പുലിയെ പിടിക്കാൻ എലി മാളത്തിലെത്തിയ രാഹുൽജി;പുലിയോട് യുദ്ധം ചെയ്യേണ്ടത് എലി മാളത്തിലെത്തിയല്ല, പുലിമടയിൽ ചെന്നാണ്; വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മന്ത്രി കെടി ജലീല്‍ ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മന്ത്രി കെടി ജലീല്‍ ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. പുലിയെ പിടിക്കാന്‍ എലി മാളത്തിലെത്തിയ രാഹുല്‍ ജി എന്ന വാചകത്തോടൊപ്പം ഒരു ട്രോള്‍ ചിത്രവും കെടി ജലീല്‍ പങ്കുവച്ചിരുന്നു. ചിത്രത്തില്‍ ' ശെടാ... പോസ്റ്ററൊട്ടിപ്പിനും കൂലിപ്പണിക്കും മാത്രമല്ല ഇലക്ഷന് മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കിത്തുടങ്ങിയോ' എന്നാണ് കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്‌പോസ്റ്റിനു പിന്നാലെ ഇത് ഹിന്ദി സംസാരിക്കുന്നവരെ ജോലിയുടെ പേരിലും വംശീയമായും അധിക്ഷേപിക്കുന്നതാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സംഭവത്തില്‍ ഫേസ്ബുക്കില്‍ തന്നെ പ്രതികരണവുമായി പികെ ഫിറോസും വിടി ബല്‍റാമും അടക്കമുള്ളവര്‍ രംഗത്തെത്തി. ഉന്നതവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ പ്രതികരണം ബോധമില്ലാതെയാണെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. സംഭവത്തില്‍ അപലപിക്കുന്നതായും ബല്‍റാം കുറിച്ചു.
'പുലിയെ നേരിടാൻ രാഹുൽ ഗാന്ധിക്ക് മാത്രമേ സാധിക്കൂ എന്ന് കൂട്ടത്തിലൊരു എലി തന്നെ തുറന്നു പറഞ്ഞ സ്ഥിതിക്ക് ബാക്കിയുള്ള എലികളെല്ലാം മാളത്തിലേക്ക് മടങ്ങിപ്പോകേണ്ടതാണ്...' എന്നായിരുന്നു ഫിറോസിന്‍റെ പരിഹാസം.
പോസ്റ്റിലെ 'പുലിയോട് യുദ്ധം ചെയ്യേണ്ടത് എലിമാളത്തിലെത്തില്ല' എന്ന വാചകവും വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. എലിമാളം എന്ന് വിശേഷിപ്പിച്ചത് വയനാട് മണ്ഡലത്തില്‍ മത്സരിക്കുുന്ന സിപിഐയെ ആണെന്നും വയനാട് മണ്ഡലത്തെയും മന്ത്രി അവഹേളിച്ചെന്നും ആരോപണമുയരുന്നുണ്ട്. മന്ത്രിയുടെ പോസ്റ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മല്‍സരിക്കുമോ എന്ന കാര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പൊടിക്കുകയാണ്. അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളും സജീവം. പ്രമുഖര്‍ വരെ പ്രതികരണവുമായി രംഗത്തെത്തി.
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്‍റെ രണ്ടാമത്തെ മണ്ഡലമായി വയനാടിനെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷയെന്ന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. എന്നാല്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി സൂചിപ്പിച്ചു.
രാഹുല്‍ അനുകൂലമായി പ്രതികരിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. രാഹുല്‍ മത്സരിക്കാനെത്തണമെന്ന് സംസ്ഥാന നേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് എത്തുന്നതില്‍ പൂര്‍ണ്ണമായ സന്തോഷവും അറിയിച്ചിട്ടുണ്ട്. അതനുസരിച്ച്, വയനാട്ടില്‍ നിശ്ചയിച്ച സ്ഥാനാര്‍ത്ഥി പിന്‍മാറാന്‍ സന്നദ്ധത അറിയിച്ചെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍, പി.സി ചാക്കോയുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ല എന്നും പാര്‍ട്ടിയ്ക്കുള്ളില്‍ യാതൊരുവിധ അനിശ്ചിതത്വംവും ഇല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. ബിജെപിയെ മടയില്‍ പോയി പരാജയപ്പെടുത്തേണ്ടതിന് പകരം താമര ചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ത്ഥി പോലുമില്ലാത്തിടത്താണ് രാഹുല്‍ മത്സരിക്കുന്നതെന്ന് കോടിയേരി പറഞ്ഞു. വടകര മണ്ഡലത്തില്‍ ആദ്യം പരിഗണിച്ചത് ടി സിദ്ദിഖിനെയായിരുന്നുവെന്നും എന്നാല്‍ ആര്‍എസ്‌എസ് നിര്‍ദ്ദേശ പ്രകാരമാണ് സ്ഥാനാര്‍ത്ഥിയെ മാറ്റിയതെന്നും കോടിയേരി ആരോപിച്ചു.
ന്യൂനപക്ഷ ധ്രുവീകരണമുണ്ടാക്കി ഇടതുപക്ഷത്തെ തകര്‍ക്കാനാണ് യുഡിഎഫിന്റെ ശ്രമം. രാഹുല്‍ എസ്ഡിപിഐയുടേയും ജമാഅത്തെ ഇസ്ലാമിയുടേയും സ്ഥാനാര്‍ത്ഥിയാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. ഇടതുപക്ഷത്തെ തോല്‍പ്പിക്കാനാണ് കോണ്‍ഗ്രസും ആര്‍എസ്‌എസും ഒരുമിക്കുന്നത്. 1991 ലെ കോലീബി സഖ്യത്തിന്റെ ഉപജ്ഞാതാവാണ് മുല്ലപ്പള്ളിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.
https://www.facebook.com/Malayalivartha
























