തെരഞ്ഞെടുപ്പ് കോപ്രായങ്ങൾ ; ദിവസം 12,000 രൂപ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് കോടിയേരി ബാലകൃഷ്ണന്‍

ദിവസം 12,000 രൂപ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിന്റെ പ്രഖ്യാപനം പുതിയതല്ലെന്ന് കോടിയേരി പറഞ്ഞു. മാസം 18,000 രൂപ വേതനം ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം. ഇവിടെ വന്ന് ഇത്തരം പ്രഖ്യാപനം നടത്തിയാല്‍ ആരാണ് വോട്ട് ചെയ്യുക എന്നും കോടിയേരി ചോദിച്ചു.
മിനിമം വേതനം എന്ന, തൊഴിലാളി സംഘടനകള്‍ മുന്നോട്ടുവെച്ച ആവശ്യം പോലും അംഗീകരിക്കാതെയാണ് ഇത്തരമൊരു വാഗ്ദാനം മുന്നോട്ടുവയ്ക്കുന്നത്. പ്രഖ്യാപനം കോണ്‍ഗ്രസിന്റെ സ്ഥിരം തെരഞ്ഞെടുപ്പ് അവകാശവാദം മാത്രമാണെന്നും കോടിയേരി പറഞ്ഞു.
സ്വന്തം പാര്‍ട്ടിയുടെ ദേശീയാധ്യക്ഷന്‍ എവിടെ മത്സരിക്കണമെന്ന് പോലും ഉറപ്പില്ലാത്ത പാര്‍ട്ടിയാണോ കോണ്‍ഗ്രസെന്ന് കോടിയേരി ബാലകൃഷ്ണന്‍ പരിഹസിച്ചു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ അനിശ്ചിതത്വം തുടരുമ്പോൾ ഒരു തെരഞ്ഞെടുപ്പ് കാലത്തും ഇതുപോലെ ഒരു കോപ്രായം കണ്ടിട്ടില്ലെന്നും ഇതെന്തൊരു കോപ്രായമാണെന്നും കോടിയേരി പറഞ്ഞു.
വയനാട്ടില്‍ മല്‍സരിക്കാനൊരുങ്ങുന്ന രാഹുല്‍ ഗാന്ധി എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും സ്ഥാനാര്‍ഥിയെന്ന് കോടിയേരി ബാലകൃഷ്ണന്‍ പരിഹസിച്ചിരുന്നു. താമരചിഹ്നത്തില്‍ സ്ഥാനാര്‍ഥി പോലും ഇല്ലാത്തിടത്താണ് രാഹുല്‍ ഗാന്ധി ബി.ജെ.പിയെ നേരിടാനെത്തുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടി ഇത്തവണ യു.ഡി.എഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതാണ് കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന്റെ അടിസ്ഥാനം. വയനാട്ടില്‍ മല്‍സരിക്കാനൊരുങ്ങുന്ന രാഹുല്‍ ഗാന്ധി ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്.ഡി.പിയുടെയും സ്ഥാനാര്‍ഥിയാണ്. ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കാന്‍ ന്യൂനപക്ഷ വര്‍ഗീയതെ കൂട്ടുപിടിക്കുകയാണ് യു.ഡി.എഫെന്നും കോടിയേരി ആരോപിച്ചു. ആര്‍.എസ്.എസ് എസ്.ഡി.പി.ഐ അടക്കമുള്ള വര്‍ഗീയ കക്ഷികളുടെ വോട്ട് വേണ്ടായെന്ന് പറയാന്‍ കെ.പി.സി.സി പ്രസിഡന്റ് തയാറാണോയെന്നും കോടിയേരി ബാലകൃഷ്ണന്‍ വെല്ലുവിളിച്ചു.
മിനിമം വേതനം പദ്ധതിയാണ് ഇത്തവണ കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്ന പ്രധാന വാഗ്ദാനം. യുവാക്കൾ, കർഷകർ എന്നിവർക്ക് കോൺഗ്രസ് മുൻ ഗണന ഉറപ്പ് നൽകുന്നു. പാവപ്പെട്ടവർക്ക് പ്രതിമാസം 6000 മുതൽ 12,000 വരെ വരുമാനം ഉറപ്പുവരുത്തുമെന്നും വ്യക്തമാക്കി. പദ്ധതി പാവപ്പെട്ട 20 ശതമാനം പേർക്ക് ഗുണം ചെയ്യും. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
അതേസമയം രാഹുല്‍ ഗാന്ധി വരുന്നതിനെ കേരളത്തില്‍ നിന്നുള്ള ഒട്ടുമിക്ക കോണ്‍ഗ്രസ് നേതാക്കളും സ്വാഗതം ചെയ്യുകയാണ്. പി സി ചാക്കോ മാത്രമാണ് രാഹുല്‍ വരുമെന്ന വാര്‍ത്ത നിഷേധിച്ചത്. രാഹുല്‍ മത്സരിക്കാനെത്തണമെന്ന് സംസ്ഥാന നേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് എത്തുന്നതില്‍ പൂര്‍ണമായ സന്തോഷവും അറിയിച്ചിട്ടുണ്ട്. വയനാട്ടില്‍ നിശ്ചയിച്ച സ്ഥാനാര്‍ത്ഥി പിന്മാറിയെന്നും ഉമ്മന്‍ ചാണ്ടി പറയുന്നു. മുമ്പും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇതേ ആവശ്യം രാഹുലിനോട് ഉന്നയിച്ചിട്ടുണ്ട്. അന്ന് ഒരു തമാശയായി ഉന്നയിച്ച ആവശ്യമായിരുന്നെങ്കിലും വളരെ ഗൗരവത്തോടെയാണ് രാഹുല്‍ മറുപടി പറഞ്ഞത്. വയനാട് പ്രധാനപ്പെട്ട സീറ്റാണെന്ന് അറിയാമെങ്കിലും തല്‍ക്കാലം ഉത്തരേന്ത്യയില്‍ നിന്നും ശ്രദ്ധ മാറ്റാനാകില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha
























