അനുനയിപ്പിക്കാന്‍ നീക്കം... തീയില്‍ കുരുത്ത ചൈത്ര ഉറച്ചു തന്നെ; പോലീസിന് അനുവദിച്ചിട്ടുള്ള അധികാരം ഉപയോഗിച്ച് മാത്രമാണ് സിപിഎം ഓഫീസ് റെയ്ഡ് നടത്തിയതെന്ന് ഉറച്ച് ചൈത്ര; നടപടി വന്നാല്‍ മൗനം വെടിയും

പോലീസ് സ്റ്റേഷന്‍ കല്ലെറിഞ്ഞ കേസിലെ പ്രതികളെ കണ്ടെത്താന്‍ സിപിഎം പാര്‍ട്ടി ഓഫിസ് റെയ്ഡ് ചെയ്ത് ഒരേസമയം നായികയും സിപിഎമ്മുകാരുടെ പ്രതിനായികയുമായി മാറിയിരിക്കുകയാണ് ചൈത്ര തെരേസ ജോണ്‍. സിപിഎം ഓഫീസ് ആക്രമണ കേസില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ ഉറച്ച് നില്‍ക്കുകയാണ് ചൈത്ര. ക്രമസമാധാനം നിലനിര്‍ത്താന്‍ മാത്രമാണ് താന്‍ ശ്രമിച്ചതെന്ന് ഉറച്ച് വിശ്വസിക്കുകയാണ് ചൈത്ര. പോലീസ് സ്റ്റേഷന്‍ കല്ലെറിഞ്ഞ പ്രതികള്‍ സിപിഎം ഓഫീസില്‍ ഉണ്ടെന്ന വ്യക്തമായ തെളിവ് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ് നടത്തിയത്. എന്നാല്‍ സിപിഎം ഭക്തരായ പോലീസുകാരാണ് അത് ചോര്‍ത്തി റെയ്ഡ് പൊളിച്ചത്. അതേസമയം എഡിജിപി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ടില്‍ ചൈത്ര നിയമ പ്രകാരമാണ് റെയ്ഡ് നടത്തിയതെന്ന് പറയുന്നെങ്കിലും ജാഗ്രത പാലിക്കണമെന്ന് പറയുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥരെ റെയ്ഡ് അറിയക്കണമത്രെ. അതും സിപിഎം ഓഫീസ് റെയ്ഡില്‍. നല്ല കഥ. എങ്കില്‍ പിന്നെ എപ്പോ പാര്‍ട്ടിക്കാര്‍ അറിഞ്ഞെന്ന് ചോദിച്ചാല്‍ മതി.
നടപടി വന്നാല്‍ പിന്നെ ചൈത്ര വിട്ടു വീഴ്ച വരുത്തില്ലെന്നാണ് പൊതുവേയുള്ള സംസാരം. നിയമം നടപ്പിലാക്കാന്‍ ശ്രമിച്ച യുവതിയെ ബലിയാടാക്കി എന്ന ആക്ഷേപം അതോടെ സര്‍ക്കാരില്‍ വരും. നവോത്ഥാനം കൊട്ടിഘോഷിക്കുന്ന സര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കും.
ചൈത്രയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും നല്ല സപ്പോര്‍ട്ടാണ് ഇപ്പോഴും ലഭിക്കുന്നത്. ചൈത്രയെ പുകഴ്ത്തുന്ന കഥകളാണ് നിറയെ. ചൈത്ര തെരേസ ജോണിനെ ഐ.പി.എസിലേയ്ക്ക് ആകര്‍ഷിച്ചത് ഡിറ്റക്്റ്റീവ് നോവലുകളാണ്. ചെറുപ്പത്തില്‍ വായന ഹരമാക്കിയിരുന്ന കാലത്ത് ചൈത്ര അധികം വായിച്ചിരുന്നത് കുറ്റാന്വേഷണ നോവലുകളായിരുന്നു.
ബംഗലൂരു ക്രൈസ്റ്റ് കോളേജില്‍ നിന്ന് സൈക്കോളജിയും ഹൈദ്രാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എ സോഷ്യോളജിയും നേടിയ ചൈത്ര സൈക്കോളജിയായിരുന്നു സിവില്‍ സര്‍വീസിന് തെരഞ്ഞെടുത്ത വിഷയം. ചെറുപ്പത്തില്‍ വായന ഏറെ ഇഷ്ടപ്പെട്ടിരുന്ന ചൈത്ര കഠിനാദ്ധ്വാനത്തിന്റെയും നിശ്ചയ ദാര്‍ഡ്യത്തിന്റെയും ആള്‍ രൂപം കൂടിയായിരുന്നു. 2016 കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥയാണ് ചൈത്ര തലശ്ശേരി പോലീസ് സബ് ഡിവിഷനിലെ ആദ്യവനിത ഐ.പി.എസ് ഓഫീസറായിരുന്നു.
