സിപിഎം ഓഫീസ് റെയ്ഡ് ചെയ്ത ഡിസിപിയുടെ നടപടി വെറും ഷോ ഓഫ് മാത്രം; സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ചൈത്ര തെരേസ ജോണിനെതിരെ ആഞ്ഞടിച്ച് ഡിവൈഎഫ്ഐ രംഗത്ത്

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ചൈത്ര തെരേസ ജോണിനെതിരെ ആഞ്ഞടിച്ച് ഡിവൈഎഫ്ഐ രംഗത്ത്. സിപിഎം ഓഫീസ് റെയ്ഡ് ചെയ്ത ഡിസിപിയുടെ നടപടി വെറും ഷോ ഓഫ് മാത്രമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം ആരോപിച്ചു. മൂന്ന് നിലയുള്ള സിപിഎം ഓഫീസ് ആറ് മിനിട്ട് കൊണ്ടാണ് പൊലീസ് പരിശോധിച്ചത്. ആറ് മിനിറ്റ് കൊണ്ട് എന്ത് പരിശോധനയാണ് പൊലീസ് ചെയ്തതെന്നും റഹീം ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണവെയാണ് എഎ റഹീം ആഞ്ഞടിച്ചത്.
നിങ്ങളുടേയോ എന്‍റെയോ വീട്ടില്‍ അകാരണമായി ഒരു പൊലീസ് ഓഫീസര്‍ രാത്രിയില്‍ വന്നു കയറിയാല്‍ എന്താണ് നമ്മുക്ക് തോന്നുക. സ്വകാര്യതയുടെ മേലുള്ള നഗ്നമായ കടന്നു കയറ്റമാണത്. ഒരു വീടിനുമേൽ ഉടമസ്ഥർക്കുള്ള അതേ അവകാശം ഒരു പാര്‍ട്ടി ഓഫീസിന്‍മേല്‍ അതിന്‍റെ പ്രവര്‍ത്തകര്‍ക്കുണ്ട്. ഒരു പ്രതി ഓഫീസില്‍ ഉണ്ടെന്ന് ഓഫീസര്‍ക്ക് ഉത്തമബോധ്യമുണ്ടെങ്കില്‍ അവര്‍ക്ക് വന്ന് പരിശോധിക്കാം. എന്നാല്‍ അങ്ങനെ വന്ന് പരിശോധിക്കുമ്പോൾ അതിങ്ങനെ പ്രഹസന്നമാവാൻ പാടില്ല. കെട്ടിട്ടത്തിന്റെ ഗ്രൗണ്ട് ഫ്ളോർ എങ്കിലും മര്യാദയ്ക്ക് പരിശോധിക്കണ്ടേ, അടച്ചിട്ട റൂമുകൾ തുറന്നു തരണം എന്നാവശ്യപ്പെടണ്ടേ. ജില്ലാ കമ്മിറ്റി ഓഫീസ് മൂന്ന് നില കെട്ടിട്ടമാണ്. ആറ് മിനിട്ട് കൊണ്ട് ഇത്രയും വലിയ കെട്ടിട്ടം പൊലീസുകാർ പരിശോധിച്ചു എന്നു പറഞ്ഞാൽ അത് ഷോ ഓഫ് മാത്രമാണ് എന്നും റഹിം പറഞ്ഞു.
അതേസമയം ഡിവൈഎഫ്ഐ നേതാക്കൾ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ കല്ലെറിഞ്ഞത് പോക്സോ കേസ് പ്രതിയെ കാണാൻ അനുവദിക്കാത്തതിന്റെ പേരിലാണെന്ന പൊലീസ് വാദവും റഹീം തള്ളി. പോക്സോ കേസ് പ്രതിയെ കാണാനല്ല ഡിവൈഎഫ്ഐ നേതാക്കൾ പൊലീസ് സ്റ്റേഷനിലേക്ക് പോയതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ ചൈത്ര തെരേസ ജോണിന്റെ നടപടിക്കെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ ഇകഴ്ത്തി കാട്ടാൻ ശ്രമം നടക്കുന്നു ണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാർട്ടി ഓഫീസുകൾ ഇത്തരം പരിശോധനക്ക് വിധേയമാക്കാറില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പൊതു പ്രവർത്തനത്തെ അംഗീകരിക്കുകയാണ് വേണ്ടത്. പലപ്പോഴും അത് ഉണ്ടാകുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു . ചൈത്രാ തെരേസ ജോണിനെതിരായ നടപടി നിയമസഭയിൽ സബ്മിഷനായി കൊണ്ടു വന്നപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥയുടെ നടപടിക്കതിരെ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും രംഗത്തെത്തിയത്
ജനുവരി 23ന് രാത്രി അന്‍പതോളം പേരടങ്ങിയ ഡി.വൈ.എഫ്.ഐ സംഘം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞതെന്നാണ് കേസ്. പ്രതികളില്‍ പ്രധാനികള്‍ മേട്ടുക്കടയിലെ സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ ഒളിവില്‍ കഴിയുന്നതായി സിറ്റി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ചൈത്രയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി പൊലീസ് സംഘം പാര്‍ട്ടി ഓഫിസില്‍ എത്തിയത്. സി.പി.ഐ.എം നേതാക്കള്‍ പൊലീസിനെ തടഞ്ഞെങ്കിലും പരിശോധന നടത്താതെ പോകില്ലെന്ന് ഡി.സി.പി നിലപാട് എടുക്കുകയായിരുന്നു. ഓഫീസ് സെക്രട്ടറി അടക്കം കുറച്ച് പേര്‍ മാത്രമേ പരിശോധനാ സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്നുള്ളൂ. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ സംഘം മുറികളെല്ലാം പരിശോധിച്ചു. പ്രതികളുടെ വീടുകളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നായിരുന്നു പൊലീസ് വിശദീകരണം. എന്നാല്‍ ആരെയും കണ്ടെത്താനായില്ല. തൊട്ടുപിന്നാലെ ഡി.സി.പിക്കെതിരെ നടപടിയാവശ്യപ്പെട്ട് സി.പി.ഐ.എം ജില്ലാ നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫിസിനെയും പാര്‍ട്ടി നേതൃത്വത്തെയും സമീപിക്കുകയായിരുന്നു. തുടര്‍ന്ന ചൈത്ര തെരേസ ജോണിനോട് മുഖ്യമന്ത്രി വിശദീകരണം തേടിയിരുന്നു
https://www.facebook.com/Malayalivartha























