നടുക്കടലില്‍ ഗതി നഷ്ടപ്പെട്ട് മുനമ്പത്തുനിന്നു പോയവര്‍; ആസ്ടേലിയയിലേക്കു പുറപ്പെട്ട എഴുപതംഗ സംഘത്തെ തിരിച്ചയക്കുമെന്ന് ആസ്‌ത്രേലിയന്‍ ആഭ്യന്തര മന്ത്രാലയം; രാജ്യത്തുനിന്നു കോടാനുകോടികള്‍ അടിച്ചുമാറ്റിയ ശേഷം ലണ്ടനിലേക്കും മറ്റും രക്ഷപെട്ടുപോയ വിജയ് മല്യയെപ്പോലുള്ളവരെ ആരാധിക്കുന്നവരാണ് അരക്ഷിതരായ ഒരു സമൂഹത്തെ ഗതികേടിന്റെ നടുക്കടലില്‍ അനാഥരാക്കിയിരിക്കുന്നത്

ജനുവരി ഏഴിന് എറണാകുളത്തെ മുനമ്പത്തുനിന്ന് ആസ്ടേലിയയിലേക്കു പുറപ്പെട്ട എഴുപതംഗ സംഘത്തെ അതുപോലെ തന്നെ തിരിച്ചയിക്കുമെന്നാണ് കഴിഞ്ഞ ദിവസം ആസ്‌ത്രേലിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഒരു സംഘം ആളുകള്‍ നിയമവിരുദ്ധമായി പുറപ്പെട്ട വിവരം അറിഞ്ഞിട്ടുണ്ടെന്നും അനധികൃതമായി രാജ്യത്തെത്തുന്ന ആരെയും തുടരാന്‍ അനുവദിക്കില്ലെന്നുമാണ് അവര്‍ പറഞ്ഞിരിക്കുന്നത്.
ഇവിടെ നാം ചില ചോദ്യങ്ങള്‍ ഉന്നയിക്കേണ്ട സമയമായി. എന്തിനായിരുന്നു ഇവിടുത്തെ ആഘോഷങ്ങള്‍ എന്നതാണത്. രണ്ടാഴ്ച മുമ്പ് ആളില്ലാത്ത നിലയില്‍ കണ്ട ചില ബാഗുകളില്‍ നിന്നാണ് മാധ്യമങ്ങളില്‍ ദുരൂഹത നിറഞ്ഞ വാര്‍ത്തകള്‍ നിറഞ്ഞത്. മനുഷ്യക്കടത്ത് നടക്കുന്നു എന്നായിരുന്നു കൊണ്ടുപിടിച്ച പ്രചാരണം. ആ ബഹളങ്ങളാണ് ആരോരുമറിയാതെ ആസ്ട്രേലിയയുടെ കര പിടിക്കാന്‍ പുറപ്പെട്ട കുറേ തമിഴ് വംശജരുടെ രണ്ടാഴ്ചത്തെ സാഹസിക ശ്രമങ്ങളെ വിഫലമാക്കിയിരിക്കുന്നത്.
ആസ്ട്രേലിയയില്‍ കുടിയേറ്റ നിയമം വളരെ ലളിതമാണ്. പല ശ്രീലങ്കന്‍ തമിഴരും നേരത്തേ അവിടെ എത്തിയിട്ടുണ്ട്. വലിയ നൂലാമാലകളില്ലാതെ തങ്ങളുടെ ബന്ധുക്കളുള്ള, ജീവിക്കാന്‍ വകയുള്ള ഒരു രാജ്യത്തെത്തുവാന്‍ സാഹസികമായ മാര്‍ഗം തേടുക മാത്രമായിരുന്നു അവര്‍. രാജ്യത്തുനിന്നു കോടാനുകോടികള്‍ അടിച്ചുമാറ്റിയ ശേഷം ലണ്ടനിലേക്കും മറ്റും രക്ഷപെട്ടുപോയ വിജയ് മല്യയെപ്പോലുള്ളവരെ ആരാധിക്കുന്നവരാണ് അരക്ഷിതരായ ഒരു സമൂഹത്തെ ഗതികേടിന്റെ നടുക്കടലില്‍ അനാഥരാക്കിയിരിക്കുന്നത്.
