സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമംതിരിഞ്ഞു നോക്കാതെ രാഷ്ടീയ പാർട്ടികൾ; ലൈംഗിക അതിക്രമം തടയുന്നതിന് തൊഴിലിടങ്ങളിൽ ആഭ്യന്തര പരാതി പരിഹാര സമിതികൾ രൂപീകരിക്കണമെന്ന കോടതി ഉത്തരവിനോട് കോൺഗ്രസും ബിജെപിയും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾക്ക് വിമുഖത

സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾക്കെതിരെ പരാതി പരിഹാര സെല്ലുകൾ രൂപീകരിക്കാതെ രാഷ്ട്രീയ പാർട്ടികൾ ഒളിഞ്ഞു കളിക്കുന്നു. സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിന് തൊഴിലിടങ്ങളിൽ ആഭ്യന്തര പരാതി പരിഹാര സമിതികൾ രൂപീകരിക്കണമെന്ന കോടതി ഉത്തരവിനോടാണ് കോൺഗ്രസും ബിജെപിയും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ വിമുഖത പ്രകടിപ്പിക്കുന്നത്. രാഷ്ടീയ പാർട്ടികൾ ആദ്യം പരിഗണിക്കേണ്ട വിഷയമാണ് സ്ത്രീ സുരക്ഷ. എന്നാൽ സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾളിൽ പരാതി പരിഹാര സെല്ലുകൾ രൂപീകരിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ മുന്നോട്ട് വരാത്തത് എന്താണെന്ന കാര്യം വ്യക്തമല്ല. എന്നാൽ നിലവിൽ സി.പിഎം മാത്രമാണ് പരാതി പരിഹാര സമിതി രൂപീകരിച്ചതെന്നും മന്ത്രാലയം അറിയിക്കുന്നു.
സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിന് തൊഴിലിടങ്ങളിൽ ആഭ്യന്തര പരാതി പരിഹാര സമിതികൾ രൂപീകരിക്കണമെന്ന കോടതി ഉത്തരവിനോടുള്ള രാഷ്ട്രീയ പാർട്ടികളുടെ വിമുഖത തുടരുന്നു. സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ 52 അംഗീകൃത പാർട്ടികൾക്ക് കേന്ദ്ര വനിതാ-ശുശുക്ഷേമ മന്ത്രാലയം നോട്ടീസയിച്ചിരുന്നു. എന്നാൽ സി.പിഎം മാത്രമാണ് പരാതി പരിഹാര സമിതി രൂപീകരിച്ചതായി മന്ത്രാലയത്തെ അറിയിച്ചത്.
1997ൽ ജസ്റ്റിസ് ജെ.എസ് വർമ്മയുടെ അദ്ധ്യക്ഷതയിലുള്ള സുപ്രീകോടതി ബഞ്ചാണ് തൊഴിലിടത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനായി ആഭ്യന്തര പരാതി പരിഹാര സമിതികൾ രൂപീകരിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2013ൽ നിയമം നിലവിൽ വരികയും ചെയ്തു. എന്നാൽ കോടതി ഉത്തരവും നിയമവും നിലവിലുണ്ടായിട്ടും ആഭ്യന്തര സമിതികൾ രൂപീകരിക്കാൻ തയ്യാറാവാത്തതിനെ തുടർന്നാണ് നേരത്തെ കേന്ദ്ര വനിതാ-ശുശുക്ഷേമ മന്ത്രി മേനകാ ഗാന്ധി ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രീയ പാർട്ടികൾക്ക് നോട്ടീസയച്ചത്.
രാഷ്ട്രീയ പാർട്ടികൾ പരാതി പരിഹാര സമിതികൾ രൂപീകരിക്കണമെന്നും ഇത് സംബന്ധിച്ച വിവരങ്ങൾ മന്ത്രാലയത്തെ രേഖാമൂലം അറിയണക്കണമെന്നും സമിതിയെക്കുറിച്ചുള്ള വിവരങ്ങൾ വെബ്‌സെറ്റിൽ പ്രസിദ്ധീകരിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മേനകാ ഗാന്ധിയുടെ സ്വന്തം പാർട്ടിയായ ബി.ജെ.പി പോലും നിയമത്തെ അവഗണിച്ചിരിക്കുകയാണ്.
52 പാർട്ടികൾക്ക് നോട്ടീസ് ലഭിച്ചെങ്കിലും സി.പി.എം മാത്രമാണ് ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിച്ചത്. എന്നാൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടന്നതായ പരാതിയുണ്ടായിട്ടും സി.പി.എമ്മിനുള്ളിൽ പോലും ഈ പരാതികൾ സമിതിക്കു മുന്നിലെത്തിയില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് നിലപാടെടുക്കുന്ന പാർട്ടികളും വാചാലരാകുന്ന നേതാക്കളും പരാതി പരിഹാരത്തിനായി സമിതികൾ രൂപീകരിക്കാൻ തങ്ങളുടെ സ്വന്തം പ്രസ്ഥാനങ്ങളിൽ പോലും ശ്രമം നടത്തുന്നില്ല എന്നുള്ള വ്യാപകമായ വിമർശനമാണ് വിവിധ കോണുകളിൽ നിന്നുയരുന്നത്.
https://www.facebook.com/Malayalivartha
























