മറ്റൊരു സ്ത്രീയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ച് മുപ്പത്തെട്ടുകരനെ അച്ഛന്റെ സഹോദരനും മകനും ഉൾപ്പെടുന്ന സംഘം വീട്ടിൽ കയറി ക്രൂരമായി തല്ലിചതിച്ചു; അടിപിടിക്കൊടുവിൽ യുവാവിനെ കണ്ടെത്തിയത് മാവിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ..

നന്മണ്ട പൊയിൽ താഴത്ത് വീടിനു നേരെ അക്രമം ഉണ്ടായി മണിക്കൂറുകൾ കഴിഞ്ഞ് വീട്ടുടമയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊയിൽതാഴം സ്‌മൈൽ ഏജൻസീസ് ഉടമ രാജേഷ് (38) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് രാജേഷിന്റെ പിതൃസഹോദരനും മകനും ഉൾപ്പെടുന്ന ആറംഗ സംഘം വീട് ആക്രമിച്ചത്. വീടിന്റെ ജനൽ ഗ്ലാസുകളും ടി.വി.ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും വീട്ടുമുറ്റത്ത്കിടന്ന ഓട്ടോയും തകർത്തു.
രാജേഷിനെ ആക്രമിക്കുന്നത് തടയാനെത്തിയ അമ്മ സുധയേയും സഹോദരി രജുലയേയും അക്രമികൾ മർദ്ദിച്ചു. സഹോദരിയുടെ കൈക്കുഞ്ഞിനും പരിക്കേറ്റു. ബഹളം കേട്ട് ഓടി കൂടിയ നാട്ടുകാർ അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇത് ഞങ്ങളുടെ കുടുംബ കാര്യമാണെന്ന് പറഞ്ഞ് അവരെ പിന്തിരിപ്പിക്കുകയായിരുന്നു. മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ബന്ധുക്കള്‍ ക്രൂരമായി യുവാവിനെ തല്ലിചതച്ചത്.
വീടിന് സമീപം തന്നെ രാജേഷ് ഒരു ഹാന്‍ഡ് വാഷ് യൂണിറ്റ് നടത്തിയിരുന്നു. ഇത് അടിച്ചു തകര്‍ത്തതായും പൊലീസ് പറയുന്നു. ആക്രമണത്തിന് ശേഷം മണിക്കൂറുകളോളം രാജേഷിനെ കാണാതായി. എന്നാല്‍ ഏറെ നേരത്തെ അന്വേഷണത്തിനൊടുവില്‍ ബുധനാഴ്‌ച്ച രാവിലെ മീത്തലെ കുന്നില്‍ മുകളിലെ മാവില്‍ രാജേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മറ്റൊരു സ്ത്രീയുമായി രാജേഷിന് ബന്ധമുണ്ടെന്ന് പറഞ്ഞ് ബന്ധുക്കള്‍ മുന്‍പും വഴക്കുണ്ടാക്കിയിട്ടുണ്ടെന്നും ഇതാകാം ആക്രമണത്തിന് കാരണമായതെന്നും നാട്ടുകാര്‍ പറഞ്ഞു. കണ്ടാലറിയാവുന്ന 4 പേരടക്കം 7 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. രാജേഷിന്റെ ബന്ധുക്കളാണ് ഇവരെന്നു നാട്ടുകാര്‍ പറഞ്ഞു. രജിതയാണ് രാജേഷിന്റെ മറ്റൊരു സഹോദരി. വീട്ടുകാരുടെ കൂട്ടക്കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരെ അക്രമിസംഘം വീട്ടിലേക്ക് അടുക്കാന്‍ സമ്മതിച്ചില്ല. അരമണിക്കൂര്‍ കഴിഞ്ഞാണ് 3 പൊലീസുകാര്‍ സ്ഥലത്ത് എത്തുന്നത്.
എണ്ണത്തില്‍ കുറവായ പൊലീസുകാര്‍ അക്രമിസംഘത്തില്‍ ഉള്‍പ്പെട്ടവരെ പിടികൂടാന്‍ തയാറായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. മഴുവിന്റെ പിടി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ മൃതപ്രായനായ യുവാവിന് മാവിന്റെ മുകളില്‍ കയറി തൂങ്ങി മരിക്കാനാകുമോ എന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് തഹസില്‍ദാരുടെ സാന്നിധ്യത്തിലാണ് പൊലീസ് മൃതദേഹ പരിശോധന നടത്തിയത്.
ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. സംഭവസ്ഥലത്ത് എത്തിയപ്പോള്‍ അക്രമിസംഘത്തെ കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്. യുവാവിന്റെ അസ്വാഭാവിക മരണത്തിലും വീട് ആക്രമിച്ചതിനും മര്‍ദിച്ചതിനും കേസെടുത്തതായും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























