സുരേന്ദ്രന്റെ ചിറകിലേറി ബി ജെ പിയിലേക്ക്; പി സി ജോർജ് എൻ ഡി എയിൽ ചേക്കേറുമെന്ന് ഉറപ്പ്; ജോർജിന്റെ പാർട്ടിയായ കേരള ജനപക്ഷം ബി ജെപിയുടെ ദേശീയ നേതൃത്വവുമായി ചർച്ചകൾ നടത്തി വരുന്നു

പി സി ജോർജ് എൻ ഡി എയിൽ ചേക്കേറുമെന്ന് ഉറപ്പായി. ബിജെ പി നേതാവ് കെ. സുരേന്ദ്രന് വേണ്ടി അദ്ദേഹം ഇലക്ഷൻ പ്രചരണം തുടങ്ങി കഴിഞ്ഞു. ജോർജിന്റെ പാർട്ടിയായ കേരള ജനപക്ഷം ബി ജെപിയുടെ ദേശീയ നേതൃത്വവുമായി ചർച്ചകൾ നടത്തി വരികയാണ്.
കെ. സുരേന്ദ്രനും പി സി ജോർജും തമ്മിൽ അടുത്ത ബന്ധമാണ് ഉള്ളത്. ഇവർ തമ്മിലുള്ള സൗഹൃദം ഇന്നേ ഇന്നലെയോ തുടങ്ങിയതല്ല. സുരേന്ദ്രനും ജോർജിനും സർക്കാരിനുള്ളിലും പുറത്തും നടക്കുന്ന വിവിധതരം കള്ളത്തരങ്ങളുടെ രഹസ്യവിവരം ലഭിക്കാനുള്ള സംവിധാനമുണ്ട്. പ്രമുഖ രാഷ്ട്രീയ നേതാക്കളെ കേസിൽ കുരുങ്ങിയത് ഇത്തരം നീക്കങ്ങളുടെ ഭാഗമായാണ്. കെ.എം മാണിക്കെതിരെ ഉയർന്ന ബാർകോഴ കേസിലും ജോർജിന്റെ പങ്ക് വിസ്മരിക്കാൻ കഴിയുന്നതല്ല. അന്ന് ജോർജ് കെ. എം മാണിയുടെ പാർട്ടിയിലായിരുന്നു എന്നതാണ് രസകരമായ കാര്യം.
പി.സി. ജോർജ് നേരത്തെ തന്നെ ബിജെപിയിലെത്തുമെന്ന സൂചനയുണ്ടായിരുന്നു. പി.സി.തോമസിന്റെ അടുപ്പക്കാരനായതിനാൽ വളരെ മുമ്പേ ജോർജ് ഇതിനുള്ള പണി തുടങ്ങി . കേരള കോൺഗ്രസ് എം വൈസ് ചെയർമാനായിരിക്കെ നരേന്ദ്ര മോദിയോട് നിരവധി തവണ കൂറ് പുലർത്തി സംസാരിച്ചത് വിവാദമായിരുന്നു.
പത്തനംതിട്ടയിൽ മത്സരിക്കാൻ ഒരുങ്ങുമ്പോൾ കെ സുരേന്ദ്രനാണെങ്കിൽ ജോർജ് പിൻമാറുമെന്ന് സൂചനകൾ നൽകിയിരുന്നു. കെ. സുരേന്ദ്രന് പത്തനംതിട്ട സീറ്റ് നൽകണമെന്ന് എൻ എസ് എസ് നേതൃത്വം വഴിയും മറ്റും നിരവധി തവണ പി.സി ജോർജ് ആവശ്യം ഉന്നയിച്ചിരുന്നു. സുരേന്ദ്രന് വേണ്ടി ശ്രീധരൻ പിള്ളയുമായി സംസാരിക്കാൻ വരെ ജോർജ് തയ്യാറായി. ശ്രീധരൻ പിള്ള കീഴടങ്ങിയതിന് പിന്നിൽ ജോർജിന്റെ സ്വാധീനം ഉണ്ടായിരുന്നു എന്നതും പരസ്യമായ രഹസ്യമാണ്. ശബരി മല സമരത്തിന് ജോർജ് എത്തിയതും സുരേന്ദ്രന്റെ ശ്രമ ഫലമായാണ് .
ഷോൺ ജോർജിനെ ഒരു കരയിലെത്തിക്കണമെങ്കിൽ ബി ജെ പിക്ക് മാത്രമേ കഴിയുകയുള്ള എന്ന വിശ്വാസം ജോർജിനുണ്ട്. പത്തനംതിട്ടയിൽ നിന്നും താൻ പാർലെമെന്റിലെത്തിയാൽ ജോർജിന്റെ കാര്യം നോക്കി കൊള്ളാമെന്ന ഉറപ്പ് സുരേന്ദൻ നൽകിയിട്ടുണ്ട്. പത്തനംതിട്ടയിൽ ജോർജിന്റെ സഹായമുണ്ടെങ്കിൽ സുരേന്ദ്രന് തൂത്തു വരാനാകും. പുഞ്ഞാറിൽ ഇപ്പോഴും ജോർജിന് തന്നെയാണ് വ്യക്തി പ്രഭാവം. ക്രൈസ്തവ സഭകൾ ജോർജിനൊപ്പം തന്നെയാണ് നിൽക്കുന്നത്. ഈരാറ്റുപേട്ടയിലും പരിസരങ്ങളിലുമുള്ള ഇസ്ലാം മത വിശ്വാസികൾ മാത്രമാണ് ജോർജിന്റെ ബിജെ പി പ്രവേശനത്തെ എതിർക്കുന്നത്. അവരുടെ വോട്ടുകൾ സുരേന്ദ്രന് കിട്ടിയില്ലെങ്കിലും സാരമില്ലെന്ന് ജോർജ് വിശ്വസിക്കുന്നു.
കാഞ്ഞിരപ്പള്ളി മെത്രാനുമായി പി.സി.തോമസും അൽഫോൺസ് കണ്ണന്താനയും നല്ല ബന്ധത്തിലാണ്. ഇവിടെയും സ്ഥിതി അനുകൂലമാക്കാമെന്ന് ജോർജ് കരുതുന്നു. സുരേന്ദ്രന് വേണ്ടി തോമസും കണ്ണന്താനവും മെത്രാൻമാരെ കാണുന്നുണ്ട്. പണ്ട് മൂവാറ്റുപുഴയിൽ നിന്നും എൻ ഡി എ സ്ഥാനാർത്ഥിയായ പി സി തോമസിനെ പാർലെമെന്റിലേക്ക് അയച്ചതിൽ കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലിനുള്ള പങ്ക് വിവരണാതീതമാണ്. ബാക്കി സ്ഥലങ്ങളിൽ നായർ സർവീസ് സൊസൈറ്റി സഹായിക്കും.
ജോർജുമായി വിട്ടുവീഴ്ചക്ക് ബിജെപി തയ്യാറാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് ജോർജ് എൻ ഡി എയിൽ ചേരുന്നു എന്ന വാർത്ത വന്നപ്പോൾ അദ്ദേഹത്തിനെതിരെ മണ്‌ഡലത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അതു കൊണ്ടൊന്നും അദ്ദേഹം കുലുങ്ങുന്നില്ല. മണ്ഡലത്തിലെ ഇസ്ലാം മത വിശ്വാസികളെ കൈയിലെടുക്കാനാണ് ജോർജും സുരേന്ദ്രനും ഇപ്പോൾ ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha
























