വരും വരും എന്ന് പറയുന്നതല്ലാതെ രാഹുൽ ഗാന്ധിയുടെ വരവിൽ തീരുമാനം ആകുന്നില്ല; രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം ആനയുടെ പ്രസവം പോലെയാണെന്നാണ് വെള്ളാപ്പള്ളി

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തോട് പരിഹാസവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം ആനയുടെ പ്രസവം പോലെയാണെന്നാണ് വെള്ളാപ്പള്ളിയുടെ പരിഹാസം.
വരും വരും എന്ന് പറയുന്നതല്ലാതെ രാഹുൽ ഗാന്ധിയുടെ വരവിൽ തീരുമാനം ആകുന്നില്ല. രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം ആനയുടെ പ്രസവം പോലെയാണ്. വയനാട്ടിൽ പുലി വരുന്നു വരുന്നു എന്ന് പറഞ്ഞ് പുലി വന്നില്ല. ചര്‍ച്ച മാത്രമാണ് കോൺഗ്രസിൽ നടക്കുന്നത് എന്നും വെള്ളാപ്പള്ളി പരിഹസിച്ചു.
അതേസമയം എല്ലാ മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ശേഷം എസ്എൻഡിപിയുടെ രാഷ്ട്രീയ നിലപാട് പറയുമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
അതേസമയം രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ എന്ന് ഇന്നറിയാം. കർണാടകയിലെ മണ്ഡലവും പരിഗണനയിലുണ്ടെന്ന് ഹൈക്കമാൻഡ്. രാഹുൽ രണ്ട് സീറ്റുകളിലും മത്സരിക്കണമെന്നാണ് സോണിയാ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ആവശ്യം.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ഒന്നടക്കമുള്ള ആവശ്യം. ഇക്കാര്യം രാഹുൽ ഗാന്ധിയോട് നേരിട്ടു സംസാരിച്ചു. എ കെ ആന്റണി, കെ സി വേണുഗോപാൽ, മുകുൾ വാസ്‌നിക് ഉൾപ്പെടെയുള്ളവരോട് ഇക്കാര്യം സംസാരിച്ചതായും ചെന്നിത്തല പറഞ്ഞു.
വയനാട്ടിൽ ആദിവാസി പ്രശ്‌നങ്ങൾക്കുൾപ്പെടെ പരിഹാരം കാണാൻ രാഹുൽ ഗാന്ധിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. വയനാട്ടിൽ യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ള ടി സിദ്ധിഖിനോട് സംസാരിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha
























