കാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ ഞരമ്പുകളിലൂടെ കുത്തിവെക്കാവുന്ന മരുന്ന്, എലികളിൽ പരീക്ഷിച്ച് വിജയിച്ചു ; അർബുദ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ഘട്ടത്തിലുമായി ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ ഡോക്ടർമാർ
ഒരു മനുഷ്യന്‍ ഏറ്റവും ഭയപ്പെടുന്ന രോഗമാണ് ക്യാന്‍സര്‍. മനുഷ്യ ശരീരത്തെ കാര്‍ന്ന് തിന്നുന്ന രോഗവുമാണ്. അങ്ങനെയുള്ള അർബുദത്തെ നേരിടാനായി അർബുദ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്തലസ്ഥാന നഗരിയിലെ ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ ഡോക്ടർമാർ.
കാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ ഞരമ്പുകളിലൂടെ കുത്തിവെക്കാവുന്ന മരുന്ന്, എലികളിൽ പരീക്ഷിച്ച് വിജയിച്ച് ക്ലിനിക്കൽ പരീക്ഷണത്തിനായി കൈമാറി.
നാട്ടിൽ സാധാരണകാണുന്ന ഒരു ചെടിയിൽനിന്നുള്ള ഏക തന്മാത്രാ രാസ പദാർഥമുപയോഗിച്ചാണ് മരുന്ന് വികസിപ്പിച്ചത്. കൂടുതൽ പരീക്ഷണങ്ങൾക്കും മറ്റുമായി ഒരു സ്വകാര്യകമ്പനിക്ക് ഇതിന്റെ സാങ്കേതികതയും കൈമാറി . മനുഷ്യരിൽ ഈ മരുന്നിന്റെ ഫലം വിലയിരുത്തിയ ശേഷമാകും വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുക. ഏറെ ചെലവേറിയതിനാലാണ് മറ്റൊരു കമ്പനിക്ക് ഗവേഷണഫലം കൈമാറിയത്. എന്നാൽ , ചെടിയെക്കുറിച്ചുള്ളതുൾപ്പെടെ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്തില്ല.
ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്ചിന്റെ പഠനത്തിന്റെ ഭാഗമായാണ് ഡോ. ലിസി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം മരുന്ന് വികസിപ്പിച്ചത്. ഇത് സംസ്ഥാന ആരോഗ്യ രംഗത്ത് മികവുകൾ സൃഷ്ടിക്കുമെന്ന് എസ് സി ടി ഐ എം എസ് ടി പ്രസിഡന്റ് ഡോ .വി കെ സരസ്വത്. ശ്രീചിത്രയിൽ വികസിപ്പിച്ചെടുത്ത നൂതന സാങ്കേതികവിദ്യകളും ഉപകരണങ്ങളും അതിനുദാഹരണമാണ്.
എലികളിൽ ഒറ്റ ഡോസ് ഉപയോഗിച്ച് പരീക്ഷിച്ചതിൽ ഇത് വിജയകരമാണെന്ന് തെളിഞ്ഞു. ഒന്നിലധികം ഡോസ് ഉപയോഗിച്ചാൽ മൃഗങ്ങളെ എങ്ങനെ ബാധിക്കുമെന്ന പരീക്ഷണങ്ങൾക്ക് ശേഷമാകും മനുഷ്യരിൽ ചികിത്സാ പരീക്ഷണങ്ങൾ ആരംഭിക്കുക. വ്യാവസായിക മേഖലകൾ ഇത്തരം ഗവേഷണങ്ങൾക്ക് പ്രോത്സാഹനമേകുകയും ചെലവ് കുറഞ്ഞ രീതിയിൽ രോഗികൾക്ക് അവ ലഭ്യമാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യനിൽ എത്ര ഡോസ് ഉപയോഗിക്കണമെന്ന് കണ്ടെത്തണം. അർബുദ ബാധിതരായ മനുഷ്യരിൽ ഈ മരുന്ന് ഉപയോഗിക്കുന്നതിനുമുമ്പ് വിവിധഘട്ടങ്ങളിൽ പരീക്ഷണങ്ങൾ നടക്കണം. ഒന്നാം ഘട്ടത്തിൽ സന്നദ്ധപ്രവർത്തകരിൽ പരീക്ഷിക്കും. രണ്ടാംഘട്ടത്തിൽ ഒരു വിഭാഗം അർബുദ രോഗികളിൽ മറ്റു മരുന്നുകൾക്കൊപ്പം തന്നെ പരീക്ഷിക്കും. ഡോ. ലിസി കൃഷ്ണൻ പറഞ്ഞു.