കേരളത്തെ ഏറെ ഞെട്ടിക്കുകയും വന്‍ ചര്‍ച്ചയായി മാറുകയും ചെയ്ത മൂന്ന് കേസുകളാണ് തുടക്കത്തില്‍ തന്നെ ചൈത്രയെ തേടിയെത്തിയത്. ചുമതലയേറ്റ് നാലുമാസം കഴിഞ്ഞപ്പോള്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്റെ കൊലപാതകക്കേസ് തേടിവന്നു. കണ്ണൂര്‍ കോളയോട് ആലപ്പറമ്പ് സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനും പേരാവൂര്‍ ഐടിഐ വിദ്യാര്‍ത്ഥിയുമായ ശ്യാമപ്രസാദിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
തൊട്ടു പിന്നാലെ കണ്ണൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷൂഹൈബിന്റെയും കൊലപാതക കേസിലും ഇടപെടേണ്ടി വന്നു. കാറിലെത്തിയ സംഘം ഷുഹൈബിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ഇതിന് പിന്നാലെ അടുത്ത കേരളം കണ്ട ഏറ്റവും വലിയ ക്രൂരത പിണറായിയില്‍ സ്വന്തം മക്കളെ ഉള്‍പ്പെടെ കുടുംബത്തിലെ മൂന്നുപേരെ യുവതി കൊലപ്പെടുത്തിയ സംഭവവും നടന്നത് ഈ സമയത്തായിരുന്നു.
ഇവര്‍ ഐ.പി.എസുകാരിയായതിന് പിന്നില്‍ നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഒരു കഥയുണ്ട്. നിരന്തര പരിശ്രമം കൊണ്ട് അഞ്ചാം തവണ ഐ.പി.എസ് ചൈത്രയുടെ വഴിക്കുവന്നു. അഞ്ചു തവണയും എഴുത്തു പരീക്ഷ പാസായി. മൂന്നു തവണ ഇന്റര്‍വ്യൂ വരെ എത്തി. മൂന്നാം അവസരത്തില്‍ അഭിമുഖ പരീക്ഷയെന്ന കഠിനമായിരുന്ന ഘട്ടവും മറികടന്നു. 2012ല്‍ 550ാം റാങ്ക് നേടി ചൈത്രയ്ക്ക് ഐ.ആര്‍.ടി.എസ് ലഭിച്ചിരുന്നു. 2013 ല്‍ പ്രിലിമിനറി പോലും പാസാകാന്‍ കഴിഞ്ഞില്ല. പരാജയത്തില്‍ തളര്‍ന്നു പോകാതെ വീണ്ടും പരിശ്രമിച്ചു. 2015 ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 111ാം റാങ്ക് കരസ്ഥമാക്കി 2016 ഐ.പി.എസ്. ബാച്ചില്‍ കേരള കേഡര്‍ ഉദ്യോഗസ്ഥയായി.
കേന്ദ്രീയ വിദ്യാലയയിലായിരുന്നു ചൈത്രയുടെ സ്‌കൂള്‍ പഠനം. പിന്നീട് ബംഗളുരു െ്രെകസ്റ്റ് കോളജില്‍നിന്നു ബിരുദവും െഹെദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍നിന്നു ബിരുദാനന്തര ബിരുദവും നേടി. കരാട്ടെയില്‍ ബ്ലാക്‌ബെല്‍റ്റും നേടി. 2012 ല്‍ ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസില്‍ പ്രവേശിച്ച െചെത്രയുടെ സ്വപ്‌നങ്ങള്‍ അതിലും വലുതായിരുന്നു.
അക്കാലത്ത് ഹൈദരാബാദ് ദേശീയ പോലീസ് അക്കാദമിയില്‍ നിന്ന് അന്ന് പുറത്തിറങ്ങിയ രണ്ടു മലയാളികളില്‍ ഒരാള്‍ ചൈത്രയായിരുന്നു. മറ്റേയാള്‍ സുനില്‍ദാസും. സ്‌റ്റേഷന്‍ ആക്രമണത്തിലെ പ്രതികളെ തേടി സി.പി.എം. ജില്ലാ കമ്മറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയതാണ് ചൈത്ര ഏറ്റവും പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഡി.സി.പിയായിരുന്ന ആര്‍ഷ ആദിത്യ ശബരിമല ഡ്യൂട്ടിക്ക് പോയപ്പോള്‍ പകരക്കാരിയായാണ് ചൈത്ര തെരേസ ജോണിന് തിരുവനന്തപുരം ഡി.സി.പി.യുടെ അധിക ചുമതല നല്കിയത്.
https://www.facebook.com/Malayalivartha
























