹൈകോടതിയെ സമീപിച്ചതായാണ് വിവരം.
ജനുവരി രണ്ടിനാണ് ബിന്ദുവും കനക ദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയത്. ഡിസംബര്‍ 25ന് ശബരിമല ദര്‍ശനം നടത്താനെത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവരും മടങ്ങിയിരുന്നു. ജനുവരി രണ്ടിന് അപ്രതീക്ഷിതമായാണ് ഇവരും ദര്‍ശനം നടത്തിയത് 18ാം പടി ചവിട്ടാത്തെ വിഐപി ക്യൂ വഴിയാണ് ഇരുവരും ദര്‍ശനം നടത്തിയത്.
https://www.facebook.com/Malayalivartha























