ഭർത്താവ് ലോട്ടറി വില്‍പ്പനക്കാരനും ശാരീരിക പരിമിതിയുള്ളയാളുമാണ്... ജീവിത പ്രാരബ്‌ധങ്ങൾക്കിടയിൽ മകൾക്കെങ്കിലും നല്ലൊരു ജീവിതം ആഗ്രഹിച്ച് സ്വപ്ന മറ്റൊരാളുമായി പ്രണയത്തിലായി; എല്ലാ എതിർപ്പുകളും അവഗണിച്ച് ഒന്നര വർഷമായി തുടങ്ങിയ ബന്ധം ജീവിതത്തിൽ ഒരുമിക്കാൻ സാധിക്കില്ലെന്ന് തീരുമാനിച്ച് മകള്‍ നോക്കിനില്‍ക്കെ യുവതിയും കാമുകനും ട്രെയിനു മുന്നില്‍ ചാടി മരിച്ചു

പള്ളിക്കത്തോട് ചെളിക്കുഴി നെല്ലിക്കശേരി ശ്രീകാന്ത്(37), അകലകുന്നം മണലുങ്കല്‍ ശാന്താമന്ദിരത്തില്‍ സ്വപ്‌ന (35) എന്നിവരാണു മൂലേടം മാടമ്ബുകാട് മുത്തന്മാലി ഭാഗത്തു ട്രെയിനു മുന്നില്‍ ചാടി മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 12 വയസുള്ള പെണ്‍കുട്ടി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് 4.40 നായിരുന്നു സംഭവം. ചിങ്ങവനം ഭാഗത്തുനിന്നു കോട്ടയത്തേക്കു വന്ന ട്രെയിനിനു മുന്നിലാണു സംഭവമുണ്ടായത്. ദൃക്‌സാക്ഷികള്‍ ഇവരെ കണ്ടെങ്കിലും മാറ്റാന്‍ ശ്രമിക്കും മുമ്ബു ട്രെയിനെത്തി. സംഭവത്തെത്തുടര്‍ന്നു നിര്‍ത്തിയിട്ട ട്രെയിന്‍ അരമണിക്കൂറിനു ശേഷമാണു യാത്ര പുനരാരംഭിച്ചത്.
ശ്രീകാന്തും സ്വപ്‌നയും തമ്മില്‍ ഒന്നരവര്‍ഷമായി പ്രണയത്തിലായിരുന്നു. ഇതിന്റെ പേരില്‍ ഇവരുടെ വീടുകളില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. സ്വപ്‌നയുടെ ഭര്‍ത്താവ് വിനോദ്‌കുമാര്‍ ലോട്ടറി വില്‍പ്പനക്കാരനും ശാരീരിക പരിമിതിയുള്ളയാളുമാണ്. പ്രണയത്തെച്ചൊല്ലി ശ്രീകാന്തിന്റെ ഭാര്യയും സ്വപ്‌നയുമായും വഴക്കുണ്ടായിരുന്നു. ഇന്നലെ രാവിലെ സ്വപ്‌നയെ ശ്രീകാന്ത് ഫോണില്‍ വിളിച്ചു താന്‍ ജീവനൊടുക്കാന്‍ പോകുകയാണെന്ന് അറിയിച്ചു. വീടുവിട്ടിറങ്ങിയ സ്വപ്‌ന മകളെയും ഒപ്പംകൂട്ടി.
മണിപ്പുഴയില്‍ ബസിറങ്ങിയ മൂവരും ഷാപ്പില്‍ കയറി ഭക്ഷണം കഴിച്ചു.
തുടര്‍ന്നു മാടമ്ബുകാട് മുത്തന്‍മാലയിലെത്തി ട്രാക്കിലൂടെ നടന്നുപോകവെ ട്രെയിന്‍ വരുന്നതു കണ്ടു നാട്ടുകാര്‍ ബഹളംവച്ചു. ഈ സമയം മകള്‍ ട്രാക്കില്‍നിന്ന് ഓടിമാറി. ട്രാക്കില്‍നിന്ന് ഇറങ്ങാന്‍ ശ്രമിച്ച സ്വപ്‌നയെ ശ്രീകാന്ത് കെട്ടിപ്പിടിച്ചു ട്രാക്കില്‍തന്നെ നിന്നു. ചിങ്ങവനം ഭാഗത്തുനിന്നു കോട്ടയത്തേക്കു വന്ന കായംകുളം-എറണാകുളം പാസഞ്ചര്‍ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഭയന്ന പോയ മകള്‍ സമീപത്തെ വീട്ടില്‍ അഭയംതേടി വിവരങ്ങള്‍ പറഞ്ഞു. ഈ സമയം വന്ന ശബരി എക്‌സ്‌പ്രസ് ആള്‍ക്കൂട്ടം കണ്ടു നിര്‍ത്തിയിട്ടു.
ചിങ്ങവനം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha
























