വേനലില്‍ പാലക്കാട് തിളച്ച്മറിയുമ്പോള്‍ അതിനേക്കാള്‍ ചൂടുള്ള വാര്‍ത്തകളാണ് സി.പി.എമ്മിനെയും സിറ്റിംഗ് എം.പി എം.ബി രാജേഷിനെയും പ്രതിസന്ധിയിലാക്കുന്നത്

വേനലില്‍ പാലക്കാട് തിളച്ച്മറിയുമ്പോള്‍ അതിനേക്കാള്‍ ചൂടുള്ള വാര്‍ത്തകളാണ് സി.പി.എമ്മിനെയും സിറ്റിംഗ് എം.പി എം.ബി രാജേഷിനെയും പ്രതിസന്ധിയിലാക്കുന്നത്. തന്നെ ചെര്‍പുളശ്ശേരി പാര്‍ട്ടി ഓഫീസില്‍ വെച്ച് യുവാവ് മാനഭംഗപ്പെടുത്തിയെന്നും അതില്‍ ഒരു കുഞ്ഞ് ജനിച്ചെന്നുമുള്ള യുവതിയുടെ വെളിപ്പെടുത്തലും പരാതിയും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഏറെ മുന്നില്‍ ആയിരുന്ന എം.ബി രാജേഷിന് തിരിച്ചടിയായി. ഷൊര്‍ണൂര്‍ പാര്‍ട്ടി ഓഫീസിലെ ലൈംഗിക ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയ പി.കെ ശശിയും ഇടതിന് തിരിച്ചടിയാണ്. ശശി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അത്ര സജ്ജീവമല്ല. ശശിയുടെ സാനിധ്യം രാജേഷും ഇഷ്ടപ്പെടുന്നില്ല. ശശിയൊടൊത്ത് വോട്ട് ചോദിക്കാന്‍ പോയതിന്റെ ഫോട്ടോയില്‍ നിന്ന് ശശിയെ ഒഴിവാക്കി രാജേഷ് മാധ്യമങ്ങള്‍ക്ക് നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു.
സി.പി.എം-സി.പി.ഐ തര്‍ക്കമാണ് ഇടതുമുന്നണിക്ക് മറ്റൊരു വലിയ തലവേദന. തെരഞ്ഞെടുപ്പിന് മുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതാക്കള്‍ ശ്രമിച്ചെങ്കിലും സി.പി.ഐ കേന്ദ്രങ്ങളായ അട്ടപ്പാടി, തച്ചമ്പാറ, കുമരംപുത്തൂര്‍, തെങ്കര, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളില്‍ ചേരിപ്പോര് രൂക്ഷമാണ്. രണ്ടാഴ്ച മുമ്പ് നടന്ന കുമരംപുത്തൂര്‍ പഞ്ചായത്ത് ഇടതുമുന്നണി കണ്‍വന്‍ഷന്‍ സി.പി.ഐ ബഹിഷ്‌കരിച്ചിരുന്നു. രണ്ടുതവണ എം.പിയായ എ.ബി രാജേഷിന് ഇത്തവണയും സീറ്റുനല്‍കി മണ്ഡലം നിലനിര്‍ത്താനാകുമെന്നാണ് സി.പി.എമ്മിന്റെ കണക്കൂകൂട്ടല്‍. എന്നാല്‍ ലൈംഗിക ആരോപണങ്ങളും പാര്‍ട്ടിയിലെ ഗ്രൂപ്പിസവും മുന്നണിയിലെ അനൈക്യവും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
വി.എസ്-പിണറായി ഗ്രൂപ്പിസത്തിന്റെ കേന്ദ്രമായിരുന്ന പാലക്കാട്ട് അത് കെട്ടടങ്ങിയതായിരുന്നു. പി.കെ. ശശിയുടെ ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ടാണ് വിണ്ടും ഗ്രൂപ്പിസം ഉയര്‍ത്തെഴുനേറ്റത്. ജില്ലയില്‍ ആര്‍ക്കും ചോദ്യം ചെയ്യാനാവാതെ പാര്‍ട്ടി പിടിച്ചടക്കിയിരുന്ന പി.കെ ശശിയെ പുറത്താക്കിയതിന് പിന്നില്‍ സ്ഥലം എം.പിയുടെ നേതൃത്വത്തിലായിരുന്നെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. പീഡനത്തിന് ഇരയായ ഡി.വൈ.എഫ്.ഐ നേതാവുകൂടിയായ പെണ്‍കുട്ടി ജില്ലാ കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും ശശിക്കെതിരെ തെളിവുസഹിതം പരാതി നല്‍കിയെങ്കിലും ശക്തനായിരുന്ന ശശിക്കെതിരെ ആദ്യം നടപടിയുണ്ടായിരുന്നില്ല. പരാതി ലഭിച്ചിട്ടില്ലെന്ന്് വ്യക്തമാക്കിയ ജില്ലാ, സംസ്ഥാന കമ്മിറ്റികള്‍ ശശിയെ സഹായിക്കുന്ന നിലപാടാണ്്് സ്വീകരിച്ചത്. ഈസാഹചര്യത്തിലാണ് പെണ്‍കുട്ടി സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരിട്ട് പരാതി നല്‍കുന്നത്. പിന്നീട് കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും മാസങ്ങള്‍ക്കൊടുവില്‍ ശശിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.
