പത്ത് ദിവസത്തോളം പെൺകുട്ടിയുമായി ഒളിവ് ജീവിതം നയിച്ച റോഷൻ പനവേല്‍ ബസ് സ്‌റ്റാന്റിന് സമീപം കരിമ്പിൻ ജ്യൂസ് സ്‌റ്റാളില്‍ താല്‍ക്കാലിക ജോലി നേടി; സ്ഥാപന ഉടമയുടെ ഫോണില്‍ നിന്ന് സൃഹൃത്തിനെ വിളിച്ചതോടെ റോഷൻ വീണത് അന്വേഷണ സംഘത്തിന്റെ വലയിൽ: പെൺകുട്ടിക്ക് പതിനെട്ട് വയസാണെന്ന് റോഷൻ അവകാശപെട്ടതിന് പിന്നാലെ പ്രായം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ രക്ഷിതാക്കളോട് പൊലീസ്

ഓച്ചിറയിൽ നിന്ന് ബലമായി തട്ടികൊണ്ടുപോയ നാടോടി പെൺകുട്ടിക്ക് പതിനെട്ട് വയസാണെന്നു പ്രതി റോഷൻ പറഞ്ഞതിന് പിന്നാലെ പെൺകുട്ടിയുടെ വയസ് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ രക്ഷിതാക്കളോട് പൊലീസ് അവശ്യപ്പെട്ടു. ഇഷ്ടത്തിലാണെന്നും പതിനെട്ടു വയസു പൂര്‍ത്തിയായെന്നുമാണ് പെണ്‍കുട്ടിയും കേസിലെ ഒന്നാം പ്രതി മുഹമ്മദ് റോഷനും അവകാശപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ നല്‍കാന്‍ രക്ഷിതാക്കളോട് ഓച്ചിറ പൊലീസ് ആവശ്യപ്പെട്ടത്. മാത്രമല്ല കോടതിയില്‍ ഹാജരാക്കുമ്പോഴും തിരിച്ചറിയല്‍ രേഖകള്‍ ആവശ്യമായി വരും. രേഖകള്‍ ലഭിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയുടെ പ്രായം കണ്ടെത്താനായി ശാസ്ത്രീയ പരിശോധനകള്‍ നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
മുംബയില്‍ കണ്ടെത്തിയ രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയും യുവാവുമായി പൊലീസ് റോഡ് മാര്‍ഗ്ഗം ഓച്ചിറയിലേക്ക് യാത്ര തിരിച്ചു. ഇന്ന് രാത്രിയോടെ സംഘം ഓച്ചിറയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. നവി മുംബയ്ക്ക് സമീപം പനവേലില്‍ നിന്നും ഇന്നലെ രാവിലെയാണ് ഓച്ചിറയില്‍ നിന്നുള്ള പൊലീസ് സംഘം പെണ്‍കുട്ടിയെയും ഒപ്പമുണ്ടായിരുന്ന ഓച്ചിറ മേമന സ്വദേശി മുഹമ്മദ് റോഷനേയും (19) കണ്ടെത്തിയത്.
പനവേലിന് സമീപം ഒരുഗ്രാമത്തില്‍ വാടക വീടെടുത്ത് താമസിക്കുകയായിരുന്നു. സ്വമേധയാ പോയതാണെന്നും ആരും തട്ടിക്കൊണ്ട് പോയതല്ലെന്നും തനിക്ക് റോഷന് ഒപ്പം പോയാല്‍ മതിയെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞതായി സൂചനയുണ്ട്. നാല് ദിവസങ്ങള്‍ക്ക് മുമ്ബാണ് പെണ്‍കുട്ടിയും യുവാവും മഹാരാഷ്ട്രയിലെത്തിയത്. അവിടെനിന്നും റോഷന്‍ സുഹൃത്തിനെ വിളിച്ച ഫോണ്‍ കോളുകള്‍ നിരീക്ഷിച്ച് അവ പിന്തുടര്‍ന്നാണ് പൊലീസ് പനവേലില്‍ എത്തിയത്. ഇരുവരേയും പനവേല്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി ട്രാന്‍സിസ്റ്റ് വാറന്റ് വാങ്ങിയിട്ടുണ്ട്.
മാര്‍ച്ച് 11 രാത്രി 10നാണ് നാലംഗംസംഘം മാതാപിതാക്കളെ മര്‍ദ്ദിച്ചശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ഇതിന് സഹായിച്ച ഓച്ചിറ പായിക്കുഴി മോഴൂര്‍തറയില്‍ പ്യാരി (19), പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ ഓടിച്ച പായിക്കുഴി കുറ്റിത്തറയില്‍ അനന്തു (20), ചങ്ങന്‍കുളങ്ങര തണ്ടാശ്ശേരില്‍ തെക്കതില്‍ വിപിന്‍ (18) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കഴിഞ്ഞദിവസം കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനുപയോഗിച്ച കാര്‍ പ്രതികള്‍ കായംകുളത്ത് ഉപേക്ഷിച്ചത് കണ്ടെത്തിയതിനെ തുര്‍ന്നാണ് പൊലീസ് കൂട്ടു പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. അവര്‍ നല്‍കിയ സൂചന അനുസരിച്ച് പെണ്‍കുട്ടിയും യുവാവും ബംഗളൂരുവിലേക്ക് പോയി എന്ന സംശയത്തില്‍ ഓച്ചിറ എസ്.എ ശിവകുമാറും സംഘവും അവിടെ എത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇവര്‍ രാജസ്ഥാനിലേക്ക് കടന്നിട്ടുണ്ട് എന്ന സംശയത്തില്‍ മറ്റൊരുസംഘം അവിടെയെത്തിയെങ്കിലും ഒരു തെളിവും ലഭിച്ചില്ല. തുടര്‍ന്ന് മുഖ്യ പ്രതിയുടെ സുഹൃത്തിന്റെ ഫോണ്‍കാളുകള്‍ പിന്തുടര്‍ന്ന് പൊലീസ് പനവേലില്‍ എത്തുകയായിരുന്നു. സ്വന്തം ഫോണ്‍ ഉപയോഗിക്കാതിരുന്ന റോഷന്‍ പനവേല്‍ ബസ് സ്‌റ്റാന്റിന് സമീപം കരിമ്ബിന്‍ ജ്യൂസ് സ്‌റ്റാളില്‍ താല്‍ക്കാലിക ജോലി നേടിയിരുന്നു. ഈ സ്ഥാപന ഉടമയുടെ ഫോണില്‍ നിന്നാണ് സൃഹൃത്തിനെ വിളിച്ചത്. പെണ്‍കുട്ടിക്ക് പതിനെട്ട് വയസായെന്ന് പ്രതി മുഹമ്മദ് റോഷന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























