ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകൾ നാളെ മുതൽ സ്വീകരിക്കും; പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ പത്രിക സമർപ്പിക്കാം; ഏപ്രിൽ നാലാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി; അഞ്ചിന് സൂക്ഷ്മ പരിശോധന, എട്ടു വരെ പിൻവലിക്കാൻ സമയം

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകൾനാളെ മുതൽ (മാർച്ച് 28) സ്വീകരിക്കും. വരണാധികാരിയായ ജില്ലാ കളക്ടർക്കാണ് നാമനിർദേശ പത്രികകൾ സമർപ്പിക്കേണ്ടത്. ഏപ്രിൽ നാലു വരെയാണ് പത്രിക സ്വീകരിക്കുന്നത്.
റിട്ടേണിങ് ഓഫിസറുടെ അഭാവത്തിൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ നാമനിർദേശ പത്രികകൾ സ്‌പെസിഫൈഡ് എ.ആർ.ഒയായ സബ് കളക്ടർ കെ. ഇമ്പശേഖറിനും ആറ്റിങ്ങൽ മണ്ഡലത്തിലേത് സ്‌പെസിഫൈഡ് എ.ആർ.ഒയായ റെവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടർ മോൻസി പി. അലക്‌സാണ്ടറിനും സമർപ്പിക്കാം.
പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11നും വൈകിട്ട് മൂന്നിനുമിടയിലാണ് പത്രികകൾ സ്വീകരിക്കുന്നത്. ദേശീയ സംസ്ഥാന പാർട്ടികളുടെ സ്ഥാനാർഥിക്ക് ഒരു നാമനിർദേശകൻ മതിയാകും. എന്നാൽ, അംഗീകാരമില്ലാത്ത പാർട്ടികളുടെ സ്ഥാനാർഥിക്കും സ്വതന്ത്ര സ്ഥാനാർഥികൾക്കും പത്തു നാമനിർദേശകർ വേണം.
സ്ഥാനാർഥിയടക്കം അഞ്ചു പേരെ മാത്രമേ പത്രികാ സമർപ്പണത്തിനായി വരണാധികാരിയുടെ ഓഫിസിലേക്കു പ്രവേശിപ്പിക്കൂ. സ്ഥാനാർഥിക്കൊപ്പം മൂന്നു വാഹനങ്ങൾ മാത്രമേ റിട്ടേണിങ് ഓഫിസറുടെ കാര്യാലയം സ്ഥിതിചെയ്യുന്ന സിവിൽ സ്റ്റേഷൻ മന്ദിരത്തിന്റെ 100 മീറ്റർ പരിധിയിൽ പ്രവേശിപ്പിക്കൂ. ഇക്കാര്യങ്ങൾ ഉറപ്പുവരുത്താൻ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ എ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
ഒരു സ്ഥാനാർഥിക്ക് പരമാവധി നാലു സെറ്റ് നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രികയ്‌ക്കൊപ്പം ഫോം 26ൽ സത്യവാങ്മൂലവും നൽകണം. സ്ഥാനാർഥിയുടെ സ്ഥാവര ജംഗമ വസ്തുക്കൾ അടക്കമുള്ള സ്വത്ത്, വായ്പാ വിവരങ്ങൾ, സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കുടിശികയുടെ വിവരങ്ങൾ തുടങ്ങിയവ ഇതിൽ രേഖപ്പെടുത്തണം. പത്രിക സമർപ്പിക്കുന്നയാളുടെ പേരിൽ ക്രിമിനൽ കേസുകളുണ്ടെങ്കിൽ അവ സംബന്ധിച്ച എഫ്.ഐ.ആർ. അടക്കമുള്ള പൂർണ വിവരങ്ങളും ഫോം 26ൽ പരാമർശിക്കണം. 25000 രൂപയാണ് സ്ഥാനാർഥികൾ കെട്ടിവയ്‌ക്കേണ്ട തുക. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർ 12500 രൂപയാണ് കെട്ടിവയ്‌ക്കേണ്ടത്.
https://www.facebook.com/Malayalivartha
