ദല്‍ഹിയില്‍ നിന്നുള്ള പ്രഭുവിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ 70 ഓളം പേരുള്ള സംഘമാണ് മുനമ്പം മാല്യങ്കര ഹാര്‍ബറില്‍ നിന്ന് ദയാമാതാ എന്ന ബോട്ടില്‍ ജനുവരി ഏഴിന് ആസ്ട്രേലിയയിലെ ക്രിസ്തുമസ് ദ്വീപ് ലക്ഷ്യമാക്കി പുറപ്പെട്ടതെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. പ്രഭുവും സംഘത്തിനൊപ്പം പുറപ്പെടാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് പിന്‍മാറി. വടക്കേക്കര പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള മാല്യങ്കരയിലെ ആളൊഴിഞ്ഞ പറമ്പില്‍ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളുമുള്ള 13 വലിയ ബാഗ് കണ്ടെത്തിയതാണ് കേസിന്റെ തുടക്കം. ബോട്ടിനു താങ്ങാവുന്ന ഭാരപരിധി കവിഞ്ഞതിനാല്‍ യാത്രാസംഘത്തിന് ഉപേക്ഷിക്കേണ്ടിവന്ന ബാഗുകളായിരുന്നു അവ. തങ്ങള്‍ ചെയ്യുന്നത് രാജ്യദ്രോഹമൊന്നുമല്ലാത്തതിനാല്‍ വലിയ ശ്രദ്ധ അവര്‍ ഇക്കാര്യത്തില്‍ കൊടുക്കാതിരുന്നതാണ് സംഘത്തിനു വിനയായത്.
കേസില്‍ ഇതിനകം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പ്രഭു, കോവളം സ്വദേശി അനില്‍, രവി സനൂപ് എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വിശഗമായ അന്വേഷമത്തിനു ശേഷം, മാധ്യമങ്ങള്‍ ആഘോഷിച്ചമാതിരി മനുഷ്യക്കടത്താണ് നടന്നതെന്നു സ്ഥിരീകരിക്കാനുള്ള ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് പോലിസ് വ്യക്തമാക്കിയിട്ടുള്ളത്. ഏറെക്കാലമായി ഇന്ത്യയില്‍ കഴിയുന്ന ശ്രീലങ്കന്‍ വംശജര്‍ക്കും ഇന്ത്യന്‍ പൗരന്മാര്‍ക്കും അഭയാര്‍ഥികളായി വിദേശത്തേക്കു കുടിയേറാനുള്ള സഹായമാണു പ്രതികള്‍ പണം വാങ്ങി ചെയ്തത്. ഇതാണ് അവര്‍ക്കു മേലുള്ള കുറ്റം. എമിഗ്രേഷൻ ആക്ട്, ഫോറിന്‍ റിക്രൂട്ടിംഗ് ആക്ട് എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതായത് പണിയെടുത്തു ജീവിക്കാന്‍വേണ്ടി വിസയില്ലാതെ ഉരു കയറി പണ്ട് ഗല്‍ഫിലേക്കു പോയ നമ്മുടെ പഴയ തലമുറ ചെയ്ത അതേ കുറ്റം. നമ്മുടെ ആളുകള്‍ പണ്ട് പോയത് പണമുണ്ടാക്കി തിരികെ വരുമെന്ന നേരിയ പ്രതീക്ഷയോടെയാണെങ്കില്‍ ശ്രീലങ്കന്‍ തമിഴര്‍ പോയത് കുടുംബസമേതം ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ എന്ന വ്യത്യാസം മാത്രം. എഴുപതുകളില്‍ മാധ്യമങ്ങള്‍ക്കിടയിലെ വാര്‍ത്തനല്‍കല്‍ മത്സരം ഇത്ര കൂടുതലുണ്ടായിരുന്നുവെങ്കില്‍ കേരളം ഗള്‍ഫ് പണം കൊണ്ടു നിറയുകയില്ലായിരുന്നുവെന്നു ചുരുക്കം.
എന്തായാലും, നമ്മുടെ നീതി വളരെ കൌതുകമുള്ളതാണ്. പശുവിനെ വാങ്ങാന്‍ പതിനായിരം രൂപ കടമെടുത്തവന്റെ വീട് ജപ്തി ചെയ്ത് അവനെ തെരുവിലേക്കിറക്കി വിടുന്ന ബാങ്ക് തന്നെയാണ് വമ്പന്‍ മുതലാളിമാരുടെ പതിനായിരക്കണക്കിനു കോടികളുള്ള വായ്പ കിട്ടാക്കടമായി എഴുതിത്തള്ളുന്നത്. കോടീശ്വരന്മാര്‍ ഭരണാധികാരികളുടെ ഒത്താശയോടെ കോടികള്‍ വെട്ടിച്ച് രാജ്യത്തുനിന്ന് നൈസായി മുങ്ങുമ്പോള്‍ അവരുടെ ഏഴയലത്തു ചെല്ലാത്ത നമ്മുടെ അന്വേഷണാത്മക പത്രപ്രവര്‍ത്തനം, കുടുംബത്തെ നെഞ്ചോടുചേര്‍ത്ത് ആയിരക്കണക്കിനു കടല്‍ദൂരം ജീവന്‍ പണയം വച്ചു താണ്ടുന്ന ഒറ്റ ദാരിദ്ര്യവാസിയെയും ജീവിതത്തിന്റെ മറുകര കാണാന്‍ സമ്മതിക്കില്ല എന്ന വാശിയാണു പുലര്‍ത്തുന്നത്.
https://www.facebook.com/Malayalivartha
























