സംസ്ഥാനത്ത് ഇന്ന് മാത്രം സൂര്യാഘാതമേറ്റത് പത്ത് പേര്‍ക്ക്; കനത്ത ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ഇന്ന് മാത്രം പത്ത് പേര്‍ക്ക് സൂര്യാഘാതമേറ്റതിനെത്തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശങ്ങളുമായി ആരോഗ്യ മന്ത്രി കെ കെ ഷൈലജ. എപ്പോഴും വെള്ളം കരുതുകയും കുടിക്കുകയും ചെയ്യുക. ശരീരത്തിന് വളരെപ്പെട്ടന്നാണ് നിര്‍ജലീകരണം സംഭവിക്കുന്നതെന്നും ആരോഗ്യമന്ത്രി. ഇനിയുള്ള ദിവസങ്ങളില്‍ പെട്ടന്നൊന്നും ചൂട് കുറയാനുള്ള സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍ ഉഷ്ണക്കാറ്റ് ഉണ്ടാവാനുള്ള സാധ്യതയില്ലെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പിനെ സംബന്ധിച്ചുള്ള ആശങ്ക കനത്ത ചൂടിനെത്തുടര്‍ന്നുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചാണ്. വെള്ളം ഇല്ലാതാവുമ്ബോള്‍ ആളുകള്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നെല്ലാം വെള്ളം കൊണ്ട് വരും. ശുദ്ധജലമല്ലെങ്കില്‍ ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളൊക്കെ വരാം. ഇതിനുള്ള മുന്‍ കരുതലുകള്‍ കൂടി എടുക്കേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ 118 പേര്‍ക്ക് സംസ്ഥാനത്ത് സൂര്യാഘാതമേറ്റെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും കണ്ണൂരിലും കുഴഞ്ഞ് വീണ് മരിച്ച മൂന്ന് പേര്‍ക്കും സൂര്യാഘാതമേറ്റതായി സംശയമുണ്ട്. ഇവരുടെ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകുകയുള്ളൂ.
സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് മൂന്ന് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം പാറശാലയിലും പത്തനംതിട്ട മാരാമണ്ണിലും കണ്ണൂര്‍ വെള്ളോറയിലുമായി മൂന്ന് പേര്‍ കുഴഞ്ഞ് വീണ് മരിച്ചത് സൂര്യാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം. കാസര്‍കോട്ട് കുമ്ബളയില്‍ മൂന്ന് വയസുകാരിക്കും, കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആര്‍എസ്‍പി നേതാവിനും സൂര്യാഘാതമേറ്റു. സംസ്ഥാനത്ത് പതിനൊന്ന് ജില്ലകളില്‍ നാളെയും മറ്റന്നാളും സൂര്യഘാതത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താപനില ശരാശരിയില്‍ നിന്നും മൂന്ന് മുതല്‍ നാലു ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുളളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























