രാഹുല്‍ മാത്രമല്ല നരേന്ദ്ര മോദിയും വരുന്നു; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണേന്ത്യയില്‍ മത്സരിക്കാനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്

നരേന്ദ്ര മോദിയും ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ എത്തുന്നു. രാഹുല്‍ കേരളത്തില്‍ മത്സരിച്ചേക്കും എന്ന വാര്‍ത്തയ്ക്ക് ശേഷം ദക്ഷിണേന്ത്യയെ ഞെട്ടിക്കാന്‍ തന്നെയാണ് മോദി എത്തുന്നത്. ഒന്നല്ല രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കും എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. എന്തായാലും മോദി മത്സരിക്കാന്‍ എത്തുന്നത് ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കാന്‍ കഴിയും എന്ന വിലയുരുത്തലുലാണ് രാഷ്ട്രീയ നിരീക്ഷകര്‍.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണേന്ത്യയില്‍ മത്സരിക്കാനൊരുങ്ങുന്നു. ഉത്തര്‍പ്രദേശിലെ വാരാണസിക്ക് പുറമേ ബെംഗളൂരു സൗത്ത് മണ്ഡലത്തിലും നരേന്ദ്രമോദി മത്സരിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ദക്ഷിണേന്ത്യയില്‍ നരേന്ദ്രമോദി മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഗുണംചെയ്യുമെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തെ കര്‍ണാടകയിലും മത്സരിപ്പിക്കാന്‍ ബി.ജെ.പി. ആലോചിക്കുന്നത്.
1991 മുതല്‍ ബി.ജെ.പി. സ്ഥാനാര്‍ഥികളെ മാത്രം വിജയിപ്പിച്ച മണ്ഡലമാണ് ബെംഗളൂരു സൗത്ത്. പ്രൊഫ. കെ. വെങ്കിട്ടഗിരി ഗൗഡയിലൂടെയാണ് ബി.ജെ.പി. ആദ്യം ബെംഗളൂരു സൗത്ത് പിടിച്ചെടുക്കുന്നത്. പിന്നീടങ്ങോട്ട് അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി എച്ച്.എന്‍. അനന്തകുമാര്‍ ബെംഗളൂരു സൗത്തിനെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തി. മോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരിക്കെ 2018 നവംബറിലാണ് അനന്തകുമാര്‍ മരണപ്പെട്ടത്. 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ തേജസ്വിനി അനന്തകുമാര്‍ ബെംഗളൂരു സൗത്തില്‍ സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു നേരത്തയുണ്ടായിരുന്ന അഭ്യൂഹം. തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അവര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബെംഗളൂരു സൗത്തില്‍നിന്ന് മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ സജീവമായത്.
മോദി ബെംഗളൂരു സൗത്തില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ബെംഗളൂരു സൗത്ത് ഒഴിവാക്കിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 20 സീറ്റുകളില്‍ 18 സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ബെംഗളൂരു സൗത്ത്, ധാര്‍വാഡ് എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിക്കാതിരുന്നത്. മോദി ബെംഗളൂരു സൗത്തില്‍ മത്സരിക്കുകയാണെങ്കില്‍ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്നാണ് സൂചന.
അതുപോലെതന്നെ നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി വമ്പന്‍ പ്രചാരകരെ ഇറക്കി ബംഗാള്‍ പിടിക്കാന്‍ ബിജെപി ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. പോളിങ്ങിന്റെ ഏഴു ഘട്ടങ്ങളിലും പ്രധാന പ്രചാരകരെ കളത്തിലിറക്കാനാണു പദ്ധതി. ഏപ്രില്‍ 3ന് കൊല്‍ക്കത്ത നഗരത്തിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് മോദിയുടെ ആദ്യ തിരഞ്ഞെടുപ്പ് റാലിയെന്നും സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവു പറഞ്ഞു.
'സംസ്ഥാനത്തെ ഓരോ ഘട്ട പോളിങ്ങിനു മുന്‍പായും കുറഞ്ഞത് ഒരു റാലിയെ എങ്കിലും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു സംസാരിക്കും. അമിത് ഷായും അങ്ങനെ തന്നെ. യോഗി ആദിത്യനാഥിന് ആകെ എട്ടു റാലികളാണ് പങ്കെടുക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്' നേതാവു കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ബിജെപി കൂടുതല്‍ സീറ്റ് നേടാന്‍ പ്രഥമ പരിഗണന കൊടുത്തിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബംഗാള്‍. ഇന്ത്യയുടെ കിഴക്ക് ഒഡീഷ കൂടാതെ ബിജെപി ശ്രദ്ധ പതിപ്പിക്കുന്ന സംസ്ഥാനം കൂടിയാണ് ബംഗാള്‍.
ഹിന്ദി ഹൃദയഭൂമിയിലെ സീറ്റു നേട്ടമാണ് 2014ല്‍ ബിജെപിയെ അധികാരത്തിലെത്തിച്ചത്. എന്നാല്‍ ഇത്തവണ അവിടെ കാര്യങ്ങള്‍ ശുഭമല്ല. വടക്കേ ഇന്ത്യയിലെ സീറ്റുകള്‍ കുറഞ്ഞാലും അതു ഭരണത്തുടര്‍ച്ചയെ ബാധിക്കരുതെന്ന നിലപാടിലാണ് പാര്‍ട്ടി. ഇതിനാല്‍ തന്നെ ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍നിന്ന് പരമാവധി സീറ്റുകള്‍ നേടിക്കൂട്ടുക എന്നതാണ് ലക്ഷ്യം.
https://www.facebook.com/Malayalivartha
