എലികളിൽ ശ്വാസകോശാർബുദത്തിനും വയറിനകത്തെ മുഴയ്ക്കും ഈ മരുന്ന് വിജയകരമായി ഉപയോഗിക്കാനായെന്നും ഏതൊക്കെ തരം അർബുദത്തിന് ഉപയോഗിക്കാനാകുമെന്നത് വിശദമായ പരീക്ഷണങ്ങൾക്ക് ശേഷമേ പറയാനാകൂവെന്ന് ഡോ. ലിസി കൃഷ്ണൻ വ്യക്തമാക്കി.
ലോകത്താകമാനം വിവിധരാജ്യങ്ങളിലെ ഗവേഷണകേന്ദ്രങ്ങളിൽ ചെടികളിൽനിന്ന് വേർതിരിച്ചെടുക്കുന്ന ഘടകങ്ങൾ ഉപയോഗിച്ച് അർബുദത്തിനെതിരേ മരുന്ന് കണ്ടെത്തുന്നുണ്ടെങ്കിലും അവ വെള്ളവുമായി കലരാത്തതിനാൽ രോഗികൾക്ക് പ്രയോജനം ചെയ്യുന്നില്ല. എന്നാൽ, ശ്രീചിത്രയിലെ ഗവേഷകർ മരുന്ന് ആൽബുമിനുമായി(ഒരു തരം പ്രോട്ടീൻ) കൂട്ടിയിണക്കി കാൻസർകോശങ്ങളിലേക്കെത്തിച്ചാണ് പരീക്ഷണം നടത്തിയത്. ഡോക്ടർ കൂട്ടിച്ചേർത്തു.
ഡോ. രഞ്ജിത് പി. നായർ, മെജോ സി. കോര, ഡോ. മോഹനൻ, ഡോ. ആര്യ അനിൽ, ഡോ. ഹരികൃഷ്ണൻ തുടങ്ങിയവരാണ് ഗവേഷണത്തിന് പിന്നിൽ.
ഇതിനുപുറമേ ക്യാൻസർ ചികിത്സയ്ക്കുള്ള എസ് സി ടി ഐ എം എസ് ടി 2010 വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചുവെന്ന് ഡോ.വി.കെ.സരസ്വത് അറിയിച്ചു.
എസ്‌സിടിഐഎംഎസ്ടി നടത്തിയ ടെക്നോളജി കോൺക്ലേവിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാത്രമല്ല , ടെക്നോളജി കോൺക്ലേവിനൊപ്പം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരുടെ നേതൃത്വത്തിൽ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ മെഡിക്കൽ ഉപകരണങ്ങളുടെ ടെക്നോളജി എക്സ്പോയും ഇൻഡസ്ട്രി-ഇന്നൊവേറ്റർ മീറ്റും നടത്തി.
പത്തിലധികം നൂതന സാങ്കേതികവിദ്യകളുടെയും ഉപകരണങ്ങളുടെയും പ്രകാശനവും വാണിജ്യാടിസ്ഥാന നിർമാണത്തിനായുള്ള കൈമാറ്റവും നടത്തി. ടെക്നോളജി എക്സ്പോയിൽ ശ്രീചിത്രയിൽ വികസിപ്പിച്ചെടുത്ത വിവിധ സാങ്കേതികവിദ്യകളുടെ മാതൃകകൾ പ്രദർശിപ്പിച്ചു. കാർഡിയോ വാസ്കുലാർ ഉപകരണങ്ങൾ, ന്യൂറോ- പ്രോസ്തെറ്റിക് ഉപകരണങ്ങൾ, ഹാർഡ് ടിഷ്യൂ ഉപകരണങ്ങൾ, ഡയഗ്നോസ്റ്റിക്സ് ആൻഡ് ബയോമെഡിക്കൽ ഉൽപന്നങ്ങൾ എന്നിവ ശ്രീചിത്രയിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ക്ഷയരോഗ ദിനമായ ഇന്നലെ നടന്ന ചടങ്ങിൽ കഫത്തിലെ ടിബി ബാക്ടീരിയയെ അരമണിക്കൂറിനുള്ളിൽ കണ്ടെത്താൻ സാധിക്കുന്ന സംവിധാനത്തിന്റെ സാങ്കേതികവിദ്യ കൈമാറ്റവും നടത്തി.
വ്യവസായികൾ, ഡോക്ടർമാർ, ഗവേഷകർ തുടങ്ങിയ ഒട്ടേറെ പേർ പങ്കെടുത്ത ബ്രെയ്ൻ സ്റ്റോമിങ് സെഷനു ശേഷം ഏവർക്കും ബയോമെഡിക്കൽ ടെക്നോളജി(ബിഎംടി) വിഭാഗത്തിലെ ലാബുകൾ സന്ദർശിക്കാനും സൗകര്യമൊരുക്കി. എസ്‌സിടിഐഎംഎസ്ടി ഡയറക്ടർ ആശ കിഷോർ, ബിഎംടി വിഭാഗം മേധാവി ഡോ.ഹരികൃഷ്ണ വർമ എന്നിവർ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha