തെരഞ്ഞെടുപ്പ് കാലത്ത് അനധികൃത ഫ്‌ലക്‌സുകളും ബാനറുകളും ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്ന രാഷ്്ട്രീയപാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കുമെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി
തെരഞ്ഞെടുപ്പ് കാലത്ത് അനധികൃത ഫ്‌ലക്‌സുകളും ബാനറുകളും ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്ന രാഷ്്ട്രീയപാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കുമെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. പ്രചാരണത്തിന് പരിസ്ഥിതിസൗഹാര്‍ദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന മാര്‍ച്ച് 11ലെ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ ഉറപ്പുവരുത്തണം.
നിയമവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നതടക്കം മുന്‍ ഉത്തരവുകള്‍ കര്‍ശനമായി നടപ്പാക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇടക്കാല ഉത്തരവിലൂടെ വ്യക്തമാക്കി. അനധികൃത ബോര്‍ഡുകളും കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിച്ച പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും അത് തിരികെനല്‍കണമെന്നാണ് കോടതി നിര്‍ദേശം. അവരില്‍നിന്ന് ഫീസും പിഴയും ഈടാക്കണം. ഇത് നല്‍കാത്തപക്ഷം റിക്കവറി നടപടി സ്വീകരിക്കണം. നിയമവിരുദ്ധമായി തുടരുന്ന പ്രചാരണ വസ്തുക്കളുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണ്. ഉത്തരവാദികള്‍ക്ക് ബോര്‍ഡ് തിരികെ നല്‍കിയശേഷം നല്‍കുന്ന പരാതിയില്‍ കേസെടുത്തില്ലെങ്കില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കെതിരെ നടപടിയെടുക്കണം.
നിരോധനം ഉറപ്പാക്കാന്‍ മുന്‍ ഉത്തരവ് പ്രകാരം നിയമിച്ച നോഡല്‍ ഓഫിസര്‍മാരായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, നഗരകാര്യ ജോയന്റ് ഡയറക്ടര്‍ എന്നിവര്‍ എന്തുകൊണ്ടാണ് ഇതുവരെ ഫോണ്‍ നമ്പറും ഇമെയില്‍ വിലാസവും വാട്ട്‌സ്ആപ്പ് നമ്പറും പ്രസിദ്ധീകരിക്കാതിരുന്നതെന്നും കോടതി ആരാഞ്ഞു. ഇക്കാര്യം അടുത്തതവണ വാദം കേള്‍ക്കുമ്പോള്‍ വിശദീകരിക്കാനും നിര്‍ദേശിച്ചു. നിരോധന ഉത്തരവിനുശേഷം ഫ്‌ലക്‌സുകള്‍ കുറഞ്ഞിട്ടുണ്ടെന്ന് കേസിലെ അമിക്കസ്‌ക്യൂറി കോടതിയെ അറിയിച്ചു.
വിധിയുടെ അടിസ്ഥാനത്തില്‍ പ്ലാസ്റ്റിക്, പി.വി.സി പോലുള്ള വസ്തുക്കള്‍കൊണ്ട് പ്രചാരണം നടത്തരുതെന്ന് ഉത്തരവിറക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. മലിനീകരണം നടത്തുന്നവര്‍തന്നെ നഷ്ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥയുള്ള പ്രത്യേക ഉത്തരവും ഇറക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി. കേസ് വീണ്ടും ഏപ്രില്‍ 11ന് പരിഗണിക്കാനായി മാറ്റി.
https://www.facebook.com/Malayalivartha