എൽഡിഎഫ് സ്ഥാനാർത്ഥിയെ സ്വീകരിച്ചതിന് എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡൻറിനെ പുറത്താക്കി; സുകുമാരൻ നായർ ഏകാധിപതിയെന്ന് യൂണിയൻ പ്രസിഡന്റ് അഡ്വ. പി.കെ പ്രസാദ്
ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ ഏകാധിപത്യമാണ് എൻഎസ് എസിൽ നടക്കുന്നതെന്ന് കഴിഞ്ഞ ദിവസം പുറത്താക്കപ്പെട്ട മാവേലിക്കര എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.ടി.കെ പ്രസാദ് ആരോപിച്ചു. മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ ഓഫീസിലെത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിച്ചു എന്ന ഒറ്റക്കാരണം പറഞ്ഞാണ് തന്നെ പിരിച്ചുവിട്ടതെന്നും സ്ഥാനാർത്ഥി എന്ന നിലയിൽ വോട്ട് അഭ്യർത്ഥിച്ച് യൂണിയൻ ഓഫീസിലേക്ക് ആർക്കും വരാമെന്നിരിക്കെ എൽ ഡി ഫ് സ്ഥാനാർത്ഥിയ്ക്ക് മാത്രം അയിത്തം കൽപ്പിക്കുന്നത് സമദൂരസിദ്ധാന്തത്തിന് നിരക്കുന്നതല്ലെന്നും അഡ്വ. പ്രസാദ് മലയാളി വാർത്തയോട് പറഞ്ഞു.
ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളെ സഹായിക്കരുതെന്ന് എല്ലാ കരയോഗങ്ങളിലും അറിയിക്കണമെന്ന് മുഴുവൻ താലൂക്ക് യൂണിയൻ ഭാരവാഹികളോടും ഫോണിലൂടെ വിളിച്ചറിയിച്ചതിനൊപ്പം തനിക്കും സുകുമാരൻ നായർ ഈ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ആഥിത്യ മര്യാദ എന്ന നിലയിലാണ് ചിറ്റയം ഗോപകുമാറിനെ സ്വീകരിച്ചത്. അതേക്കുറിച്ച് ഒന്ന് വിശദീകരിക്കാൻ പോലും അവസരം നൽകാതെ പതിനഞ്ചംഗ കമ്മിറ്റിയിൽ നിന്നും പ്രസിഡന്റ് ഒഴികെയുള്ളവരെ ചങ്ങനാശ്ശേരി എൻ എസ് എസ് ആസ്ഥാനത്ത് വിളിച്ചു വരുത്തി രാജി എഴുതി വാങ്ങുകയായിരുന്നു. തുടർന്ന് അതേ അംഗങ്ങളിൽ നിന്ന് സുകുമാരൻ നായർക്ക് താൽപര്യമുള്ള അഞ്ചു പേരടങ്ങിയ അഡ്ഹോക് കമ്മിറ്റി രൂപികരിക്കുകയും ചെയ്തതായി രേഖയുണ്ടാക്കിയ ശേഷം തന്നെ പുറത്താക്കിയതായി ഫോണിൽ വിളിച്ച് അറിയിക്കുകയാണുണ്ടാതെന്നും അഡ്വ.പ്രസാദ് മലയാളി വാർത്തയോട് വ്യക്തമാക്കി.
സുകുമാരൻ നായർ ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും കഴിഞ്ഞ 33 വർഷക്കാലമായി എൻഎസ്എസ് ഭാരവാഹി എന്ന നിലയിൽ പ്രവർത്തിച്ചു വരുന്ന താൻ തുടർന്നും നായർ സർവ്വീസ് സൊസൈറ്റിയ്‌ക്കൊപ്പമായിരിക്കുമെന്നും എന്നാൽ സുകുമാരൻ നായർ നേതൃത്വം നൽകുന്ന ഈ ഭരണ സമിതിയുടെ നിലപാടുകൾ തീർത്തും പ്രതിഷേധാർഹമാണെന്നും അഡ്വ.ടി.കെ പ്രസാദ് കൂട്ടിച്ചേർത്തു
https://www.facebook.com/Malayalivartha