പെണ്‍കുട്ടിയോട് പി.കെ ശശി മോശമായ സംസാരിച്ച ഓഡിയോ പുറത്തുവന്നിരുന്നു. അതോടെയാണ് പാര്‍ട്ടിയില്‍ നിന്നും സശിയെ സസ്‌പെന്റ് ചെയ്യാന്‍ സംസ്ഥാന കമ്മിറ്റി നിര്‍ബന്ധിതരായത്. ഇത്തരത്തിലുള്ള കരുനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് എം.പിയാണെന്നാണ് ശശിക്ക് ഒപ്പമുള്ളവരുടെ ആരോപണം. പാര്‍ട്ടിയില്‍ പിടിമുറുക്കിയ ശശി അടുത്ത തവണ ജില്ലാ സെക്രട്ടറിയാവാനുള്ള നീക്കങ്ങള്‍ നടത്തുന്നതിടെയാണ് ലൈംഗിക വിവാദത്തോടെ പ്രാഥമിക അംഗത്വം തന്നെ തെറിച്ചത്. എം.പിക്ക് പുറമെ പി. സുധാകരന്‍, മുന്‍ എ.എല്‍.എ എം. ഹംസയുള്‍പ്പെടയുള്ള പ്രധാന നേതാക്കളും ശശിക്കെതിരെ കളിച്ചെന്നാണ് ആക്ഷേപം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവരെ മറികടന്നാണ് ശശി ഷൊര്‍ണൂര്‍ എം.എല്‍.എയായത്. പാര്‍ട്ടി സമ്മേളനത്തില്‍ ഇത് ചോദ്യം ചെയ്തതോടെ രണ്ടുപേരെയും ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ശശി വെട്ടിനിരത്തിയിരുന്നു. സി.പി.എം ഗ്രൂപ്പിസം അതിരൂക്ഷമായ ഈ സാഹര്യത്തില്‍ എം.ബി രാജേഷ് മുന്നാമതുകൂടി മണ്ഡലത്തില്‍ മത്സരിക്കാനൊരുങ്ങുമ്പോള്‍ പി.കെ ശശി 'പണി' കൊടുക്കുമെന്നുറപ്പാണ്.
കോണ്‍ഗ്രസിലാകട്ടെ ഷാഫി പറമ്പില്‍ മത്സരിക്കണം എന്നായിരുന്നു ഒരു വിഭാഗം പ്രവര്‍ത്തകരുടെ ആവശ്യം. എന്നാല്‍ ഡി.സി.സി പ്രസിഡന്റായ വി.കെ ശ്രീകണ്ഠനെ മത്സരിപ്പിക്കണമെന്ന് പോസ്റ്ററുകള്‍ ഇറങ്ങി. അതോടെ ഷാഫിക്ക് അനുകൂലമായും പോസ്റ്റര്‍ ഇറങ്ങി. പാളയത്തില്‍ പടയെന്ന് മനസിലായപ്പോഴാണ് ശ്രീകണ്ഠന്‍ മത്സരിക്കട്ടെ, എം.എല്‍.എയായ ഷാഫിയെ മാറ്റിനിര്‍ത്താമെന്ന് തീരുമാനിച്ചത്. ഐ ഗ്രൂപ്പിന്റെ സീറ്റാണെങ്കിലും വി.കെ ശ്രീകണ്ഠന്‍ കെ.സി വേണുഗോപാലിനൊപ്പമാണ്. ബി.ജെ.പിക്ക് ചില പോക്കറ്റുകളില്‍ വോട്ടുണ്ടെങ്കിലും വിജയിച്ച് കയറാനുള്ള കരുത്തില്ല.
https://www.facebook.com/Malayalivartha
























