അവന്റെ ശരീരത്തിലേക്ക് ഒരിക്കലേ നോക്കിയുള്ളൂ... പിന്നീട് ഞാൻ ബോധം മറഞ്ഞ് വീഴുകയായിരുന്നു.. ഒരു മോനെ ഒരച്ഛൻ എങ്ങനെ കാണരുതെന്ന് ആഗ്രഹിക്കുന്നുവോ അങ്ങനെയാണ് ഞാനെന്റെ മകനെ കണ്ടത്; അവൻമാരെ നിങ്ങൾക്ക് കല്ലെറിഞ്ഞ് കൊല്ലാമോ? എന്നിട്ട് എന്റെ മുന്നിൽ വാ.. ഒരമ്മയോട് ചെയ്യുന്ന ഏറ്റവും വലിയ കാര്യം അതായിരിക്കും.. നെഞ്ചുപൊട്ടി അനന്തുവിന്റെ അച്ഛനും അമ്മയും...
ഒരുവർഷം കൂടി കഴിഞ്ഞാൽ ഗൾഫിൽ പോകാനിരിക്കെയാണ് അനന്തുവിനെ ഒരുകൂട്ടം നരഭോജികൾ കൊന്നുതള്ളിയത്. അച്ഛനും അമ്മയും അനിയനും മുത്തശ്ശിയും അടങ്ങിയ ആ കുടുംബത്തിന്റെ അത്താണി അച്ഛന്റെ ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനമായിരുന്നു. വലിയ സുഹൃത്ത് വലയമുണ്ടായിരുന്ന അനന്തു ആ നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. ക്ഷേത്രോൽസവത്തിനിടെ നടന്ന ചെറിയ ഒരു തർക്കം. അതൊരു അടിപിടിയിൽ കലാശിച്ചപ്പോൾ അക്കൂട്ടത്തിൽ അനന്തുവും ഉണ്ടായിരുന്നു. പറഞ്ഞ് തീർക്കാവുന്ന ഈ പ്രശ്നമാണ് അരുംകൊലയിലേക്ക് നയിച്ചത്.
വൈകുന്നേരം അഞ്ചുമണിയോടെ ബൈക്കിൽ വരികയായിരുന്ന അനന്തു ബൈക്ക് നിർത്തി ബേക്കറിയിൽ കയറി. പിന്നാലെ ബൈക്കിലെത്തിയ മൂന്നുപേർ ബേക്കറിയിൽ നിന്ന അനന്തുവിനെ പിടിച്ചിറക്കി. ൈബക്കിൽ കയറ്റി കൊണ്ടുപോയി. ചോദിക്കാനെത്തിയ നാട്ടുകാരിൽ ഒരാളോട് കൊലയാളി സംഘം പറഞ്ഞു. ‘ചേട്ടൻ ഇതിൽ ഇടപെടേണ്ട. ഉൽസവത്തിനിടെ നടന്ന അടിയുടെ പ്രശ്നമാണ്..
നഗരമധ്യത്തിൽ കാടുകയറി കിടക്കുന്ന ഒഴിഞ്ഞ സ്ഥലത്തേക്കാണ് മൂന്നംഗ സംഘം അനന്ദുവിനെ എത്തിച്ചത്. പഴയ പന്നിഫാമിന്റെ അവശേഷിച്ച കെട്ടിടത്തിൽ മദ്യത്തിന്റെയും ലഹരിയുടെയും അകമ്പടിയോടെ ഏഴുപേർ അവനെ കാത്തിരിപ്പുണ്ടായിരുന്നു. അനന്തുവിനെ അവിടെ എത്തിച്ചശേഷം ഇൗ പത്തംഗസംഘം അവന് ചുറ്റും കൂടി നിന്ന് കൊടിയ മർദനം ആരംഭിച്ചു. വടി കൊണ്ട് അടിച്ചു, മുട്ടുകാൽ കയറ്റി, ചുറ്റും കൂടി നിന്ന് ആഞ്ഞു ചവിട്ടി. അങ്ങനെ അതിക്രൂരതയുടെ നിമിഷങ്ങൾ.
