വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ ബി.ജെപിക്ക് വോട്ട് ചെയ്യണമെന്ന് സുകുമാരൻ നായരുടെ രഹസ്യ നിർദ്ദേശം; താലൂക്ക് യൂണിയൻ പ്രസിഡന്റിന്റെ പുറത്താക്കലിൽ ചുരുളഴിയുന്നത് സമദൂരത്തിലെ കള്ളക്കളികൾ
ബിജെപിയ്ക്ക് വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ അവർക്കനുകൂലമായും ബാക്കി മുഴുവൻ മണ്ഡലങ്ങളിലും യു ഡി എഫ് സ്ഥാനാർത്ഥിയ്ക്ക് വോട്ട് ചെയ്യണമെന്നും കരയോഗാംഗങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന് സുകുമാരൻ നായർ തന്നോട് ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം പുറത്താക്കപ്പെട്ട എൻഎസ് എസ് മാവേലിക്ക താലൂക്ക് യൂണിയൻ പ്രസിഡൻറ് അഡ്വ.ടി.കെ പ്രസാദ്. കേരളത്തിലെ മുഴുവൻ എൻഎസ്എസ് താലൂക്ക് യൂണിയൻ നേതാക്കൾക്കും ഈ നിർദ്ദേശം നൽകിയതായും കരയോഗങ്ങൾ വഴി മുഴുവൻ അംഗങ്ങളെയും ഇതറിയിക്കണമെന്ന് സുകുമാരൻ നായർ അറിയിച്ചുവെന്നും അഡ്വ.പ്രസാദ് മലയാളി വാർത്തയോട് പറഞ്ഞു. ഒരു താലുക്ക് യൂണിയൻ നേതാക്കളുമായും ആലോചിക്കാതെ ജനറൽ സെക്രട്ടറി എകപക്ഷീയമായി എടുത്ത ഈ തീരുമാനം അംഗീകരിക്കാനാവുമായിരുന്നില്ല.എല്ലാ രാഷ്ട്രീയ കക്ഷികളോടും സമദൂരം പാലിക്കണമെന്ന് പരസ്യമായി പറയുകയും സംഘപരിവാർ പോലെയുള്ള സംഘടനകളെ രഹസ്യമായി പിന്തുണയ്ക്കണമെന്ന് പറയുകയും ചെയ്യുന്ന സുകുമാരൻ നായരുടെ നിലപാടുകളെ ചോദ്യം ചെയ്തതോടെയാണ് താൻ ജനറൽ സെക്രട്ടറിയുടെ കണ്ണിലെ കരടായത്. ഡയറക്ടർ ബോർഡ് അംഗമായ ശ്രീ ആർ ബാലകൃഷ്ണപിള്ള എൻ എസ് എസ് ജനറൽ സെക്രട്ടറിയായേക്കുമോ എന്ന ഭയപ്പാടുമൂലം അദ്ദേഹത്തോട് അടുപ്പമുള്ള ഓരോരുത്തരെയായി എൻ എസ് എസ് നേതൃനിരയിൽ നിന്നും പുറത്താക്കുക എന്ന അജണ്ടയാണ് സുകുമാരൻ നായർ നടപ്പിലാക്കുന്നതെന്നും അഡ്വ.പ്രസാദ് ആരോപിച്ചു.
33 വർഷമായി നായർ സർവ്വീസ് സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരാളാണ് താൻ. ഇതര മത വിഭാഗങ്ങൾക്കോ ജാതി വിഭാഗങ്ങൾക്കോ ക്ഷോഭകരമായി പ്രവർത്തിക്കരുതെന്ന് സമുദായാചാര്യൻ മന്നത്ത് പദ്മനാഭൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട് . എന്നാൽ എൻ എസ് എസ് ജനറൽ സെക്രട്ടറി എന്ന നിലയിൽ സുകുമാരൻ നായർ സമുദായാചാര്യന്റെ വാക്കിനു പോലും യാതൊരു വിലയും കൽപിക്കാതെയാണ് ബിജെപിയെപ്പോലെയുള്ള വർഗ്ഗീയ സംഘടനകളെ സഹായിക്കാൻ രഹസ്യ നിർദ്ദേശം നൽകിയത്. ഇത് അംഗീകരിക്കാനാവില്ലെന്നും വിവിധ കരയോഗം ഭാരവാഹികളുമായി കൂടിയാലോചിച്ച് തുടർ നടപടികൾ കൈക്കൊള്ളുമെന്നും അഡ്വ. ടി.കെ പ്രസാദ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha