ഞങ്ങൾ അന്ന് വീടിനകത്ത് അച്ഛന്റെ പുതിയ ഫോണിൽ സിനിമ കാണുകയായിരുന്നു... വിശക്കുന്നുവെന്ന് പറഞ്ഞപ്പോൾ അച്ഛൻ അടുത്തുള്ള ഹോട്ടലിൽ പോകാൻ ഇറങ്ങിയപ്പോൾ അവർ പിന്നിലൂടെ വന്ന് ചേച്ചിയെ പിടിച്ചുവലിച്ചുകൊണ്ടുപോയി... നടുക്കം മാറാതെ ആ കുഞ്ഞ് കണ്ണുകൾ

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേരളത്തെ ഞെട്ടിച്ച് നാടോടി പെൺകുട്ടിയെ നാല് യുവാക്കൾ ചേർന്ന് ഓച്ചിറയിൽ മാതാപിതാക്കളെ മർദ്ദിച്ച് അവശരാക്കി രാത്രി തട്ടികൊണ്ടുപോയത്. ഇപ്പോഴും സ്വന്തം ചേച്ചിയെ വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോയതിന്റെ നടുക്കം കുഞ്ഞ് അനുജത്തിയുടെ കണ്ണിൽ ഇന്ന് മാഞ്ഞിട്ടില്ല. ‘അവർ 4 പേരുണ്ടായിരുന്നു, ഒരാൾ പുറത്തെ റോഡിൽ കാറിലും’, ആ ദൃശ്യങ്ങൾ ഓർത്തെടുക്കുമ്പോഴും ആ കുഞ്ഞ് കണ്ണുകളിലെ നടുക്കം മാറിയിട്ടില്ല. സംഭവിച്ചതിന്റെയൊക്കെ ഗൗരവം സഹോദരങ്ങളിൽ അവൾക്കു മാത്രമേ അറിയൂ.
‘‘ഞങ്ങളന്നു വീടിനകത്ത് അച്ഛന്റെ പുതിയ ഫോണിൽ സിനിമ കാണുകയായിരുന്നു. പിൻവശത്തെ വാതിലിനരികിലാണു ചേച്ചി ഉണ്ടായിരുന്നത്. ചേച്ചിയുടെ തൊട്ടടുത്തു നിലത്തു കിടക്കുകയായിരുന്നു അമ്മ. രാത്രി 10 മണിയാകാറായിട്ടുണ്ടായിരുന്നു. വിശന്നു തുടങ്ങിയപ്പോഴാണ് അച്ഛൻ അടുത്തുള്ള ഹോട്ടലിൽ പോയി പൊറോട്ട വാങ്ങിച്ചുകൊണ്ടു വരാമെന്നു പറഞ്ഞത്. അച്ഛൻ മുറ്റത്തേക്കിറങ്ങിയതിനു പിന്നാലെയാണവർ വന്നത്. വീടിനു മുൻവശത്തേക്കാണ് അച്ഛൻ പോയത്. തട്ടിക്കൊണ്ടു പോകാനെത്തിയ സംഘം വന്നതു പിൻവശത്തു കൂടിയും. റോഡിൽ കുറച്ചു ദൂരെയായി ഒരു കാർ നിർത്തിയിട്ടിരുന്നു. 4 പേർ കയറി വന്നു ചേച്ചിയുടെ കയ്യിൽ പിടിച്ചു കൊണ്ടുപോവുകയായിരുന്നു.
അമ്മയെയും അച്ഛനെയും വിളിച്ച് അപ്പോഴവൾ കരയുന്നുണ്ടായിരുന്നു. പിടിച്ചുകൊണ്ടു പോയ സംഘം ചേച്ചിയുടെ വായ ശക്തിയായി അമർത്തിപ്പിടിച്ചു. പിന്നീടവൾക്കു കരയാൻ പോലും കഴിഞ്ഞില്ല. ബഹളമുണ്ടാക്കിക്കൊണ്ട് അമ്മയും അവർക്കു പിന്നാലെയോടി. ബഹളം കേട്ട് അച്ഛനും എത്തി. കുറച്ചകലെയായി നിർത്തിയിട്ടിരിക്കുന്ന കാറിന്റെ അടുക്കൽ വരെ അച്ഛനും അമ്മയും ഓടി. കാറിലുണ്ടായിരുന്ന ഒരാൾ പുറത്തിറങ്ങി അച്ഛന്റെ കൈ കടിച്ചമർത്തി. മറ്റുള്ളവർ ചേർന്നു ചേച്ചിയെ പിടിച്ചുക്കൊണ്ടുപോയി കാറിൽ കയറ്റുകയായിരുന്നു. കാറിനകത്തു നിന്നു ചേച്ചിയെ പിടിച്ചു പുറത്തേക്ക് ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അമ്മയെ അവർ തൊഴിക്കുന്നത്. പിന്നീടവർ കാർ നിർത്താതെ ഓടിച്ചുപോവുകയായിരുന്നുവെന്ന് തട്ടികൊണ്ടുപോയ പതിമൂന്നുകാരിയുടെ സഹോദരി പറയുന്നു.
കേരളത്തിന്റെ പലഭാഗങ്ങളിൽ വിവിധ തൊഴിൽ ചെയ്തു ജീവിക്കുന്ന ബന്ധുക്കളെല്ലാം സംഭവമറിഞ്ഞ് ഇവിടെ എത്തിയിട്ടുണ്ട്. 3 വർഷം മുൻപാണു ജോലി ആവശ്യവുമായി ബന്ധപ്പെട്ടു മക്കളെയും കൂട്ടി ഈ രാജസ്ഥാൻ സ്വദേശികൾ കൊല്ലത്തെത്തുന്നത്. ഏഴു മക്കളിൽ മൂത്ത രണ്ടു പേരൊഴികെ എല്ലാവരും ആൺവേഷം ധരിക്കുന്നവർ. അച്ഛൻ വിഗ്രഹങ്ങളുമായി വിൽപനയ്ക്കു പോകുമ്പോൾ അടച്ചുറപ്പില്ലാത്ത വീട്ടിൽ പെൺകുട്ടികളുടെ സുരക്ഷിതത്വത്തിനു വേണ്ടിയുള്ള മറയായിരുന്നു ഈ ആൺവേഷം. ആദ്യനാളുകളിൽ സമീപത്തുള്ളവർ പോലും കരുതിയത് ഇവരെല്ലാം ആൺകുട്ടികളെന്നാണ്. ‘വേഷത്തിലും ഭാവത്തിലും സംസാരരീതിയിലുമെല്ലാം ആൺകുട്ടികളായിരുന്നവർ.
പിന്നീടു കുറേ നാളുകൾക്കു ശേഷമാണ് ആൺവേഷത്തിനുള്ളിൽ പെൺകുട്ടികളാണെന്നു തിരിച്ചറിയുന്നത്. കുറച്ചു വർഷം മുൻപു പരിചയത്തിലുള്ള ഒരു പെൺകുട്ടിയെ ആരൊക്കെയോ ചേർന്നു പീഡിപ്പിച്ചിരുന്നു. അതാണു മക്കളെ ആൺവേഷത്തിൽ വളർത്താൻ കാരണം.’ സമീപവാസി പറയുന്നു. 5 പെൺകുട്ടികളും 2 ആൺകുട്ടികളുമാണ് ഈ അച്ഛനും അമ്മയ്ക്കും. ആഞ്ഞൊന്നു ചവുട്ടിയാൽ തുറക്കാവുന്ന വാതിലുകൾക്കുള്ളിൽ, ഓടൊന്നു മാറ്റിയാൽ അകത്തേക്ക് ഇറങ്ങാവുന്ന മേൽക്കൂരയ്ക്കു കീഴിൽ തന്റെ പെൺമക്കൾ സുരക്ഷിതരല്ല എന്ന പേടി ആ അച്ഛനുണ്ടായിരുന്നിരിക്കണം. ആൺകുട്ടികളെപ്പോലെ അവരുടെ മുടി മുറിച്ചു നൽകുന്നതു മുപ്പത്തിയെട്ടുകാരിയായ അമ്മയാണ്. ആ അമ്മയെ ചുറ്റിപ്പറ്റി നടക്കുന്ന കൊച്ചുകുട്ടികൾക്കു കഴിഞ്ഞ ദിവസങ്ങളായി വീട്ടിൽ നടക്കുന്ന സംഭവങ്ങളുടെ ഗൗരവമറിയില്ല.
ചേച്ചിയെക്കുറിച്ചു ചോദിക്കുമ്പോൾ അച്ഛനും അമ്മയും ഇല്ലാത്ത സമയങ്ങളിൽ ചേച്ചിയായിരുന്നു ഞങ്ങളെ നോക്കിയിരുന്നത് എന്നവർ പറയും. പിന്നെ, 6 ദിവസം മുൻപു സംഭവിച്ച കാര്യങ്ങൾ വിവരിക്കും. അതേ സമയം ഓച്ചിറയിൽ നിന്ന് തട്ടിക്കൊണ്ടു പോയ രാജസ്ഥാൻ സ്വദേശിയായ നാടോടി പെൺകുട്ടിയെ മുംബൈയിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തി. പത്ത് ദിവസത്തിന് ശേഷമാണ് പെൺകുട്ടിയെയും ഒപ്പമുള്ള റോഷൻ എന്ന യുവാവിനെയും കണ്ടെത്തുന്നത്. ഏറെ വിവാദമായ കേസിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ മുഹമ്മദ് റോഷനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നാല് ദിവസത്തിന് മുൻപാണ് പെൺകുട്ടിയും യുവാവും മഹാരാഷ്ട്രയിലെത്തിയതെന്നാണ് വിവരം. ഫോൺകോളുകൾ പരിശോധിച്ച് അവ പിന്തുടര്‍ന്നാണ് പൊലീസ് മുംബൈയിൽ എത്തിയത്. പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. വൈദ്യ പരിശോധനയും നടത്തും. അതിന് ശേഷമായിരിക്കും കേരളത്തിലേക്ക് കൊണ്ടു വരിക. കൂടുതൽ കാര്യങ്ങൾ പുറത്ത് വിടാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha























