മുന്നറിയിപ്പുമായി മാവോയിസ്റ്റുകള്‍; പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി പി ജലീലിന്റെ ചോരയ്ക്ക് പകരം വീട്ടുമെന്ന മുന്നറിയിപ്പുമായി മാവോയിസ്റ്റുകള്‍
പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി പി ജലീലിന്റെ ചോരയ്ക്ക് പകരം വീട്ടുമെന്ന മുന്നറിയിപ്പുമായി മാവോയിസ്റ്റുകള്‍. ഞായറാഴ്ച മാനന്തവാടി തലപ്പുഴയ്ക്കു സമീപം മക്കിമലയിലെത്തിയ സായുധ മാവോയിസ്റ്റ് സംഘം വിതരണം ചെയ്ത കാട്ടുതീ ബുള്ളറ്റിനിലാണു മുന്നറിയിപ്പുള്ളത്.
മാവോയിസ്റ്റ് നേതാവ് ജലീലിനെ പിണറായി വിജയന്റെ സിപിഎം സർക്കാരും തണ്ടര്‍ബോള്‍ട്ടും റിസോര്‍ട്ടിലെ ഒറ്റുകാരും ആസൂത്രണം ചെയ്തു കൊലപ്പെടുത്തിയതാണെന്ന് കാട്ടുതീയില്‍ ആരോപിക്കുന്നു. സിപിഎം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന മജിസ്റ്റീരിയല്‍ അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഹസനമാണ്. ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും ലഘുലേഖ വിശദമാക്കുന്നു.
കൊലപാതകത്തില്‍ സര്‍ക്കാരിന്റെ പങ്ക് വ്യക്തമാണ്. കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്നും ലഘുലേഖ വ്യക്തമാക്കുന്നു. 2 സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആയുധധാരിയായ നാലംഗ സംഘമാണ് ഞായറാഴ്ച രാത്രി 8 മണിയോടെ മക്കിമലയിലെത്തിയത്. കബനീദളം വക്താവ് മന്ദാകിനിയുടെ പേരിലുള്ള മാര്‍ച്ച് ലക്കമാണു മാവോയിസ്റ്റുകള്‍ വിതരണം ചെയ്തതിരിക്കുന്നത്.
ലക്കിടിയില്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവ് സിപി. ജലീലിന്റെ ചിത്രമടങ്ങിയ ലഘുലേഖകളാണ് മക്കിമലയില്‍ കഴിഞ്ഞദിവസം വിതരണം ചെയ്തത്. അതേസമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ മാവോയിസ്റ്റുകള്‍ തുടര്‍ച്ചയായി എത്തുന്നത് അതീവ ഗൗരവത്തോടെയാണ് പോലീസ് വിലയിരുത്തുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
വയനാട് വൈത്തിരിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ആണ് മാവോയിസ്റ്റ് നേതാവ് സി പി ജലീൽ കൊല്ലപ്പെട്ടത്. പൊലീസ് വെടിവെപ്പില്‍ മാവോയിസ്റ്റ് നേതാവ് സി.പി. ജലീലിന്റെ തലയോട്ടി തകര്‍ന്ന് പുറത്ത് പോയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ജലീലിന്റെ തലയ്ക്കും തുടയ്ക്കും മുതുകിനും വെടിയേറ്റു. വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടിലെ കൃത്രിമ കുളത്തിനരികെയാണ് ജലീലിന്റെ മൃതദേഹം കണ്ടെത്തിയത്. ടര്‍പഞ്ചര്‍ എന്ന തോക്കും അതില്‍ ഉപയോഗിക്കുന്ന എട്ട് തിരകളും അതിനടുത്തുണ്ടായിരുന്നു. തലയ്‌ക്കേറ്റ വെടിയാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് ജലീൽ. മനുഷ്യാവകാശ പ്രവർത്തകൻ സി പി റഷീദിന്റെ സഹോദരനാണ്. മാവോയിസ്റ്റ് സി പി മൊയ്തീന്‍റെയും സഹോദരനാണ്, ഇയാൾ ഒരു മാസം മുൻപ് കരുളായി വനം മേഖലയിലെ കോളനിയിലെത്തിയിരുന്നു.
https://www.facebook.com/Malayalivartha