പത്തംഗ സംഘത്തിനെ കായികമായി നേരിടാനാകാതെ അണ്ണാ തല്ലല്ലേ എന്ന് അനന്തു വാവിട്ട് കരഞ്ഞുനിലവിളിച്ചു... ഉപദ്രവിച്ച് മടുക്കുമ്പോമ്പോൾ സംഘത്തിലെ കുറച്ച് പേർ വിശ്രമിക്കാൻ പോയി. അപ്പോഴും കൈത്തരിപ്പ് തീരാത്തവർ ലഹരിയുടെ ബലത്തിൽ അവന്റെ ദേഹത്ത് വേദനയുടെ കൊടിയ പീഡനങ്ങൾ നൽകി കൊണ്ടിരുന്നു. മൂന്നു മണിക്കൂറോളം മാറിയും തിരിഞ്ഞും അവർ മർദിച്ചു.
ഇപ്പോഴും അനന്തുവിന്റെ ഉയിരെടുത്ത ആ കൊലക്കളത്തിൽ അവന്റെ തല ഇടിച്ച് പൊട്ടിച്ച ചുവരിൽ രക്തക്കറ ഇപ്പോഴുമുണ്ട്. പോസ്മോർട്ടം റിപ്പോർട്ടിൽ തലയോട്ടി തകർന്നതായും സ്ഥിരീകരിച്ചു. ഒടുവിലായിരുന്നു ആ കൊടുംക്രൂരത. ബോധം നശിച്ച് കിടന്ന അനന്ദുവിന്റെ കയ്യിലെ ഞരമ്പ് സംഘത്തിലെ ഒരുവൻ അറുത്തെടുത്തു. ചോരവാർന്ന് ആവിടെ കിടന്ന് അനന്ദു മരിച്ചു. അപ്പോഴും തൊട്ടപ്പുറത്തിരുന്ന് ലഹരി നുണഞ്ഞ് മരണം കണ്ടിരിക്കുകയായിരുന്നു ഈ സംഘം. അനന്തുവിന് വേണ്ടി പോലീസും സുഹൃത്തുക്കളും തെരച്ചിൽ നടത്തുന്ന ആ രാത്രി ആ കാട്ടിലേക്ക് പൊലീസ് എത്തിയില്ല. പിന്നീട് അനന്തുവിന്റെ മൃതദേഹമാണ് ലഭിച്ചത്.
‘ലോകത്ത് ഒരച്ഛനും ഇൗ അവസ്ഥ ഉണ്ടാകരുത്. ഒരു മോനെ ഒരച്ഛൻ എങ്ങനെ കാണരുതെന്ന് ആഗ്രഹിക്കുന്നുവോ അങ്ങനെയാണ് ഞാനെന്റെ മകനെ കണ്ടത്. അവന്റെ ശരീരത്തിലേക്ക് ഒരിക്കലേ നോക്കിയുള്ളൂ... പിന്നീട് ഞാൻ ബോധം മറഞ്ഞ് വീഴുകയായിരുന്നു..’ അനന്തുവിന്റെ അച്ഛൻ പറയുന്നു..
അവൻമാരെ നിങ്ങൾക്ക് കല്ലെറിഞ്ഞ് കൊല്ലാമോ? എന്നിട്ട് എന്റെ മുന്നിൽ വാ.. ഒരമ്മയോട് ചെയ്യുന്ന ഏറ്റവും വലിയ കാര്യം അതായിരിക്കും.. എന്റെ കുഞ്ഞിനോട് ഇങ്ങനെ ചെയ്ത ഇവർക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണം.. കരയാൻ കണ്ണീരുപോലും ബാക്കിയില്ലാതെ ആ അമ്മ പറയുന്നു..
അതേ സമയം അനന്തുവിനെ കൊലപ്പെടുത്തിയ എല്ലാ പ്രതികളും പിടിയിലായി. ഒളിവിലായിരുന്ന സുമേഷാണ് ഇന്നലെ പിടിയിലായത്. 14 പ്രതികളാണ് കേസിലുള്ളത്. കേസിന്റെ അന്വേഷണം ഫോര്‍ട്ട് അസി.കമ്മീഷണര്‍ പ്രതാപന്‍ നായര്‍ക്ക് കൈമാറും. പ്രതികള്‍ക്കതിരെ എസ് സി എസ് ടി വിഭാഗത്തിലുള്ളവര്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കാനുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. അന്വേഷണത്തിലെ വീഴ്ചകളുണ്ടെന്ന് ചൂണ്ടികാട്ടി അനന്ത് ഗിരീഷിന്റെ അമ്മ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. റിമാഡില്‍ കഴിയുന്ന അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
https://www.facebook.com/Malayalivartha